'ധീരാ, വീരാ, വീഎസ്സേ...' ഇനിയെങ്കിലും സിപിഎം ഈ മുദ്രാവാക്യം വിളിയ്ക്കുമോ?
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് തരംഗം തന്നെയാണ്. അമ്പത് ശതമാനത്തിലധികം പഞ്ചായത്തുകളിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫിന്റെ അപ്രമാദിത്തമാണ്.
എന്താണ് സത്യത്തില്‍ ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഭരണ വിരുദ്ധ വികാരം മാത്രമാണോ? അതോ യുഡിഎഫിനെതിരെയുള്ള വോട്ടുകള്‍ ബിജെപിയുടെ ഭാഗത്തേയ്ക്ക് തിരിഞ്ഞതോ? അതും അല്ലെങ്കില്‍ വിഎസ് അച്യുതാനന്ദനും സിപിഎമ്മും ഒരുമിച്ച് നിന്നതോ...?
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അക്കാര്യം പറയാതെ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനമാണ് വിജയത്തിന് വഴിവച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് വിഎസ് അച്യുതാനന്ദനും പാര്‍ട്ടിയും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു എന്ന് തന്നെ.
ഇനിയെങ്കിലും സിപിഎം വിഎസ് അച്യുതാനന്ദന്റെ നേതൃത്വം അംഗീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുമോ എന്ന ചോദ്യം തന്നെയാണ് ഇപ്പോള്‍ ഉയരുന്നത്.
ബിജെപി-എസ്എന്‍ഡിപി സഖ്യം ഇത്തവണ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കും എന്ന് ചര്‍ച്ചകള്‍ വന്നപ്പോള്‍ തന്നെ അതിനെ പ്രതിരോധിച്ചത് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലായിരുന്നു. എസ്എന്‍ഡിപിയേയും വെള്ളാപ്പള്ളി നടേശനേയും ബിജെപിയേയും മുച്ചൂടും വിമര്‍ശിയ്ക്കുന്ന രീതിയായിരുന്നു വിഎസ് സ്വീകരിച്ചത്. സര്‍ക്കാരിന് നേര്‍ക്കും അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.
സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പ്രചാരണത്തിനെത്താനും ആളുകളെ ഇറക്കിമറിയ്ക്കാനും വിഎസ് അച്യുതാനന്ദന് സാധിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി വിഎസ്സിനേയോ വിഎസ് പാര്‍ട്ടിയേയോ ഒറ്റപ്പെടുത്തിയില്ല. ചെറിയ ചില പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒറ്റക്കെട്ടായിട്ടായിരുന്നു സിപിഎം ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടത്.