ആരുടെ പേരാണ് എന്തൊക്കെ കാര്യങ്ങളാണ് ഉളളത്? ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ പാർവ്വതി
കൊച്ചി: മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. സിനിമയിലെ ചൂഷണം അടക്കമുളള നിരവധി വെളിപ്പെടുത്തലുകള്‍ അടക്കം അടങ്ങിയ റിപ്പോര്‍ട്ട് പക്ഷേ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാണ് സര്‍ക്കാരിനോട് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെടുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിന് എതിരെ നടി പാര്‍വ്വതി തിരുവോത്ത് രംഗത്ത് വന്നിരിക്കുകയാണ്. ദ ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണം.
രണ്ട് വര്‍ഷമായിട്ടും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടാത്തതിന് കാരണം ഇതിനെക്കുറിച്ച് ആര്‍ക്കും യഥാര്‍ത്ഥത്തില്‍ ഒരു താല്‍പര്യവും ഇല്ല എന്നതാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ തിരഞ്ഞെടുപ്പ് പ്രചാരണം വരുന്ന സമയത്ത് മാത്രം കാണിക്കുന്ന ശൂരത്വം മാത്രമാണ് സ്ത്രീ ശാക്തീകരണ വിഷയത്തിലുളളത്. അത് കഴിഞ്ഞ് കഴിഞ്ഞാല്‍ വേറെ ഒന്നുമില്ലെന്ന് പാര്‍വ്വതി തിരുവോത്ത് പറയുന്നു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒരു അനക്കവും ഇതുവരെ ഉണ്ടായിട്ടില്ല. അതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആ അതേക്കുറിച്ച് നോക്കുന്നുണ്ട് എന്നുളള ഉത്തരം അല്ലാതെ വേറൊന്നും ഡബ്ല്യൂസിസിക്കോ മറ്റാര്‍ക്കെങ്കിലുമോ കിട്ടിയിട്ടില്ല. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മൗനമാണ്. താന്‍ അടക്കം നിരവധി സ്ത്രീകള്‍ എട്ടൊന്‍പത് മണിക്കൂര്‍ ഈ മൂന്നംഗ കമ്മീഷന് മുന്നില്‍ ഇരുന്ന് അനുഭവിച്ച കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുളളതാണ്.
പോയതിനേക്കാൾ നല്ലതാണ് വരാനിരിക്കുന്നത്, വൈറലായി മഞ്ജു വാര്യരുടെ ഫോട്ടോയും ക്യാപ്ഷനും
''താന്‍ എന്തൊക്കെ പറഞ്ഞു എന്ന് തനിക്ക് അറിയാം. അതുപോലെ ഒരുപാട് സ്ത്രീകള്‍ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ ആരുടെ പേരാണ് പറഞ്ഞിട്ടുളളത്, എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞിട്ടുളളത്, എന്തുകൊണ്ടാണ് ആ റിപ്പോര്‍ട്ട് അടച്ച് വെച്ചിരിക്കുന്നത് എന്നത് എന്നതാണ് ചോദ്യം. എന്തിനെ കുറിച്ചാണ് അവര്‍ ഭയക്കുന്നത് എന്നും പാര്‍വ്വതി തിരുവോത്ത് ചോദിക്കുന്നു''.
റിപ്പോര്‍ട്ട് തയ്യാറാക്കിയതും സ്ത്രീകളെ സംരക്ഷിക്കാനാണ്, റിപ്പോര്‍ട്ട് പുറത്ത് വിടാത്തതും സ്ത്രീകളെ സംരക്ഷിക്കാനാണ് എന്ന് പറയുന്നതിലെ വിരോധാഭാസം മനസ്സിലാകുന്നില്ലെന്നും പാര്‍വ്വതി പറഞ്ഞു. ''ഏതെങ്കിലും ഒന്നില്‍ ഉറച്ച് നിന്നിരുന്നുവെങ്കില്‍ വലിയ ഉപകാരമായിരുന്നു. താന്‍ കമ്മീഷന് മുന്നില്‍ ചെന്നപ്പോള്‍ പറഞ്ഞത് റെക്കോര്‍ഡ് ചെയ്യുന്നില്ലെന്നും പറയുന്നത് അപ്പോള്‍ തന്നെ എഴുതുകയാണ് എന്നുമാണ്. പാര്‍വ്വതിയുടെ പേര് അനോണിമസ് ആയിരിക്കുമെന്നും മറ്റുളളവരുടെ പേരുകള്‍ അതുപോലെ ഉണ്ടാകും എന്നും പറഞ്ഞു''.
''തനിക്കും സംസാരിച്ച മറ്റ് സ്ത്രീകള്‍ക്കും കൊടുത്ത വാക്കും പുറത്ത് വന്ന് തങ്ങളുടെ സ്വകാര്യത മാനിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് മാധ്യമങ്ങളോടും സര്‍ക്കാരിനോടും പറയുന്നതും തമ്മിലുളള വ്യത്യാസം മനസ്സിലാകുന്നില്ല. മാധ്യമങ്ങള്‍ ബന്ധപ്പെടുമ്പോള്‍ കൂടുതലൊന്നും പറയാനില്ല എന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ഈ മൂന്നംഗ കമ്മിറ്റി ചെയ്യുന്നത്. സര്‍ക്കാരിനോട് മീറ്റിംഗുകളില്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. സാംസ്‌ക്കാരിക വകുപ്പ് യോഗം വിളിച്ചപ്പോള്‍ ഡബ്ല്യൂസിസി രേഖകള്‍ സമര്‍പ്പിച്ചിട്ടുമുണ്ട്''.
Recommended Video
കേരള സിനിമാ നയം രൂപീകരിക്കുകയാണ് എങ്കില്‍ അതില്‍ എന്തൊക്കെ കൂട്ടിച്ചേര്‍ക്കാം എന്നത് അടക്കമുളള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ പറഞ്ഞ പ്രധാന കാര്യം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരണം എന്നുളളതാണ്. അതിലെ എല്ലാകാര്യങ്ങളും അതേ പോലെ പുറത്ത് വിടണം എന്നല്ല. എന്നാല്‍ ശുപാര്‍ശകള്‍ കണ്ട് പിടിച്ച് ചര്‍ച്ച ചെയ്യണം എന്നും പാര്‍വ്വതി തിരുവോത്ത് ആവശ്യപ്പെടുന്നു.