'എന്തിനാണ് 12 തവണയും സമ്മതിച്ച് കൊടുത്തത്'? ചാനൽ ചർച്ചയിൽ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോർജ്
കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് കന്യാസ്ത്രീക്ക് എതിരെ പിസി ജോര്‍ജ് തുടര്‍ച്ചയായി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന വ്യക്തിയാണ് പിസി ജോര്‍ജ്. കോടതി വെറുതെ വിട്ടതിന് പിന്നാലെ ഫ്രാങ്കോ മുളയ്ക്കല്‍ പിസി ജോര്‍ജിനെ കാണാന്‍ എത്തിയിരുന്നു.
'രാജ്യത്തിന് എതിരെയുളള എന്തും തനിക്കും എതിരെയാണ്', ദേശീയവാദിയെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ
സിസ്റ്റര്‍ ലൂസി കളപ്പുര, സിസ്റ്റര്‍ ജെസ്മി എന്നിവര്‍ കൂടി പങ്കെടുത്ത ചര്‍ച്ചയിലാണ് പിസി ജോര്‍ജ് കന്യാസ്ത്രീയെ അധിക്ഷേപിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുളള പീഡന പരാതി കെട്ടിച്ചമച്ചതാണ് എന്നാണ് പിസി ജോര്‍ജ് ഉന്നയിക്കുന്ന വാദം. ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. എന്തിനാണ് 12 തവണയും സമ്മതിച്ച് കൊടുത്തത് എന്നാണ് പിസി ജോര്‍ജിന്റെ അധിക്ഷേപം.
കന്യാസ്ത്രീയെ ആരും പിടിച്ച് കെട്ടി വെച്ചിട്ടില്ലെന്നും ഇറങ്ങിപോകാമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. എത്രയോ പേര്‍ മഠത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. പോയി കല്യാണം കഴിച്ച് ജീവിച്ച് കൊളളണം, പിസി ജോര്‍ജ് പറഞ്ഞു. നൂറ് ശതമാനം പ്രാര്‍ത്ഥനയും ഉപവാസവുമായിട്ട് വേണം പോകാന്‍, അല്ലാതെ റോഡിലൂടെ സിന്ദാബാദ് വിളിച്ച് കള്ളത്തരത്തിന് പോകരുത് എന്നും പിസി ജോര്‍ജ് അധിക്ഷേപിച്ചു.
എന്തിനാണ് കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്നില്‍ സമരത്തിന് പോയത് എന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ പോയിരിക്കാന്‍ പാടില്ലായിരുന്നോ എന്നും പിസി ജോര്‍ജ് ചോദിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി സത്യാഗ്രഹം ചെയ്തിരുന്നുവെങ്കില്‍ താനും കൂടെ പോകുമായിരുന്നു. ചില മാധ്യമപ്രവര്‍ത്തകരും ബ്ലാക്ക് മാസ്സിന്റെ ആളുകളും കന്യാസ്ത്രീകളെ തെറ്റിലേക്ക് നയിക്കുകയായിരുന്നുവെന്നും പിസി ജോര്‍ജ് ആരോപിച്ചു.
ആദ്യം ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കാതിരുന്ന ആളാണെന്നും എന്നാല്‍ എഫ്‌ഐആര്‍ വായിച്ചപ്പോഴാണ് കുഴപ്പമുണ്ടെന്ന് തോന്നിയത് എന്നും പിസി ജോര്‍ജ് പറഞ്ഞു. കാലടിയിലുളള 20 സെന്റില്‍ കോടികള്‍ മുടക്കി കെട്ടിടം പണിയാന്‍ എവിടെ നിന്നാണ് പണം എന്ന് പിസി ജോര്‍ജ് ചോദിച്ചു. കേസിലെ വിധി നൂറ് ശതമാനവും ന്യായവും സത്യസന്ധവും ആണെന്നും പിസി ജോര്‍ജ് വാദിച്ചു. കത്തോലിക്കാ സഭയുടേയും ആരുടേയും സ്വാധീനം കേസിലുണ്ടായിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. നേരത്തെ ആക്രമിക്കപ്പെട്ട നടിയേയും പിസി ജോര്‍ജ് അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇന്ന് രാവിലെ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഈരാറ്റുപേട്ടയിലുളള പിസി ജോര്‍ജിന്റെ വീട്ടിലെത്തി. പത്ത് മിനുറ്റോളും ഇരുവരും അടച്ചിട്ട മുറിയില്‍ ഇരുന്ന് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഫ്രാങ്കോ മുളയ്ക്കല്‍ മടങ്ങിപ്പോയത്.
Recommended Video
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുളള കേസ് ഉണ്ടായത് ദൈവവിശ്വാസം ഇല്ലാതാക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് പിസി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബ്ലാക് മാസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഇതിന് പിന്നിലെന്നും കത്തോലിക്കാ മൈത്രാനെ പീഡനക്കേസില്‍ കുടുക്കി സഭയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാം എന്നതായിരുന്നു ഇക്കൂട്ടരുടെ ഉദ്ദേശം എന്നും പിസി ജോര്‍ജ് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.