ഭൂവുടമസ്ഥത: പരിശോധനയിലെ അപാകതകൾ പരിഹരിക്കാൻ ശുപാർശ ചെയ്യുമെന്ന് നിയമസഭാ സമിതി
പാലക്കാട്: ഭൂ ഉടമസ്ഥത സംബന്ധിച്ച് റവന്യൂ, വനം വകുപ്പുകൾ ചേർന്ന് നടത്തുന്ന സംയുക്ത പരിശോധന നടപടികളിലെ അപാകതകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് ഹർജികൾ സംബന്ധിച്ച നിയമസഭാ സമിതി അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ രാജു എബ്രഹാം എംഎൽഎയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഗളി, കുറുക്കൻകുണ്ട് കോളനിയിൽ വൈദ്യുതി നൽകണമെന്ന് ആവശ്യപ്പെട്ടുളള പരാതി പരിശോധിക്കുകയായിരുന്നു സമിതി.
70 വീടുകളുളള കോളനിയിൽ നിലവിൽ സോളർ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. കോളനി വനഭൂമിയിലായതിനാൽ വൈദ്യുതി നൽകുന്നതിന് വനം വകുപ്പിന് സാങ്കേതിക തടങ്ങളുണ്ട്. വൈദ്യുതി ഇല്ലാത്തതിനാൽ മഴക്കാലത്ത് കോളനി ഇരുട്ടിലാകുമെന്നും സോളർ വൈദ്യുതി ഗാർഹിക ആവശ്യങ്ങൾക്ക് മതിയാകില്ലെന്നും കാട്ടി കോളനി നിവാസികളാണ് സമിതിക്ക് പരാതി നൽകിയത്. ഇവരുടെ പട്ടയത്തിന്റെ നിജസ്ഥിതി അറിയാൻ വനം വകുപ്പ് ഒറ്റപ്പാലം ലാൻഡ് ട്രൈബ്യൂണലിനെ ബന്ധപ്പെട്ടിട്ടുണ്ട്.
ഭൂമി കൈയേറ്റം, റീസർവേ പരാതികൾ, പിഎസ്‌സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ, വന്യമൃഗ ആക്രമണം സംബന്ധിച്ച പരാതികൾ അടിയന്തരമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് സമിതി നിർദേശം നൽകി. കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ അടിയന്തര സിൻഡിക്കറ്റ് ചേർന്ന് കലണ്ടർ പ്രകാരം പരീക്ഷ നടത്തുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്ന് സമിതി സർവകലാശാലാ അധികൃതരോട് ആവശ്യപ്പെട്ടു. മുമ്പ് ലഭിച്ച 16 പരാതികളിൽ അഞ്ച് പരാതികൾ പരിഹരിച്ചു. 15 പുതിയ പരാതികൾ ലഭിച്ചു. എംഎൽഎമാരായ ഒ.രാജഗോപാൽ, ആർ. രാമചന്ദ്രൻ, കലക്ടർ ഡോ. പി. സുരേഷ് ബാബു, സബ് കലക്ടർ ജെറോമിക് ജോർജ്, എഡിഎം ടി.വിജയൻ എന്നിവർ പ്രസംഗിച്ചു.