പ്രതിദിനം 20,000 കൊവിഡ് കേസ്; 'എങ്ങനെ നോക്കിയിട്ടും കണക്കുകൾ അങ്ങോട്ട് ചേരുന്നില്ല'
തിരുവനന്തപുരം; സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടാകാൻ സാധ്യത ഉള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കൊവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കുമെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. എന്നാൽ ഇക്കാര്യത്തിൽ ചോദ്യം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം

പ്രസ്താവന ഞെട്ടിക്കുന്നതാണ്
ആരോഗ്യമന്ത്രിയുടെ പ്രസ്താവനയുടെ യാഥാര്‍ഥ്യമെന്ത് ?കേരളത്തില്‍ പ്രതിദിനം 10000 നും 20000നും ഇടയില്‍ കോവിഡ് കേസുകള്‍ ഉണ്ടാകാന്‍ പോകുന്നു എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. രോഗികളുടെ എണ്ണത്തിലെ വര്‍ധനയെക്കാള്‍ കേരളം നടത്താന്‍ പോവുന്ന പരിശോധനകളുടെ എണ്ണമാണ് ഞെട്ടിക്കുന്നത്.സംസ്ഥാനത്ത് ആഗസ്റ്റ് 1 മുതല്‍ 13 വരെ 3.13 ലക്ഷം ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ 16,095 കേസുകള്‍ ഉണ്ടായി. ടെസ്റ്റുകളുടെ പ്രതിദിന ശരാശരി 24,104. അപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.1 ശതമാനം.

ദിനംപ്രതി നടത്തുന്നുണ്ട്
ഇതേ പോസിറ്റിവിറ്റി റേറ്റ് നിലനില്‍ക്കും എന്ന് കരുതിയാല്‍ മന്ത്രി പറയുന്ന പ്രതിദിനം 10000 കേസുകള്‍ കണ്ടുപിടിക്കണമെങ്കില്‍ പ്രതിദിനം 1.95 ലക്ഷം ടെസ്റ്റുകള്‍ നടത്തണം.
20000 കേസുകള്‍ കിട്ടണമെങ്കില്‍ ഇത് 3.9 ലക്ഷം ടെസ്റ്റുകളാക്കണം.ആഗസ്റ്റ് മാസത്തെ ദിവസ ശരാശരി ടെസ്റ്റ് 24104 ആണെങ്കിലും, കഴിഞ്ഞ രണ്ടു ദിവസമായി നമ്മൾ 31000 നു അടുത്ത് ടെസ്റ്റുകൾ ദിനംപ്രതി നടത്തുന്നുണ്ട്. അതിൽ പ്രതിദിന പോസിറ്റിവിറ്റി ശരാശരി 5% ആണ്. പ്രസ്തുത വസ്തുത കണക്കിലെടുത്ത് ദിനം പ്രതി 32,000 ടെസ്റ്റുകൾ നടത്തുന്നു എന്ന് കരുതിയാൽ, അത്രയും ടെസ്റ്റുകളിൽ നിന്ന് തന്നെ പ്രതിദിനം 10000 കേസുകൾ കണ്ട് പിടിക്കുന്നു വെച്ചാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.25 % ആയി ഉയരണം.

രണ്ട് ലക്ഷം ടെസ്റ്റുകൾ
ഇനി ഇപ്പോൾ നിലവിൽ നടത്തുന്ന പ്രതിദിന ടെസ്റ്റുകളിൽ നിന്ന് 20,000 കോവിഡ് പോസിറ്റീവ് കണ്ടെത്തുവെന്ന് വച്ചാൽ ടെസ്റ്റ് പോസിറ്റിവിറ്റി ഭയാശങ്കയുളവാക്കുന്ന 62.5 % എന്ന നിലയിലേക്ക് കുതിച്ചുചാടും; അതായത് ഒരോ 8 ടെസ്റ്റ് നടത്തുമ്പോൾ 5 കോവിഡ് കേസ് സ്ഥിരീകരിക്കുന്ന ഭീതിജനകമായ അവസ്ഥ!ഇനി അതുമല്ല പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്ന് 10 ശതമാനത്തിലെത്തി എന്ന് കരുതുക. അപ്പോള്‍ 10000 കേസുകള്‍ കണ്ടുപിടിക്കാന്‍ ഒരുലക്ഷം ടെസ്റ്റുകള്‍ നടത്തണം. 20000 കേസുകള്‍ സ്ഥിരീകരിക്കാന്‍ 2 ലക്ഷം ടെസ്റ്റുകള്‍ വേണ്ടി വരും.

