മാപ്പ് പറയാൻ ചെയ്ത തെറ്റ് എന്താണ്? സിദ്ദിഖ് പറഞ്ഞത് അസഹനീയം, അമ്മയ്ക്ക് മറുപടി നൽകി പാർവ്വതി
കൊച്ചി: ഡബ്ല്യൂസിസിക്കെതിരെ അതിരൂക്ഷമായാണ് അമ്മ സെക്രട്ടറി സിദ്ദിഖും നടി കെപിഎസി ലളിതയും വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. ദിലീപിനൊപ്പമാണ് അമ്മ എന്ന സംഘടന എന്ന് ഇരുവരും പറയാതെ പറയുകയും ചെയ്തു. ദിലീപിനും മോഹൻലാലിനും വേണ്ടി വിളിച്ച് ചേർത്ത ഒരു വാർത്താ സമ്മേളനം എന്ന് തന്നെ പറയേണ്ടതായി വരും.
സിദ്ദിഖിന്റെയും കെപിഎസി ലളിതയുടേയും ആരോപണങ്ങൾക്ക് ചുട്ടമറുപടി നൽകി ഡബ്ല്യൂസിസിയിലേയും അമ്മയിലേയും അംഗമായ നടി പാർവ്വതി രംഗത്ത് വന്നിട്ടുണ്ട്. അമ്മയിൽ ഇനി ഒരു പ്രതീക്ഷയും അവശേഷിക്കുന്നില്ലെന്ന് പാർവ്വതി പറയുന്നു. പാർവ്വതിയുടെ വാക്കുകൾ ഇങ്ങനെയാണ്:
ഇതിൽ ഏതാണ് നിലപാട്
അമ്മയുടെ ആരോപണങ്ങൾക്ക് കൃത്യസമയത്ത് മറുപടി നല്‍കും. സിദ്ദിഖ് പറയുന്നതാണോ ജഗദീഷ് പറയുന്നതാണോ അമ്മയുടെ നിലപാട് എന്ന് മനസ്സിലാകുന്നില്ല. ഇരയേയും കുറ്റാരോപിതനേയും ഒരേ നിലയ്ക്ക് കാണരുത് എന്നതാണ് ഡബ്ല്യൂസിസിയുടെ നിലപാട്. ചെയ്ത തെററ് എന്താണെന്ന് പറഞ്ഞാല്‍ മാപ്പ് പറയാമായിരുന്നു. ഒരു പരാതിയും ഇതുവരെ അമ്മയ്ക്ക് കിട്ടിയില്ല എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. പരാതി കിട്ടിയില്ല എന്നത് കൊണ്ട് അങ്ങനെ ഒന്നില്ല എന്ന് വരുത്തിത്തീര്‍ക്കുന്നു.
ഒഴിഞ്ഞ് മാറുന്നു അമ്മ
ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാനുളള ശ്രമമാണ് അമ്മ നടത്തുന്നത്. ആരെയും അകറ്റി നിര്‍ത്താനോ പറിച്ച് നിര്‍ത്താനോ അല്ല ശ്രമം. അതുകൊണ്ട് തങ്ങള്‍ക്ക് ഒന്നും ലഭിക്കാനില്ല. സര്‍വൈവര്‍ ആയ നടി ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള വ്യക്തിയാണ്. ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല. രാജി വെയ്ക്കാനുള്ള കാരണം താന്‍ നിരാശയായതാണ് എന്ന് അവര്‍ തന്നെ രാജിക്കത്തില്‍ പറഞ്ഞിട്ടുണ്ട്.
സിദ്ദിഖ് പറഞ്ഞത് അസഹനീയം
സിനിമകളില്‍ പരാതി പരിഹാരത്തിന് പ്രത്യേക സെല്‍ എന്ന ആഷിഖ് അബുവിന്റെ തീരുമാനം ഏറെ പുരോഗമനപരമാണ്. അതിനെ പരിഹസിക്കുകയാണ് സിദ്ദിഖ് ചെയ്തത്. സിനിമാ രംഗത്ത് ഇത്തരത്തില്‍ ഒരു സംഭവവും നടക്കുന്നില്ല എന്ന് സിദ്ദിഖ് പറഞ്ഞത് അസഹനീയമാണ്. കൂട്ടത്തില്‍ ഒരാള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാട് എന്നത് ശ്രദ്ധേയമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.
