പിസി ജോര്‍ജ് വിഷയം; ലീഗും കോണ്‍ഗ്രസും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്: എംവി ജയരാജന്‍
കണ്ണൂർ: സംഘപരിവാർ സമ്മേളനത്തിൽ പി സി ജോർജ്ജ് നടത്തിയ പരാമർശങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. മതസ്പർദ്ധ ഇളക്കിവിടുന്നതിനും ഒരു മതവിഭാഗത്തെ അവഹേളിക്കുന്നതിനുമുള്ള ബോധപൂർവ്വമായ പ്രസംഗമാണത്. ജാമ്യത്തിലിറങ്ങിയതിനുശേഷവും ജോർജ്ജ് വിദ്വേഷപ്രസംഗം ആവർത്തിച്ചു.
അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണ്. ജുഡീഷ്യറിയുടെ മാനം കാക്കാൻ മജിസ്‌ട്രേട്ട് സ്വമേധയാ ജാമ്യം റദ്ദാക്കുന്നതാണ് നല്ലതെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. വിഷയത്തില്‍ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ കഴിയുമോയെന്ന് നോക്കുകയാണ് കോൺഗ്രസും ലീഗുമെന്നും അദ്ദേഹം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
നമ്മുടെ ചുറ്റുമുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാനുള്ള ശുചിത്വബോധം മലയാളികൾക്കാകെയുണ്ട്. ആവർത്തിച്ചാവർത്തിച്ച് വർഗീയതയിലൂടെ സമൂഹത്തിൽ വിഷമിറക്കിക്കൊണ്ടിരിക്കുന്ന യുഡിഎഫിന്റെ മുൻ ചീഫ് വിപ്പും ഇപ്പോൾ ബിജെപിയുടെ ദല്ലാളുമായ പിസി ജോർജ്ജിനെ മതനിരപേക്ഷ കേരളീയസമൂഹം നീക്കം ചെയ്യുകതന്നെ വേണം. സംഘപരിവാർ സമ്മേളനത്തിൽ ജോർജ്ജ് പുലമ്പിയ വാക്കുകൾ ഒറ്റപ്പെട്ടതല്ല. മതസ്പർദ്ധ ഇളക്കിവിടുന്നതിനും ഒരു മതവിഭാഗത്തെ അവഹേളിക്കുന്നതിനുമുള്ള ബോധപൂർവ്വമായ പ്രസംഗമാണത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചുതന്നെ എൽഡിഎഫ് സർക്കാർ കേസെടുത്തു.
ജാമ്യമില്ലാ വകുപ്പുകളാണത്. സാധാരണരീതിയിൽ മജിസ്‌ട്രേട്ട് കോടതിയിൽ ജാമ്യം നൽകാറില്ല. മാത്രമല്ല, പ്രോസിക്യൂഷന്റെ വാദം കേൾക്കാൻ മജിസ്‌ട്രേട്ട് തയ്യാറായുമില്ല. ജാമ്യത്തിലിറങ്ങിയതിനുശേഷവും ജോർജ്ജ് വിദ്വേഷപ്രസംഗം ആവർത്തിച്ചു. അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണ്. ജുഡീഷ്യറിയുടെ മാനം കാക്കാൻ മജിസ്‌ട്രേട്ട് സ്വമേധയാ ജാമ്യം റദ്ദാക്കുന്നതാണ് നല്ലത്. ജാമ്യം അനുവദിച്ചതിനെതിരെ പോലീസ് അപ്പീൽ നൽകുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾ ജോർജ്ജിന്റെ മതവിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ചു. പുള്ളിപ്പുലിയുടെ പുള്ളി മാറ്റാനാവില്ലല്ലോ.
എന്നാൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ കഴിയുമോയെന്ന് നോക്കുകയാണ് കോൺഗ്രസും ലീഗും. അവർ സർക്കാറിനെ കുറ്റപ്പെടുത്തുന്നു. 2003ൽ മാറാട് കലാപസമയത്ത് വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ ആർഎസ്എസ് നേതാവ് പ്രവീൺ തൊഗാഡിയയെ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, കേസ് പിൻവലിക്കുകയും ചെയ്തവരാണ് യുഡിഎഫുകാർ. തിരുവനന്തപുരം എം.ജി. കോളേജിൽ എസ്.ഐ.യെ മർദ്ദിച്ചതിൽ പ്രതിയായ എബിവിപി നേതാവിനെ കേസിൽ നിന്ന് ഒഴിവാക്കിയതും ഇക്കൂട്ടർ തന്നെ.
മലപ്പുറത്തെയും കോഴിക്കോട്ടേയും നിരവധി കേസുകളിൽ പ്രതികളായ എൻ.ഡി.എഫുകാരെ കെ.എൻ.എ. ഖാദർ ശുപാർശനൽകിയപ്പോൾ കേസിൽ നിന്ന് ഒഴിവാക്കി രക്ഷിച്ചതും മറ്റാരുമല്ല. ഇവർ വർഗീയ തീവ്രവാദ ശക്തികളുടെ കാവൽക്കാർ കൂടിയാണ്. അതാണ് കോൺഗ്രസ്സിനും ലീഗിനുമുള്ള പാരമ്പര്യം. എൽഡിഎഫ് സർക്കാരായതുകൊണ്ടാണ് ജോർജ്ജിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്ത് കോടതിയിലെത്തിച്ചത്. നിയമവിരുദ്ധമായി മജിസ്‌ട്രേറ്റ് ജാമ്യം നൽകി. വർഗീയവിഷമാലിന്യം പടരാതിരിക്കാൻ മതനിരപേക്ഷ സമൂഹത്തിന്റെ നിതാന്തജാഗ്രതയാണ് ഇപ്പോൾ ആവശ്യം.
Recommended Video