കൊടും ക്രൂരത ചെയ്തത് സൗമ്യ ഒറ്റയ്ക്കല്ല! വഴിവിട്ട ബന്ധക്കാർക്കും ഭർത്താവിനും ക്ലീൻ ചീറ്റ് ഇല്ല!
പിണറായിയിലെ കൊലപാതകത്തിന്‍റെ ചുരുളുകള്‍ ഓരോന്നായി പോലീസ് അഴിക്കുമ്പോഴും സൗമ്യയുടെ ചില വെളിപ്പെടുത്തലുകളിലെ ദുരൂഹത കണ്ടെത്താനാകാതെ പോലീസ് കുഴങ്ങുന്നു. മാതാപിതാക്കളേയും മകളേയും ഒന്നിന് പുറകെ ഒന്നായി താന്‍ വിഷം കൊടുത്ത് പതിയെ കൊലപെടുത്തുകയായിരുന്നെന്ന് സൗമ്യ പിടിയിലായപ്പോള്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തന്‍റെ ഇളയ മകള്‍ കീര്‍ത്തനയെ താന്‍ അല്ല കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പറയുന്നത്. അതേസമയം ആദ്യ കൊല പുറത്തറിയാതിരുന്നതിന്‍റെ ആത്മവിശ്വാസമാണ് തനിക്ക് മറ്റ് കൊലപാതകങ്ങള്‍ നടത്താന്‍ ആത്മവിശ്വാസം ലഭിച്ചതെന്നും സൗമ്യ പറയുന്നുണ്ട്. ഈ മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ കുഴക്കുന്നത്.
സ്വാഭാവിക മരണം
പിണറായിയില്‍ സൗമ്യയുടെ മാതാപിതാക്കളും കുട്ടികളും ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. തന്‍റെ അവിഹിത ബന്ധത്തിന് തടസം നിന്നതാണ് കൊലയിലേക്ക് നയിച്ചതെന്ന് സൗമ്യ പോലീസിനോട് സൗമ്യ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് പേരേയും കൊന്നത് താനാണ്. അതേസമയം ഇളയ മകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണാണെന്ന് തന്നെയാണ് സൗമ്യ പോലീസിനോട് ആവര്‍ത്തിക്കുന്നത്. 2012 ലാണ് സൗമ്യയുടെ ഇളയമകള്‍ കീര്‍ത്തന കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് മരിക്കുന്നത്. കുട്ടിക്ക് അപസ്മാര ബാധയുണ്ടായിരുന്നു. ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സിച്ചെങ്കിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി അവിടെ മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു കുട്ടിയുടെ മരണം. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താഞ്ഞതോടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്തിരുന്നില്ല.
ഭര്‍ത്താവിന് പങ്ക്?
സൗമ്യയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നാരോപിച്ച് മുന്‍ ഭര്‍ത്താവ് കിഷോര്‍ പലപ്പോഴും സൗമ്യയുമായി വഴക്കിട്ടിരുന്നു. രണ്ടാമത്തെ കുട്ടിയായ കീര്‍ത്തനയുടെ പിതൃത്വത്തെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് ഇവര്‍ ബന്ധം പിരിയുന്ന അവസ്ഥിലേക്ക് എത്തിയത്. കുട്ടിയുടെ അച്ഛന്‍ ആരെന്ന് കിഷോറിനെ വിശ്വസിപ്പിക്കാന്‍ സൗമ്യയോട് എലിവിഷം കുടിക്കാന്‍ കിഷോര്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇതിനെ തുടര്‍ന്ന് എലിവിഷം കഴിച്ച സൗമ്യ ആസ്പത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കിഷോറിന് കീര്‍ത്തനയുടെ മരണത്തില്‍ പങ്കുണ്ടോയെന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത്.
സൗമ്യയുടെ വഴിവിട്ട ബന്ധം
സൗമ്യക്കൊപ്പം തലശ്ശേരിയിടെ കശുവണ്ടി ഫാക്ടറിയില്‍ പണിയെടുത്ത ആളായിരുന്നു കിഷോര്‍. ഇവിടെ വെച്ചാണ് ഇരുവരും പ്രണത്തിലാകുന്നത്. പിന്നീട് നിയമപരമായി വിവാഹം കഴിക്കാതെ ഇവര്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ സൗമ്യയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടെന്ന് ആരോപിച്ച് കിഷോര്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ സൗമ്യ സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു. കിഷോറിനെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ സൗമ്യയുടെ അവിഹിത ബന്ധങ്ങള്‍ നേരത്തേ തുടങ്ങിയതാണോ എന്നത് സംബന്ധിച്ച് പോലീസിന് ഉറപ്പിക്കാന്‍ കഴിയൂ. നേരത്തേ ബന്ധങ്ങള്‍ ഉണ്ടെന്ന് വ്യക്തമായാല്‍ അവരെ കൂടി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിക്കൂ. ഇതിനായി കിഷോറിനെ തേടി പോലീസ് കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്.
ലൈംഗികവൃത്തി
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനാല്‍ ജീവിക്കാന്‍ വഴിയില്ലാതായതോടെയാണ് താന്‍ ലൈംഗികവൃത്തി ചെയ്ത് തുടങ്ങിയതെന്നും സൗമ്യ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സൗമ്യയ്ക്ക് ഇടപാടുകാരെ എത്തിക്കുന്ന ഓട്ടോ ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍ ആണ്. ഇയാള്‍ക്ക് മരണവുമായി ബന്ധമുണ്ടാകാം എന്നും പോലീസ് സംശയിക്കുന്നുണ്ട്.
കിണറ്റിലെ വെള്ളത്തില്‍ അമോണിയ
മാതാപിതാക്കളുടേയും മകളുടേയും കാരണം കിണര്‍ വെള്ളത്തിലെ അമോണിയത്തിന്‍റെ സാന്നിധ്യമാണെന്നായിരുന്നു സൗമ്യ നാട്ടുകാരേയും ബന്ധുക്കളേയും ധരിപ്പിച്ച് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിണര്‍ വെള്ളത്തില്‍ അമോണിയയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. കിണര്‍ വെള്ളത്തില്‍ അമോണിയ കലക്കാന്‍ ആരാണ് സൗമ്യയെ സഹായിച്ചതെന്നാണ് പോലീസ് പരിശോധിക്കുന്ന മറ്റൊരുകാര്യം.
വെല്ലുവിളി
കാമുകനായ യുവാവിനൊപ്പം ചേര്‍ന്നാണ് സൗമ്യ കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഈ യുവാവിനെ പോലീസ് അന്വേഷിക്കുകയാണ്. അതിനിടെ ആറ് വര്‍ഷം മുന്‍പേ മരിച്ച കീര്‍ത്തനയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതെല്ലാം പോലീസിനെ സംബന്ധിച്ച് വലിയ കടമ്പയാണ്. അതിനാല്‍ ഇനി സൗമ്യയുടെ അടുപ്പക്കാരനെയോ മുന്‍ ഭര്‍ത്താവിനെയോ പിടികൂടാതെ നാല് പേരുടേയും കൊലപാതകത്തിന്‍റെ ചുരുളഴിക്കാന്‍ പോലീസിന് കഴിയില്ല.