നടപടി ഭയക്കുന്നില്ല
തങ്ങള്‍ക്ക് എതിരെ നടപടിയെടുക്കുന്നതിനെ ഭയക്കുന്നില്ല. ഏതെങ്കിലും ഒരു കാര്യത്തിനെങ്കിലും നടപടിയുണ്ടാകട്ടെ. ദിലീപ് അകത്താണോ പുറത്താണോ എന്ന ലളിതമായ ചോദ്യമാണ് തങ്ങള്‍ ചോദിക്കുന്നത്. അതിന് ഉത്തരം പറയാതെ മറ്റ് കാര്യങ്ങളിലേക്ക് പോകുന്നത് എന്തിനാണ്. ചെയ്തു എന്ന് പറയുന്ന കാര്യങ്ങള്‍ക്ക് ഒരു ഔദ്യോഗികമായ ഉറപ്പാണ് ചോദിക്കുന്നത്. ജനറല്‍ ബോഡി അംഗങ്ങള്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ന്യായമായും ചോദിക്കാന്‍ അര്‍ഹതയുള്ള കാര്യങ്ങളാണ് അവ.
സിദ്ദിഖ് ന്യായീകരിച്ചത് തെറ്റ്
ഞങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി ലഭിച്ചിട്ടില്ല. അവയെ ഗൂഢാലോചന എന്ന് പറഞ്ഞ് തള്ളിക്കളയുന്നത് ഈസിയായി രക്ഷപ്പെടാനുളള ശ്രമമാണ്. സ്വകാര്യമായി തങ്ങള്‍ക്ക് ഒന്നും നേടാനില്ല. തൊഴില്‍ സ്ഥലത്തെ സ്വതന്ത്രമാക്കുക എന്നത് എല്ലാവര്‍ക്കും വേണ്ടിയിട്ടുളളതാണ്. കെപിഎസി ലളിത താന്‍ ബഹുമാനിക്കുന്ന നടിയാണ്. എന്നാല്‍ അവരുടെ വാക്കുകള്‍ വേദനിപ്പിച്ചു. ഡബ്ല്യൂസിസി അംഗങ്ങളുടെ നേര്‍ക്കുള്ള സൈബര്‍ ആക്രമണത്തെ സിദ്ദിഖ് ന്യായീകരിച്ചത് തെറ്റാണ്.
ഇതുവരെ അമ്മ എന്ത് ചെയ്തു
ദിലീപ് കുറ്റവാളിയാണെന്ന് തങ്ങള്‍ എവിടേയും പറഞ്ഞിട്ടില്ല. എന്നാല്‍ കുറ്റാരോപിതനേയും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയേയും ഒരേ സംഘടനയില്‍ നിര്‍ത്തുക എന്നത് തെററ് തന്നെയാണ്. ഇനിയും ഇക്കാര്യം തന്നെ എത്ര തവണ പറയണം. കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. പ്രളയം വന്നു എന്നതൊക്കെ സമ്മതിക്കുന്നു. ആ സമയത്ത് തങ്ങളും പ്രവര്‍ത്തിച്ചിട്ടുളളവരാണ്. ഒന്നര വര്‍ഷമായി കേസ് വന്നിട്ട്. ഇതുവരെ അമ്മ എന്താണ് ചെയ്തിട്ടുളളത് ആ നടിയെ സഹായിക്കാന്‍.
നേതൃത്വത്തിൽ ആശങ്ക
തങ്ങൾ മാപ്പ് പറയണം എന്ന് പോലും പറയുന്നു അവര്‍ ഇപ്പോള്‍. അമ്മ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളെ ഒന്നും ആരും കുറച്ച് കാണുന്നില്ല. തങ്ങൾ പണമുളള നടിമാർ ആയത് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് സിദ്ദിഖ് പറയുന്നത് അദ്ദേഹത്തിന്റെ നിലവാരമാണ്. ഐസിസിയുടെ ആവശ്യമേ ഇല്ല എന്നൊക്കെ പറയുന്നത് നിരാശാജനകമാണ്. ആഷിഖിനെ പരിഹസിക്കുന്നത് ഏറ്റവും മോശമായ കാര്യമാണ് എന്നും പാർവ്വതി പറഞ്ഞു. സിദ്ദിഖിനെ പോലുളളവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എന്നത് ആശങ്കപ്പെടുത്തുന്നു.