സിപിഎം ഉന്നതര്‍ക്ക് പങ്ക് സിബിഐ അന്വേഷിക്കണം മുഖ്യമന്ത്രിക്ക് നിവേദനവുമായി ഷുഹൈബിന്റെ മാതാപിതാക്കള്‍
മകന്റെ കൊലപാതകം സാധാരണ സംഭവമല്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ പ്രശ്‌നത്തില്‍ കൂടുതല്‍ ഇടപെട്ട് കോണ്‍ഗ്രസ്. രാഷ്ട്രീയമായി നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സൂചന. വിഷയത്തില്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസിന്റെ നീക്കത്തില്‍ സിപിഎം അമ്പരപ്പിലാണ്. രാഷ്ട്രീയമായി തിരിച്ചടി കിട്ടുമോ എന്നും പാര്‍ട്ടിക്ക് ഭയമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പോലീസിനെ വിശ്വാസമില്ല എന്ന പരാമര്‍ശവും സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഇതിനിടയിലാണ് നിവേദനം മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്.
സിപിഎം ഉന്നതര്‍
മകന്റെ കൊലപാതകം സാധാരണ സംഭവമല്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വഴിയാണ് നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയത്. സിപിഎമ്മിനകത്തുള്ള ഉന്നത നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നുണ്ട്.
രാഷ്ട്രീയ വിരോധം
സിപിഎമ്മിന് ഷുഹൈബിനോട് നേരത്തെ തന്നെ രാഷ്ട്രീയ വിരോധമുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഇതുമൂലമുള്ള കുടിപ്പക കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് നിവേദനത്തില്‍ പരാമര്‍ശമുണ്ട്. വമ്പന്‍ നേതാക്കള്‍ ഉള്‍പ്പെട്ടതിനാല്‍ സത്യസന്ധമായ അന്വേഷണം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.
പോലീസ് കൊള്ളില്ല
പോലീസിനെതിരെ രൂക്ഷമായ പരാമര്‍ശമാണ് നിവേദനത്തില്‍ ഉള്ളത്. സംഭവം നടന്നിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ഇത് ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമാണ്. സിപിഎം കേസന്വേഷണത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ തങ്ങള്‍ക്കെങ്ങനെ നീതി ലഭിക്കുമെന്നും ഇവര്‍ ചോദിക്കുന്നു.
വാഹനം കണ്ടെത്തിയില്ല
കൃത്യം നടത്താനായി ഉപയോഗിച്ച ആയുധങ്ങളോ കൊലയാളികള്‍ ഉപയോഗിച്ച വാഹനങ്ങളോ ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അറസ്റ്റ് ചെയ്തു എന്ന് പറയുന്നവരെ സിപിഎം തന്നെ പോലീസില്‍ ഹാജരാക്കിയതാണെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ പ്രതികളുമായുള്ള പാര്‍ട്ടിയുടെ ബന്ധം വ്യക്തമാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു.
യഥാര്‍ത്ഥ പ്രതികള്‍
മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് വിശ്വസിക്കാനാവില്ല. യഥാര്‍ത്ഥ പ്രതികളാരാണെന്ന സംശയം ഇപ്പോഴുമുണ്ട്. കേസ് ഇല്ലാതാക്കാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ സിബിഐ അന്വേഷണം അത്യാവശ്യമാണ്. സര്‍ക്കാരിന്റെ സത്യസന്ധത തെളിയിക്കാനും ഇതേ മാര്‍ഗമുള്ളൂവെന്നും നിവേദനത്തില്‍ പറയുന്നുണ്ട്.
സിബിഐക്ക് നല്‍കും
കണ്ണൂരിലെ സമാധാന യോഗത്തില്‍ മന്ത്രി എകെ ബാലന്‍ സിബിഐ അന്വേഷണത്തെ അനുകൂലിച്ചിട്ടുണ്ട്. യോഗ തീരുമാനങ്ങള്‍ മന്ത്രി പിണറായിക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിസഭ ഇക്കാര്യം അംഗീകരിക്കുമെന്നാണ് സൂചന. സിപിഎമ്മും ഈ തീരുമാനത്തെ അനുകൂലിക്കുന്നുണ്ട്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനും ഇതാണ് നല്ലതെന്ന് വിലയിരുത്തലുണ്ട്. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.
സുധാകരന്റെ സമ്മര്‍ദം
സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് കെ സുധാകരന്‍ പ്രഖ്യാപിച്ചതോടെ സിപിഎം സമ്മര്‍ദത്തിലാണ്. കോണ്‍ഗ്രസ് എല്ലാ പിന്തുണയും സുധാകരന് നല്‍കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റുന്നുണ്ട്. എല്ലാ നേതാക്കളോടും ഷുഹൈബ് വധം പരമാവധി മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവരാനും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എടയന്നൂരിന് വേദനയായി ഷുഹൈബ്.. കളക്ടർക്ക് മുന്നിൽ വിങ്ങിപ്പൊട്ടി പിതാവ് മുഹമ്മദ്! അവനെ എന്തിന് കൊന്നു
അടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റി
പെൺകുട്ടികളുടെ ജീൻസിലെ പിടി വിടാതെ രജത് കുമാർ.. ജീൻസ് ധരിച്ചാൽ ഗർഭിണിയാവില്ലെന്ന് വീണ്ടും