ആരുടെ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ്?
ഇന്ത്യാരാജ്യത്ത് ആകെ പ്രതിദിനം നടക്കുന്നത് 8 ലക്ഷം ടെസ്റ്റുകളാണ്. ഇന്ത്യാ ഗവൺമെന്റ് പ്രതിദിന ടാർജറ്റായി നിശ്ചയിച്ചിട്ടുള്ളത് പ്രതിദിനം 10 ലക്ഷം ടെസ്റ്റുകളാണ്.ഇപ്പോൾ പ്രതിദിനം കേവലം 31,000 -ന് അടുപ്പിച്ച് ടെസ്റ്റ് നടത്തുന്ന കേരളം 20,000 കേസുകൾ കണ്ടുപിടിക്കാൻ 2,00,000 കിറ്റുകൾ സമാഹരിച്ചിട്ടുണ്ടോ?എന്തോ, എങ്ങനെ നോക്കിയിട്ടും കണക്കുകൾ അങ്ങോട്ട് ചേരുന്നില്ല.പ്രസ്തുത സാഹചര്യത്തിൽ ആരോഗ്യമന്ത്രിയോട് ചില ചോദ്യങ്ങള്‍.
1.കേരളത്തില്‍ പ്രതിദിനം 10000നും 20000നും ഇടയില്‍ രോഗികളുണ്ടാവും എന്ന് അങ്ങ് പറഞ്ഞത് ഏത്/ ആരുടെ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ്?

ആരോപണം ശരിവയ്ക്കുകയല്ലേ?
2.പുതിയ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇത്രയും ടെസ്റ്റുകള്‍ നടത്താനുള്ള ലാബ്, അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടോ ?3.ഇത്രയും രോഗികള്‍ ഉണ്ടാകാനിടയുണ്ടെന്നത് കണക്കാക്കി ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും നിയമനം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ പൂര്‍ത്തിക്കിയിട്ടുണ്ടോ?4.കേസുകള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ക്രമാനുഗതമായ വര്‍ധനവിനെയല്ല കാണിക്കുന്നതെങ്കില്‍, കേസുകള്‍ കുറച്ചു കാണിക്കാന്‍ മനപൂര്‍വം ടെസ്റ്റുകളുടെ എണ്ണം കുറച്ചുവെച്ചു എന്ന ആരോപണം ശരിവയ്ക്കുകയല്ലേ?

ഒരുമുഴം മുന്നേ എറിഞ്ഞതാണെങ്കില്‍ സാരമില്ല
5.മന്ത്രിയുടെ പ്രസ്താവന ശരിയെങ്കിൽ കഴിഞ്ഞ 6 മാസക്കാലമായി ജനങ്ങളുടെ ജീവിതം ദുരിതത്തിൽ ആക്കിയ നിയന്ത്രണങ്ങൾ, സ്പ്രിംഗ്ലർ , ബിഗ്ഡേറ്റാ അനാലിസിസ് , ലോക്ക് ഡൗൺ , ട്രിപ്പിൾ ലോക്ക് ഡൗൺ, തോക്ക്, കമാൻഡോ, റൂട്ട് മാർച്ച് ഇവയിൽ നിന്ന് ഉണ്ടായ നേട്ടങ്ങൾ ജനങ്ങളോട് വിശദീകരിക്കുക.
അതല്ല; എണ്ണം കൂടുമായിരുന്നു പക്ഷേ ഞങ്ങളുടെ മികവുകൊണ്ട് കുറച്ചു എന്ന് സ്ഥാപിക്കാന്‍ മന്ത്രി ഒരുമുഴം മുന്നേ എറിഞ്ഞതാണെങ്കില്‍ സാരമില്ല.












Click it and Unblock the Notifications