അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജം; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി, ചെറിയ പ്രശ്‌നവും ഗൗരവമായി കാണും
തിരുവനന്തപുരം: മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ സേവനം ലഭ്യമാക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഏത് സാഹചര്യവും നേരിടാൻ നാം സജ്ജമാണ്. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പെട്ടെന്ന് തന്നെ എല്ലാം ഒരുക്കാനുള്ള നടപടിയെടുത്തിട്ടുണ്ട്. ഏതൊരു ചെറിയ പ്രശ്‌നവും ഗൗരവമായി കാണും. ആരും ആശങ്കപ്പെടേണ്ട കാര്യമില്ല.
ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനം സന്ദർശിച്ച് സംസ്ഥാനത്ത് മഴയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തി. കേരളമാകെ കനത്ത മഴയാണ്. വയനാട് മേപ്പാടിയിൽ നിന്നുള്ള വാർത്തകൾ ഗൗരവകരമായി കാണുന്നുണ്ട്. രാത്രി സഞ്ചരിക്കാനാവുന്ന ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴ അൽപം കുറഞ്ഞാൽ ഹെലികോപ്റ്ററുകൾക്ക് പ്രശ്‌നമേഖലകളിലേക്ക് പോകാനാകുമെന്നാണ് കരുതുന്നത്.

മലപ്പുറം നിലമ്പൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കിയിലും കനത്ത മഴയുണ്ട്. ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. എന്നാൽ നിലവിൽ നമുക്ക് കൈകാര്യം ചെയ്യാവുന്ന സ്ഥിതിയാണ്. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കാൻ സന്നദ്ധരാകണം. 13,000 ഓളം പേർ വിവിധ ക്യാമ്പുകളിലുണ്ട്. എല്ലാവിഭാഗങ്ങളും സജ്ജമാണ്. ആവശ്യമായ ഇടപെടലുകൾ നടത്തും. ദുരന്തനിവാരണ ആസ്ഥാനത്ത് കൺട്രോൾ റൂമിൽ നടന്ന യോഗത്തിൽ ഓരോ ജില്ലയിലെയും സ്ഥിതി ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു.












Click it and Unblock the Notifications