അമിത് ഷായെ തൊട്ടപ്പോൾ ബൽറാമിന് പൊളളി.. പിണറായി വിജയന്റേത് പോരാളി ഷാജി മോഡൽ പ്രകടനം!
Recommended Video
തൃത്താല: ശബരിമല വിഷയത്തിലെ വാദപ്രതിവാദങ്ങളാല്‍ ശബ്ദമുഖരിതമാണ് സൈബര്‍ ലോകവും ചാനല്‍ ചര്‍ച്ചകളുമെല്ലാം. വിശ്വാസത്തെ കൂട്ട് പിടിച്ചാണ് കോലാഹലങ്ങളെല്ലാം. അതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ കണ്ണൂരിലെത്തി സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ സര്‍ക്കാരിനെ ബിജെപിക്കാര്‍ താഴെയിറക്കും എന്നടക്കം വെല്ലുവിളി നടത്തി തിരിച്ച് പോയി.
കേരളത്തോടുളള വെല്ലുവിളിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒട്ടും കുറയാത്ത മറുപടിയും നല്‍കി. കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ അമിത് ഷായുടെ തടി പോര എന്നായിരുന്നു പിണറായിയുടെ മറുപടി. സൈബര്‍ സഖാക്കള്‍ ഇതാഘോഷമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് യുവ എംഎല്‍എ വിടി ബല്‍റാമിന് അതത്ര ഇഷ്ടപ്പെട്ട മട്ടില്ല. പതിവ് പോലെ ഫേസ്ബുക്കില്‍ എംഎല്‍എ പ്രതികരിച്ചിട്ടുണ്ട്.
ബിജെപിക്ക് കച്ചിത്തുരുമ്പ്
ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കും എന്ന ഉറച്ച നിലപാടാണ് തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെത്. തുടക്കത്തില്‍ വിധിയെ അനുകൂലിച്ച ബിജെപിയും കോണ്‍ഗ്രസും പിന്നാലെ മലക്കം മറിഞ്ഞു. ഇപ്പോള്‍ ശബരിമല വിധിക്കെതിരെ പ്രത്യക്ഷ സമരത്തിലുമാണ് ബിജെപി. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ അമിത് ഷാ തുറന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ഇനി ഒന്നും നോക്കാനില്ല എന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയിരിക്കുന്നു.
സർക്കാരിനോട് വെല്ലുവിളി
കണ്ണൂരിലെത്തിയ അമിത് ഷാ നടത്തിയ പ്രസംഗത്തിലുടനീളം സുപ്രീം കോടതി വിധി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാരിനോടുളള വെല്ലുവിളിയാണ്. ഭക്തരെ അടിച്ചമര്‍ത്തിയാല്‍ ബിജെപി പ്രവര്‍ത്തകര്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കും എന്ന് അമിത് ഷാ വെല്ലുവിളി മുഴക്കി. സംഘപരിവാറുകാരെല്ലാം ആവേശത്താല്‍ ആര്‍ത്ത് വിളിച്ചു. സംഘപരിവാറുകാര്‍ സോഷ്യല്‍ മീഡിയയിലും ഷായുടെ വാക്കുകള്‍ ആഘോഷിച്ചു.
തീപ്പൊരി മറുപടി
പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അതിലും വലിയ വെടിക്കെട്ട് നടത്തിയത്. അമിത് ഷായുടെ വെല്ലുവിളിക്ക് നല്ല ചുട്ട മറുപടി തന്നെ പിണറായി നല്‍കി. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ അമിത് ഷായുടെ തടിക്ക് ശേഷിയുണ്ടെന്ന് തോന്നുന്നില്ലെന്നും തടിയുടെ മട്ട് കണ്ടിട്ട് വെള്ളം കൂടുതലാണെന്നാണ് തോന്നുന്നതെന്നും പിണറായി പരിഹസിച്ചു. അതൊക്കെ അങ്ങ് ഗുജറാത്തില്‍ പറഞ്ഞാല്‍ മതിയെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.
പിണറായിക്കെതിരെ വിടി
പോരെ പൂരം, പിണറായിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിക്കൊണ്ടിരിക്കുന്നു. സുപ്രീം കോടതി വിധിയെ പച്ചയ്ക്ക് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് വെല്ലുവിളിച്ച് പോയതല്ല തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ വിഷയം. മറിച്ച് പിണറായി വിജയന്‍ അമിത് ഷായെ ബോഡി ഷെയിമിംഗ് നടത്തി എന്നാണ് തൃത്താല എംഎല്‍എ വിടി ബല്‍റാം ആരോപിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണം.
തനി സ്വഭാവം കാണിച്ചു
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: അമിത് ഷായെ വിമർശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല മിസ്റ്റർ പിണറായി വിജയൻ, രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ്. നിങ്ങളുടെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പോലെ ഉദ്ഘാടനം കഴിയാത്ത കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷായ്ക്ക് ഇറങ്ങാൻ നിങ്ങൾ പെർമിഷൻ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ആദ്യം വിശദീകരിക്കൂ. ഇത്ര "ഹോസ്പിറ്റാലിറ്റി" നിങ്ങൾ അങ്ങോട്ട് കാണിച്ചിട്ടും അയാൾ തനി സ്വഭാവം തിരിച്ചുകാണിച്ചു എന്ന പരിഭവം മാത്രമല്ലേ നിങ്ങളിപ്പോ ഈ എഴുന്നെള്ളിക്കുന്നത്?
പോരാളി ഷാജി മോഡൽ പ്രകടനം
"രാഷ്ട്രീയത്തിലെ ദുർമ്മേദസ്സ്" എന്ന മാധ്യമങ്ങളിലെ പതിവ് പ്രയോഗം ഞാൻ മുൻപൊരിക്കൽ ഉപയോഗിച്ചതിനെ ബോഡി ഷെയ്മിംഗ് ആയി വളച്ചൊടിച്ച് വ്യാഖ്യാനിച്ച് പൊളിറ്റിക്കൽ കറക്റ്റ്നെസിനേക്കുറിച്ച് ക്ലാസെടുക്കാൻ വന്ന ഇടതു ബുദ്ധിജീവികൾ പലരും ഇപ്പോൾ പിണറായി വിജയന്റെ പോരാളി ഷാജി മോഡൽ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത് എന്നാണ് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കാളയ്ക്ക് പിറന്നവൻ
എന്നാല്‍ പിണറായി വിജയന്‍ ബോഡി ഷെയിമിംഗ് നടത്തിയെന്ന് ആരോപിക്കുന്ന ഇതേ വിടി ബല്‍റാം മോദിയെ കാളേടെ മോനേ എന്നടക്കം വിളിച്ച് നേരത്തെ അധിക്ഷേപിച്ചതിന്റെ സ്്ക്രീന്‍ ഷോട്ടുകളാണ് മറുപടിയാണ് ഇടത് അനുകൂലികള്‍ പങ്കുവെയ്ക്കുന്നത്. മാത്രമല്ല ചില ഗ്രൂപ്പുകളില്‍ ബല്‍റാം സ്ത്രീകള്‍ക്കെതിരെയിട്ട കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്.
ചറപറാ പോസ്റ്റുകൾ
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്ന് ആദ്യം തന്റെ പാര്‍ട്ടിക്കൊപ്പം നിലപാട് ഫേസ്ബുക്കില്‍ അറിയിച്ചിരുന്നു വിടി ബല്‍റാം. എന്നാല്‍ കോണ്‍ഗ്രസ്സ് നിലപാട് മാറ്റിയതില്‍ പിന്നെ വിടി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. സോഷ്യല്‍ മീഡിയ ട്രോളാന്‍ തുടങ്ങിയപ്പോഴാണ് സുപ്രീം കോടതി വിധിക്കൊപ്പമാണെന്നും കോണ്‍ഗ്രസിന്റെ അവസ്ഥ മനസ്സിലാക്കുന്നു എന്നുമുള്ള അഴുകൊഴമ്പന്‍ നിലപാടുമായി വീണ്ടും ബല്‍റാം പോസ്റ്റിട്ടത്.
അമിട്ടടി വിത്ത് പെർമിഷൻ
പിന്നെ തുടര്‍ച്ചയായി ശബരിമല വിഷയത്തില്‍ ബല്‍റാമിന്റെ ടൈംലൈനില്‍ പോസ്റ്റുകള്‍ നിറഞ്ഞു. ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷായുടെ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയതിനെയും കഴിഞ്ഞ ദിവസം ബല്‍റാം വിമര്‍ശിച്ചിരുന്നു. അമിത് ഷായോട് അതിഥി മര്യാദ കാണിച്ചതാണ് എന്ന തോമസ് ഐസകിന്റെ ട്വീറ്റിനെ ട്രോളിയായിരുന്നു പ്രതികരണം: ഓഹോ... അപ്പോ നമ്മുടെ പെർമിഷനോട് കൂടിത്തന്നെ ആയിരുന്നല്ലേ അമിട്ടടി? ഏതായാലും ബിജെപി പ്രസിഡണ്ടിന് ഇത്രേം വലിയ ഒരു ഹോസ്പിറ്റാലിറ്റി മലയാളികളുടെ ചെലവിൽ വേണ്ടിയിരുന്നില്ല.
ഉ..പ്പുണ്ടോ സിപിഎം സർക്കാരേ?
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂർ വിമാനത്താവളം "ഞാനിത് ഉദ്ഘാടനം ചെയ്തെന്ന് അവരോട് ചെന്ന് പറഞ്ഞേക്ക്" എന്ന് വഴിയേ പോയ ഒരുത്തനേക്കൊണ്ട് പറയിപ്പിക്കാൻ ഇടവരുത്തിയ സംസ്ഥാന സർക്കാർ മുഴുവൻ മലയാളികളേയുമാണ് ഒറ്റുക്കൊടുത്തിരിക്കുന്നത്. ഇനിയിപ്പോ പുത്തരിക്കണ്ടത്തെ ഡയലോഗ് എടുത്ത് ട്വിറ്ററിൽ അടിച്ചത് കൊണ്ട് എന്ത് കാര്യം! ഇത് സെൽഫ് ട്രോളാണോ അതോ പെർമിഷൻ കൊടുത്ത പിണറായിക്ക് നാല് തെറി എക്സ്ട്രാ കിട്ടിക്കോട്ടെ എന്ന അതിബുദ്ധിയോ!! അൽപ്പമെങ്കിലും ഉ..പ്പുണ്ടോ സിപിഎം സർക്കാരേ?
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അമിത് ഷാ സന്നിധാനത്തേക്ക്! മണ്ഡലകാലത്ത് ശബരിമല പ്രക്ഷോഭം ആളിക്കത്തിക്കാൻ ബിജെപി
ഈ രഹസ്യം സൂക്ഷിച്ചത് തന്ത്രിയോടുള്ള ബഹുമാനം കൊണ്ട്.. ദീപ രാഹുൽ ഈശ്വറിന് മറുപടി