പാലക്കാട് സരിൻ ഇടത് സ്വതന്ത്രനാകും; പ്രഖ്യാപനം ഉടൻ..സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്
സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കോൺഗ്രസ് വിട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനാകും. ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാൻ ഇന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥിയേയും ഇതിനൊപ്പം പ്രഖ്യാപിക്കും.
ഏറെ നാടകീയമായിട്ടായിരുന്നു സരിൻ കോൺഗ്രസ് വിട്ടത്. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് സരിൻ ഇടഞ്ഞത്. നേതൃത്വത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സരിൻ പത്രസമ്മേശളനം വിളിച്ച് ചേർത്തു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇതിനോട് പ്രതികരിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് വിടുകയാണെന്നും ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താത്പര്യം ഉണ്ടെന്നും സരിൻ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തന്നെ സരിനെ അച്ചടക്കലംഘനം നടത്തിയതിന് പുറത്താക്കിയതായി കോൺഗ്രസും വ്യക്തമാക്കി.

അതേസമയം സരിനുമായി സി പി എം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഇന്നോ നാളെയോ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സരിൻ സിപിഎം സ്ഥാനാർത്ഥിയെത്തുന്നതോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് മണ്ഡലത്തിൽ വഴിയൊരുങ്ങിയിരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് സി പി എം.
കോൺഗ്രസും ബി ജെ പിയും നേർക്ക് നേർ പോരാടുന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഷാഫി പറമ്പിലിനെതിരെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ ബി ജെ പി സ്ഥാനാർത്ഥിയായ ഇ ശ്രീധരന് സാധിച്ചിരുന്നു. ഒടുവിൽ വെറും മൂവായിരത്തോളം വോട്ടുകൾക്ക് മാത്രമായിരുന്നു ഷാഫിയുടെ വിജയം. അന്ന് സി പി എം വോട്ട് മറച്ചതാണ് ഷാഫിയുടെ വിജയത്തിന് വഴിവെച്ചതെന്നാണ് പൊതുവെയുള്ള ചർച്ചകൾ. സി പി എം വോട്ടുകളിൽ സ്വാധീനം ഉണ്ടാക്കാൻ ശേഷിയുള്ള നേതാവ് കൂടിയായിരുന്നു ഷാഫി. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെ സംബന്ധിച്ച് അത്തരമൊരു സാധ്യത നിലനിൽക്കുന്നില്ല.
ജില്ലക്ക് പുറത്ത് നിന്ന് ഒരാളെ കെട്ടി ഇറക്കിയതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നത് രാഹുൽ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സി പി എം അണികളുടെ നിലപാട് പരിശോധിച്ചാൽ സിപിഎമ്മിനെ ശത്രുവായി പ്രഖ്യാപിച്ച് പോരാടുന്ന നേതാവാണ് രാഹുൽ . അതുകൊണ്ട് തന്നെ രാഹുലിന് മുൻ തവണത്തെ പോലെ സി പി എം വോട്ട് മറിയാനുള്ള സാധ്യത വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സരിൻ കൂടി മത്സരത്തിനിറങ്ങുന്നത്. കോൺഗ്രസ് വോട്ടുകൾ വിഘടിച്ചാൽ ഇത് മണ്ഡലത്തിലെ രണ്ടാം സ്ഥാനത്തുള്ള ബി ജെപി ക്കുള്ള സാധ്യതയാണ് വർധിപ്പിക്കുന്നത്.
അതേസമയം ബിജെപി ഇതുവരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ സി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പാർട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുയർത്തിയ ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ ഒരുപക്ഷെ പാലക്കാട് ഒരു അട്ടിമറിക്കുള്ള സാധ്യത വിലയിരുത്തപ്പെടുന്നുണ്ട്.












Click it and Unblock the Notifications