ശ്രീനിവാസന്റെ കൊലയ്ക്ക് പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി; 'പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന്'
എസ് ഡി പി ഐ
പാലക്കാട് ആർ എസ് എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ എസ് ഡി പി ഐയെന്ന് ബി ജെ പി. പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ സി കൃഷ്ണകുമാർ ആരോപിച്ചു.
ഇന്നലെ എലപ്പുള്ളി ഭാഗത്ത് ഉണ്ടായ സംഘർഷം ജില്ലയിൽ മുഴുവൻ വ്യാപിപ്പിക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമമാണ് എസ് ഡി പി ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആലപ്പുഴയിൽ പോലീസ് കാണിച്ച രീതിയിലുള്ള സമാന വീഴ്ചയാണ് പാലക്കാടും ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് പോലീസുകാരെ പാലാക്കട് വിന്യസിച്ചിട്ടുണ്ടെന്നാണ് അറിയിച്ചത്. എന്നാൽ നോർത്ത് പോലീസ് സ്റ്റേഷന്റെ ഏറ്റവും അടുത്ത് നിൽക്കുന്ന പ്രദേശത്താണ് ഇപ്പോൾ കൊലപാതകം ഉണ്ടായിരിക്കുന്നത്. ഗുരതരമായ വീഴ്ചയാണ് പോലീീസ് വരുത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ പാലക്കാട് ക്യാമ്പ് ചെയ്തിരിക്കവേയാണ് ആക്രമണം ഉണ്ടായതെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.

ആർ എസ് എസ് നേതാക്കൾക്ക് ഭീഷണി ഉണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി അറിയിച്ചിരുന്നു. പോലീസിന് ഇക്കാര്യങ്ങളെ കുറിച്ച് കൃത്യമായ അറിവുണ്ടായിട്ടും എന്തുകൊണ്ടാണ് അക്രമ സംഭവങ്ങൾ തടയുന്നതിനുള്ള നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കാതിരുന്നതെന്നതിന് അവർ മറുപടി നൽകണമെന്നും കൃഷ്ണകുമാർ പറഞ്ഞു.
മേലാപ്പൂർ ബി ജെ പി ആർ എസ് എസ് സ്വാധീനമേഖലയാണ്. അവിടെ 150 മീറ്റർ അപ്പുറത്താണ് ശ്രീനിവാസൻ വ്യാപാരം നടത്തുന്നത്. അദ്ദേഹത്തിന്റെ കടയിൽ കയറിയാണ് അക്രമികൾ അക്രമം നടത്തിയത്. ആർ എസ് എസ്- എസ് ഡി പി ഐ സ്വാധീന മേഖലകളിൽ കനത്ത സുരക്ഷ ഒരിക്കിയിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. നേതാക്കൻമാർക്ക് മാത്രമല്ല സാധാരണക്കാർക്കും സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമല്ലേയെന്നും കൃഷ്ണകുമാർ ചോദിച്ചു.
എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുൻപാണ് ആർ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മേലാമുറിയിലുള്ള ഇയാളുടെ കടയിൽ കയറി മൂന്ന് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമായിരുന്നു ശ്രീവിവാസനെ അക്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തം വാർന്നായിരുന്നു മരണം. ശരീരത്തിൽ നിരവധി വെട്ടേറ്റിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേരെ പ്രദേശത്ത് വിന്യസിക്കുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications