കെ സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലേക്ക്; വെളിപ്പെടുത്തലുമായി പിസി ചാക്കോ, ചാണ്ടി ഉമ്മനെതിരെയും
കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ട നേതാവാണ് പിസി ചാക്കോ. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്‍സിപിയില്‍ ചേര്‍ന്നു. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗമാണ് എന്‍സിപി. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍ചേരിയില്‍ പിസി ചാക്കോയുമുണ്ടാകും.
ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കഴിഞ്ഞ ദിവസം നിരവധി കാര്യങ്ങള്‍ പറഞ്ഞിരുന്നു പിസി ചാക്കോ. എന്നാല്‍ കെ സുധാകരന്‍ കോണ്‍ഗ്രസ് വിടുമെന്ന വെളിപ്പെടുത്തലാണ് പിസി ചാക്കോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം

ദില്ലി കേന്ദ്രമായി പ്രവര്‍ത്തനം
കഴിഞ്ഞ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ദില്ലിയിലെ കോണ്‍ഗ്രസ് ചുമതല പിസി ചാക്കോയ്ക്കായിരുന്നു. ദില്ലിയിലെ നേതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുമെന്ന് അന്നു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. അതുണ്ടായില്ല. കുറേ കാലമായി ദില്ലി കേന്ദ്രമായിട്ടാണ് പിസി ചാക്കോയുടെ രാഷ്ട്രീയ പ്രവര്‍ത്തനം.

കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ല
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് പിസി ചാക്കോയുടെ രാജി വച്ചിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിലുള്ള ഗ്രൂപ്പിസമാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന എ, ഐ ഗ്രൂപ്പുകള്‍ മാത്രമാണ് കേരളത്തിലുള്ളതെന്നും കോണ്‍ഗ്രസ് എന്നത് ഇല്ലെന്നുമായിരുന്നു ചാക്കോയുടെ ആരോപണം.

ഇനി എന്‍സിപിക്കൊപ്പം
കോണ്‍ഗ്രസ് വിട്ട പിന്നാലെ എന്‍സിപി പിസി ചാക്കോയെ ക്ഷണിച്ചു. അര്‍ഹമായ പരിഗണന നല്‍കുമെന്നും എന്‍സിപി കേരള സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ചാക്കോയുടെ വരവ് എന്‍സിപി ഗുണം ചെയ്യുമെന്നാണ് കേരളത്തിലെ നേതാക്കളുടെ പ്രതീക്ഷ. ശരദ് പവാറുമായി അടുത്ത ബന്ധമുള്ള ചാക്കോ ചൊവ്വാഴ്ച ഔദ്യോഗികമായി എന്‍സിപിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കിട്ടിയത്...
കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും കെപിസിസിയിലും ഹൈക്കമാന്റിലും പദവികള്‍ വഹിച്ച നേതാവാണ് പിസി ചാക്കോ. കോണ്‍ഗ്രസിലെ എല്ലാ രഹസ്യങ്ങളും അറിയുന്ന നേതാവ്. എംഎല്‍എയും എംപിയുമായിട്ടുണ്ട്. സംസ്ഥാനത്ത് വ്യവസായ മന്ത്രിയുമായിരുന്നു. നേരത്തെ സമാനമായ സാഹചര്യങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ടോം വടക്കന്‍ ഇപ്പോള്‍ ബിജെപിയിലാണ്.

മുമ്പും ഇടതുപക്ഷത്തിനൊപ്പം
എകെ ആന്റണിക്കൊപ്പം ഇടതുപക്ഷത്തെ പിന്തുണച്ച ചരിത്രവും പിസി ചാക്കോയ്ക്കുണ്ട്. ആന്റണി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും ചാക്കോ വന്നില്ല. ശേഷം ശരദ് പവാറുമായി സഹകരിച്ചു. കോണ്‍ഗ്രസ് എസ്സിന്റെ ഭാഗമായി. ഏറെ കാലത്തിന് ശേഷമാണ് തിരിച്ച് കോണ്‍ഗ്രസിലെത്തിയത്. ഇപ്പോള്‍ വീണ്ടും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.

എന്തുകൊണ്ട് എന്‍സിപി തിരഞ്ഞെടുത്തു
കോണ്‍ഗ്രസിന്റെ സംസ്‌കാരമുള്ള പാര്‍ട്ടിയില്‍ ചേരണമെന്ന് താല്‍പ്പര്യമുള്ളതുകൊണ്ടാണ് എന്‍സിപിയില്‍ ചേര്‍ന്നതെന്ന് ചാക്കോ പറയുന്നു. ബിജെപിയില്‍ ചേരണമെന്ന് താന്‍ ആലോചിച്ചിട്ടേയില്ല. ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാകുമെന്നും ചാക്കോ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ മകന്‍
കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം വലിയ തര്‍ക്കമായിട്ടുണ്ട്. ലതിക സുഭാഷ് തലമുണ്ഡനം ചെയ്തു. കെ സുധാകരനും ഗ്രൂപ്പ് കളി സംബന്ധിച്ച് തുറന്നുപറഞ്ഞു. എ, ഐ ഗ്രൂപ്പുകളുടെ വീതംവെപ്പാണ് നടന്നത്. എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകനാണെന്നും പിസി ചാക്കോ പറഞ്ഞു. ഭാവിയില്‍ തിരിച്ച് കോണ്‍ഗ്രസിലെത്തുമോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്‍ കോണ്‍ഗ്രസ് വിടും
കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിടും. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് എനിക്കറിയാം. കേരളത്തിലെ ആറ് നേതാക്കള്‍ വൈകാതെ എന്‍സിപിയില്‍ ചേരുമെന്നും പിസി ചാക്കോ വെളിപ്പെടുത്തി. സീറ്റ് വിഭജനത്തില്‍ പരസ്യമായ ഭിന്നാഭിപ്രായവുമായി കെ സുധാകരന്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
Recommended Video
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാജൽ അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications