പെരുമ്പാവൂര്‍ സംഭവം; സിപിഎം എംഎല്‍എയ്ക്കും ഉത്തരവാദിത്വമെന്ന് കാനം രാജേന്ദ്രന്‍
കോഴിക്കോട്: പെരുമ്പാവൂര്‍ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രദേശത്തെ ജനപ്രതിനിധിയെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള നിയമസഭയില്‍ ഒരൊറ്റ ബിജെപി പ്രവര്‍ത്തകനും എത്തരുതെന്ന എകെ ആന്റണിയുടെ അഭിപ്രായം ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ക്രമസമാധാനവും നിയമവാഴ്ചയും പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിര്‍ഭയ കേസിനു ശേഷമുണ്ടായ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഒന്നും തന്നെ സംസ്ഥാനം നടപ്പില്‍വരുത്തുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 6,329 കുട്ടികളെ കാണാതായി. ഇതില്‍ പകുതിയും പെണ്‍കുട്ടികളാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിന് പിന്‍മാറാന്‍ കഴിയില്ല.

പുറമ്പോക്ക് ഭൂമിയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഇതിനും മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. എങ്കില്‍, 15 വര്‍ഷമായി പെരുമ്പാവൂരിലെ എംഎല്‍എ ആയ സിപിഎമ്മിലെ സാജു പോളിനും സംഭവത്തില്‍ ഉത്തരവാദിത്തമില്ലേയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെതായ പങ്കുണ്ടെന്ന് കാനം രാജേന്ദ്രന്‍ മറുപടി പറഞ്ഞു.
വധശിക്ഷയെ ഇടതുപക്ഷം അംഗീകരിക്കുന്നില്ല. മനംമാറ്റമാണ് ആവശ്യം. ഒരൊറ്റ ബിജെപി സ്ഥാനാര്‍ഥിയും നിയമസഭയില്‍ എത്തില്ലെന്നാണ് എകെ ആന്റണി പറയുന്നത്. ഇതു പറയാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിയുമോ എന്ന് കാനം ചോദിച്ചു. ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യമില്ല. മമത എന്ന സ്വേഛാധിപതിക്കെതിരായ ഐക്യം മാത്രമാണുള്ളത്. സംസ്ഥാനത്ത് ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ഇല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടിവി ബാലന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജോയിന്റ് സെക്രട്ടറി കെസി റിയാസ്, ട്രഷറര്‍ വിപുല്‍ നാഥ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications