പിണറായിയിലെ കൊലപാതകം: സൗമ്യയുടെ ഒരു മകളെ കൊന്നത് ആര്? കൊലപാതകം ഒറ്റയ്ക്ക് നടത്തിയതല്ല? പിന്നിലെന്ത്
അവിഹിതം തുടരാന്‍ തന്‍റെ മാതാപിതാക്കളേയും മക്കളേയും കൊന്നു തള്ളുകയായിരുന്നെന്ന പിണറായിലെ സൗമ്യയുടെ കുറ്റസമ്മതത്തില്‍ തരിച്ചിരിക്കുകയാണ് നാടും നാട്ടുകാരും. കണ്ണില്‍ ചോരയില്ലാത്ത ക്രൂരത നടത്തി അത് ഇത്രയും കാലം മൂടിവെയ്ക്കാന്‍ എങ്ങനെ സൗമ്യയ്ക്ക് കഴിഞ്ഞുവെന്ന ചോദ്യവും നാട്ടുകാര്‍ പങ്കുവെയ്ക്കുന്നു.
വളരെ വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകം തന്നെയാണ് നടന്നതെന്ന് പോലീസ് തറപ്പിക്കുന്നുണ്ട്. പക്ഷേ സൗമ്യയ്ക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ഈ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.
മാസങ്ങളുടെ വ്യത്യാസത്തില്‍ മൂന്ന് മരണം
2012 ലാണ് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന മരിക്കുന്നത്. ഇതിന് ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു സൗമ്യ താമസിച്ചത്. എന്നാല്‍ അതിന് ശേഷം സൗമ്യയ്ക്ക് പലയുവാക്കളുമായി ഈ കാലഘട്ടങ്ങളില്‍ അവിഹിത ബന്ധം തുടങ്ങി. തുടരെയാണ് സൗമ്യയുടെ മൂത്ത മകള്‍ ഐശ്വര്യ മരിക്കുന്നത്. ഇതോടെ സൗമ്യയെ തേടി വീട്ടില്‍ എത്താറുള്ള യുവാവിന്‍റെ സഹായത്തോടെ കിണറ്റിലെ വെള്ളം പരിശോധന നടത്തിയതായി സൗമ്യ നാട്ടുകാരോട് പറഞ്ഞു. മകള്‍ മരിച്ചത് അമോണിയ അടങ്ങിയ വെള്ളം കുടിച്ചാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു സൗമ്യയുടെ ലക്ഷ്യം. എന്നാല്‍ പിന്നാലെ സൗമ്യയുടെ മാതാപിതാക്കളും സമാന രീതിയില്‍ മരിച്ചതോടെ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നുകയായിരുന്നു.
പിടി വീണേക്കുമെന്ന ഭയം
സംശയം ബലപ്പെട്ടതോടെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ സൗമ്യയേയും സമാന രീതിയില്‍ ഛര്‍ദ്ദി പിടിപെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പിടിക്കപ്പെടുമെന്ന ഭയത്തില്‍ സൗമ്യ ഒരു ആത്മഹത്യാ നാടകം കളിക്കുകയായിരുന്നെന്ന് പിന്നീട് പോലീസ് കണ്ടെത്തി. സൗമ്യയുടെ ആത്മഹത്യാ നാടകം തന്നെയാണ് സൗമ്യയുടെ നിര്‍ണായക അറസ്റ്റിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. അറസ്റ്റിലായപ്പോഴും സൗമ്യ പോലീസുമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ നീണ്ട 11 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ സൗമ്യ കുറ്റസമ്മതം നടത്തി.
എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി
എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തിയാണ് കൊല നടത്തിയതെന്ന് സൗമ്യ സമ്മതിച്ചിട്ടുണ്ട്. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്യ്ക്ക് മീന്‍ കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയതെന്നായിരുന്നു സൗമ്യയുടെ കുറ്റസമ്മതം. മുന്‍ ഭര്‍ത്താവ് സൗമ്യയെ എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ നിന്നാണ് എങ്ങനെയാണ് എലിവിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൗമ്യ മനസിലാക്കിയത്.
വിഷം വാങ്ങി നല്‍കിയത്
സൗമ്യ ഒറ്റയ്ക്ക് കൊല നടത്താന്‍ സാധ്യത ഇല്ലെന്ന് തന്നെയാണ് പോലീസ് കണക്കാക്കുന്നത്. ഈ നിഗമനത്തില്‍ സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെ സൗമ്യയ്ക്ക് വിഷം വാങ്ങി നല്‍കിയത് നാട്ടിലെ ഓട്ടോ ഡ്രൈവറാണെന്ന് സൗമ്യ പോലീസിനോട് വ്യക്തമാക്കിയതായാണ് വിവരം. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് കേസില്‍ കൂടുതല്‍ അറ്സ്റ്റുകള്‍ ഉണ്ടായേക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്.
ചോദ്യങ്ങള്‍ ബാക്കി
ഇപ്പോഴും പോലീസിനെ ചില ചോദ്യങ്ങള്‍ കുഴക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ ഉടനെ സൗമ്യ പോലീസിനോട് വെളിപ്പെടുത്തിയത് തന്‍റെ മൂത്ത മകള്‍ കീര്‍ത്തനയെ കൊന്നത് താന്‍ അല്ലെന്നാണ്. രക്ഷപ്പെടാനുള്ള സൗമ്യയുടെ തന്ത്രമായാണ് ഇതിനെ പോലീസ് കണക്കാക്കുന്നതെങ്കിലും ഇക്കാര്യം പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ സൗമ്യയുമായി ബന്ധമുള്ള യുവാക്കളില്‍ ആരെങ്കിലുമാണോ കൊല നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഒപ്പം സൗമ്യയുടേത് ആത്മഹത്യാ ശ്രമം തന്നെയായിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. കാരണം വിഷം എത്രമാത്രം മാരകമായാണ് ശരീരത്തില്‍ ബാധിക്കുമെന്നതിനെ കുറിച്ച് സൗമ്യയ്ക്ക് വ്യക്തമായ ധാരണ ഉണ്ടെന്നിരിക്കെ അതേ വിഷം കഴിച്ച് സൗമ്യ ആത്മഹത്യ ചെയ്യുമോയെന്നതാണ് പോലീസിന് സംശയം. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കൊന്നു തള്ളിയത്
പിണറായി വണ്ണത്താം വീട്ടില്‍ കമല, ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ പേരക്കുട്ടികളായ ഐശ്വര, കീര്‍ത്തന എന്നിവര്‍ ഒന്നിന് പുറകെ ഒന്നായി മരിച്ചതാണ് കേസിന്‍റെ തുടക്കം. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.എല്ലാവരുടേയും മരണ കാരണം ഛര്‍ദ്ദിയായിരുന്നു. ഇതോടെ ഈ മരണങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ ആശങ്കകള്‍ ഉയര്‍ന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിക്കണ്ണന്‍റെ മകളും കുട്ടികളുടെ അമ്മയുമായ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തത്.