മാധ്യമങ്ങളെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ച് പിണറായി.... അന്തിച്ചര്‍ച്ചയും എരിവും പുളിയും പിന്നെ...
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.
എംഎം മണിയുടെ പ്രസംഗം വിവാദമാക്കിയത് മാധ്യമങ്ങളുടെ ഇടപെടലിലൂടെ ആയിരുന്നു. എംഎം മണി പെമ്പിളൈ ഒരുമയെ കുറിച്ച് പറയാത്ത കാര്യങ്ങള്‍ ആയിരുന്നു മണി പറഞ്ഞു എന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.
ഇത്തരം ഒരു സാഹചര്യത്തിലാണ് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാലിക്കേണ്ട അതിരുകളെ കുറിച്ച് ഓര്‍മിപ്പിക്കേണ്ടവര്‍ സ്വയം അതിര് വിടുന്നുണ്ടോ എന്ന ആത്മപരിശോധനയില്‍ നിന്ന് വിട്ട് നില്‍ക്കരുത് എന്നാണ് പിണറായി വിജയന്‍ പറയുന്നത്.

വികസന കാര്യങ്ങളില്‍ നമ്മുടെ മാധ്യമങ്ങളുടെ പങ്ക് എത്രയാണ്? മാധ്യമം എന്നത് ഒരു വിവാദാധിഷ്ഠിത വ്യവസായം മാത്രം ആയാല്‍ മതിയോ എന്ന് ചോദിച്ചുകൊണ്ടാണ് പിണറായി വിജയന്‍ തുടങ്ങുന്നത്.

കഴിഞ്ഞ ദിവസം മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യവേ പിണറായി വിജയന്‍ ഉന്നയിച്ച ചോദ്യമായിരുന്നു ഇത്. ഈ വിഷയത്തില്‍ സജീവമായ ചര്‍ച്ച പൊതുസമൂഹത്തില്‍ ഉയരേണ്ടതുണ്ടെന്നാണ് പിണറായി പറയുന്നത്. മാധ്യമ രംഗത്തുണ്ടായ അനാരോഗ്യകരമായ മത്സരമാണ് കാര്യങ്ങള്‍ ഈ നിലയിലേക്ക് എത്തിച്ചതെന്നും പിണറായി വിജയന്‍ പറയുന്നു.

വൈകുന്നേരങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി മാറിയിട്ടുണ്ടെന്നാണ് പിണറായിയുടെ നിരീക്ഷണം. ഈ വിഷയം തര്‍ക്ക സാധ്യതയും എരിവും പുളിയും ഒക്കെ ഉള്ളതാകണം എന്നാണ് സങ്കല്‍പമെന്നും പിണറായി വിജയന്‍ പരിഹസിക്കുന്നു.

ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് എന്ത് നല്‍കുന്നു എന്നത് മാധ്യമങ്ങളുടെ വിഷയമല്ല എന്നതാണ് ഇന്നത്തെ സ്ഥിതി എന്നാണ് പിണറായി വിജയന്റെ വിമര്‍ശനം. അന്നാല്‍ ഇതെല്ലാം സമൂഹം തിരിച്ചറിയുന്നുണ്ടെന്നും പിണറായി വിജയന്‍ പറയുന്നു.

സമൂഹത്തിന് എന്തെങ്കിലും വിവരമോ വിജ്ഞാനമോ ആശയ വ്യക്തതയോ പ്രദാനം ചെയ്യാത്ത ചര്‍ച്ചകള്‍ കാണാന്‍ എന്തിന് നേരം പാഴാക്കണം എന്ന ചിന്ത പലരും പങ്കുവയ്ക്കുന്നുണ്ട്. ഈ തിരിച്ചറിവ് വ്യാപകമാകുന്നതോടെ ഈ ചര്‍ച്ചകള്‍ കാണാന്‍ ആളില്ലാത്ത സ്ഥിതിയാണ് ഉണ്ടാവുക. ആ പ്രവണതയ്ക്ക് ഇപ്പോള്‍ തന്നെ തുടക്കമായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും പിണറായി വിജയന്‍ പറയുന്നു.

സാമൂഹ്യപ്രസക്തമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുകയും ആ വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരുടെ പാനലുകള്‍ കണ്ടെത്തി ചര്‍ച്ച ചെയ്യുകയും ചെയ്താല്‍ ഗുണപരമായ മെച്ചമുണ്ടാകും. ചാനലുകള്‍ ആ വഴിക്ക് കൂടി ചിന്തിക്കേണ്ടതുണ്ടെന്ന് എന്ന് അഭ്യര്‍ത്ഥിക്കുകയാണ് പിണറായി വിജയന്‍.

അധികാരസ്ഥാനത്തുള്ളവരെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ തന്നെ , മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ കൈവിടാത്ത രീതിയാണ് വളര്‍ത്തിക്കൊണ്ടുവരേണ്ടത് എന്നും പിണറായി വിജയന്‍ പറയുന്നു.

ചില മാധ്യങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ കൈവിട്ട് പ്രവര്‍ത്തിക്കുന്ന രീതിയാണ് കണ്ടതെന്ന് പിണറായി പറയുന്നുയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാലിക്കേണ്ട അതിരുകളെ കുറിച്ച് ഓര്‍മിപ്പിക്കേണ്ടവര്‍ സ്വയം അതിര് വിടുന്നുണ്ടോ എന്ന ആത്മപരിശോധനയില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്നും പിണറായി വിജയന്‍ പറയുന്നു.
ഇതായിരുന്നു പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എംഎം മണി വിവാദത്തില്‍ മാധ്യമങ്ങള്‍ ഇപ്പോഴും തിരുത്താന്‍ തയ്യാറായിട്ടില്ല എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. മണി പെമ്പിളൈ ഒരുമ സമരത്തെ അധിക്ഷേപിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മണിയുടെ പ്രസംഗത്തിന്റെ സമ്പൂര്‍ണ വീഡിയോ പുറത്ത് വന്നതോടെ ഈ ആക്ഷേപം ശരിയല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications