നിർഭയയേക്കാൾ ക്രൂരം.. പീഡനത്തിന്റെ പിറ്റേന്ന് നടിയുടെ സിനിമാഭിനയം.. ഒടുവിൽ പത്തിമടക്കി പിസി ജോർജ്!
കൊച്ചി: ദിലീപിന് വേണ്ടി സിനിമാ രംഗത്തും അല്ലാതെയുമുള്ള പ്രമുഖര്‍ പലരും വാദിക്കുന്നുണ്ട്. പക്ഷേ അവരൊക്കെയും ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കാതെ സംസാരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാലീ മര്യാദയൊന്നും ബാധകമല്ലാത്ത ആളാണ് പിസി ജോര്‍ജ്. ദിലീപിനെ പിന്തുണയ്ക്കാന്‍ എന്ന പേരില്‍ നടിയെ അധിക്ഷേപിക്കാന്‍ ഒരു മടിയും പിസി ജോര്‍ജ് കാണിച്ചില്ല. അതിനെ ചോദ്യം ചെയ്ത് കേസെടുത്ത വനിതാ കമ്മീഷനേയും അപമാനിച്ചു. ഒടുവില്‍ പിസി പത്തി മടക്കിയിരിക്കുകയാണ്.

അധിക്ഷേപിച്ചും പരിഹസിച്ചും പിസി
ആക്രമണത്തിന് ഇരയായ നടിയെ ഒന്നും രണ്ടുമല്ല, പല തവണ അധിക്ഷേപിച്ചും പരിഹസിച്ചും പിസി ജോര്‍ജ് സംസാരിച്ചിരുന്നു. ദില്ലിയിലെ നിര്‍ഭയയേക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയത് എന്നാണ് പിസി ജോര്‍ജ് ചോദിച്ചത്.

വനിതാ കമ്മീഷന്‍ കേസെടുത്തു
ഇത്രയേറെ ക്രൂര പീഡനത്തിന് ഇരയായ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത് എന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി. തുടര്‍ന്ന് വനിതാ കമ്മീഷന്‍ കേസെടുക്കുകയുമുണ്ടായി.

വിരട്ടാന്‍ നോക്കേണ്ട
ഇതേത്തുടര്‍ന്ന് വനിതാ കമ്മീഷനേയും പിസി ജോര്‍ജ് അപമാനിക്കുകയുണ്ടായി. വനിതാ കമ്മീഷനെ പേടിക്കുന്നില്ലെന്നും തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും ആയിരുന്നു പ്രതികരണം. മാത്രമല്ല തന്റെ മൂക്ക് ചെത്താന്‍ വന്നാല്‍ അവരുടെ മറ്റ് പലതും കാണില്ല എന്ന് വരെ ഈ എംഎല്‍എ പറയുകയുണ്ടായി.

വിശദീകരണം നല്‍കി
അന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ മുറിയില്‍ വന്നാല്‍ മൊഴി നല്‍കാം എന്നായിരുന്നു പിസിയുടെ നിലപാട്. ഒടുവില്‍ വനിതാ കമ്മീഷന് ഡയറക്ടര്‍ മുമ്പാകെ ഹാജരായി പിസി ജോര്‍ജ് വിശദീകരണം നല്‍കിയിരിക്കുകയാണ്. കമ്മീഷനോട് തനിക്ക് ബഹുമാനമാണെന്നും പിസി പ്രതികരിച്ചിരിക്കുന്നു.

പ്രതികരണം റിപ്പോർട്ടിന് ശേഷം
പിസി ജോര്‍ജിന്റെ മറുപടി തൃപ്തികരമാണോ എന്നത് റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പ്രതികരിച്ചത്. സ്പീക്കറുടെ അനുമതിയോടെയാണ് മൊഴി എടുത്തത്.

അമേരിക്കയിലും ആക്രമണം
അമേരിക്കയില്‍ സുഹൃത്തിന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശത്തിന് ചെന്ന പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിന് നല്‍കിയ അഭിമുഖത്തിൽനടിയെ രൂക്ഷമായി ആക്രമിക്കാനും എംഎല്‍എ മടിച്ചില്ല. നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞപ്പോള്‍ നടി തന്നെ ഒരു വാരികയുടെ കവര്‍ സ്‌റ്റോറിയില്‍ പ്രത്യക്ഷപ്പെട്ട് ഇര താനാണെന്ന് സ്വയം അവകാശപ്പെട്ടുവെന്ന് പറഞ്ഞ പിസി ജോര്‍ജ് തുടര്‍ന്ന് പറഞ്ഞത് നടിയെ അങ്ങേയറ്റം അപമാനിക്കുന്ന വാക്കുകളാണ്

വേദനകൾ വിളമ്പുന്നു
ഇരയെന്ന് അവകാശപ്പെട്ട് വന്ന നടി പീഡനത്തില്‍ തനിക്കുണ്ടായ വേദനകളെപ്പറ്റി വിളമ്പുന്നുണ്ടായിരുന്നു എന്നാണ് പിസി ജോര്‍ജിന്റെ അധിക്ഷേപം. ചീത്ത വിളികളുടെ അഭിഷേകമാണ് ദിലീപ് വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് പിസി ജോര്‍ജ് നടത്തിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുഖ്യമന്ത്രിക്ക് പരാതി
പിസി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെയാണ് നടി മുഖ്യമന്ത്രിക്ക് വിശദമായ കത്ത് അയച്ചത്. പിസി ജോര്‍ജിനെ പോലുള്ളവര്‍ ഉണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതുസമ്മിതിയായി മാറുന്നുവെന്നും സ്ത്രീത്വത്തിന് നേരെ അതെങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നും പരാതിയില്‍ നടി ചൂണ്ടിക്കാട്ടുന്നു. പോലീസിനും നടി മൊഴി നൽകിയിട്ടുണ്ട്

അന്വേഷണം ശരിയായ ദിശയിലല്ല
നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ താന്‍ ഭയപ്പെടുന്നില്ല എന്നാണ് പിസി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. നടി പരാതി നല്‍കിയതോടെ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും പിസി ജോര്‍ജ് ആവര്‍ത്തിക്കുന്നു.

സന്ധ്യയ്ക്കും മഞ്ജുവിനുമെതിരെ
എഡിജിപി ബി സന്ധ്യയാണ് ദിലീപിനെ കുടുക്കിയതെന്നും നേരത്തെ പിസി ജോര്‍ജ് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിന് പിന്നിലും ദിലീപിന്റെ അറസ്റ്റിന് പിന്നിലും എഡിജിപി ബി സന്ധ്യയ്ക്ക് പങ്കുണ്ടെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം. മഞ്ജു വാര്യരും സന്ധ്യയുമായുള്ള ബന്ധവും എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു












Click it and Unblock the Notifications