കാപ്പന്‍ വരുമെന്ന പ്രതീക്ഷ കൈവിടാതെ ജോസഫ്; ലീഗിന് കൊടുത്ത് തങ്ങള്‍ക്ക് കുറയ്ക്കരുതെന്ന് മുന്നറിയിപ്പ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം യുഡിഎഫിന് കീറാമുട്ടിയാകും എന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. മുന്നണിയിലെ ഘടകകക്ഷികള്‍ എല്ലാം തന്നെ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. അതില്‍ ചിലരോടെങ്കിലും കടുത്തു പറയേണ്ട സ്ഥിതിയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്.
കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തിന്റെ കാര്യത്തിലാകും കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിടുക. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളും ഇത്തവണയും വേണമെന്ന നിലപാടില്‍ ആണ് പിജെ ജോസഫ്. പരമാവധി രണ്ട് സീറ്റില്‍ മാത്രമേ വിട്ടുവീഴ്ചയുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാണി സി കാപ്പൻ യുഡിഎഫിലേക്ക് എത്തുമെന്ന പ്രതീക്ഷ ഇപ്പോഴും ജോസഫിനുണ്ട്. വിശദാംശങ്ങള്‍...
15 സീറ്റുകള്‍
കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവിഭക്ത കേരള കോണ്‍ഗ്രസ് എം മത്സരിച്ചത് 15 സീറ്റുകളില്‍ ആയിരുന്നു. ഇപ്പോള്‍ ഔദ്യോഗിക കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫില്‍ ആണ്. ജോസ് വിഭാഗം യുഡിഎഫിലും. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ച എല്ലാ സീറ്റുകളും ഇത്തവണയും വേണമെന്നാണ് ജോസഫിന്റെ ആവശ്യം.
13 ല്‍ കുറയില്ല
എന്നാല്‍ 15 സീറ്റുകളും അനുവദിച്ച് കിട്ടില്ല എന്നതില്‍ ജോസഫ് വിഭാഗത്തിനും സംശയമൊന്നും ഇല്ല. അതുകൊണ്ട് 2 സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാം എന്നാണ് പിജെ ജോസഫ് അറിയിച്ചിരിക്കുന്നത്. ആ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കാം എന്നാണ് വാഗ്ദാനം.
ഏതൊക്കെ സീറ്റുകള്‍
തളിപ്പറമ്പ്, ആലത്തൂര്‍ സീറ്റുകളില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം ആയിരുന്നു മത്സരിച്ചത്. ഈ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കാം എന്നാണ് വാഗ്ദാനം. ഇതില്‍ ആലത്തൂരില്‍ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളത്. സിപിഎം രൂപീകരിക്കപ്പെട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ചത് അവര്‍ തന്നെയാണ്. തളിപ്പറമ്പലിും ഇത് തന്നെയാണ് സ്ഥിതി.
ലീഗിന് കൂടുമ്പോള്‍ ജോസഫിന് കുറയും
പണ്ട് കെഎം മാണിയുള്ള കാലത്ത് തന്നെ ഉള്ള തര്‍ക്കമാണ് യുഡിഎഫിലെ രണ്ടാമന്‍ ആരാണെന്നത്- കേരള കോണ്‍ഗ്രസ് എമ്മും മുസ്ലീം ലീഗും തമ്മില്‍. ഇത്തവണ ജോസഫിന് സീറ്റ് കുറയ്ക്കുമ്പോള്‍ മറുവശത്ത് മുസ്ലീം ലീഗിന് സീറ്റുകള്‍ കൂട്ടിക്കൊടുക്കാനും കോണ്‍ഗ്രസ് തയ്യാറാകുന്നുണ്ട്. ഇതാണ് ജോസഫിനെ ഏറെ ചൊടിപ്പിക്കുന്നത്.
അത് നല്ലതല്ലെന്ന്
തങ്ങള്‍ക്ക് സീറ്റുകള്‍ കുറച്ച് മുസ്ലീം ലീഗിന് സീറ്റുകള്‍ കൂട്ടിക്കൊടുക്കുന്നത് നല്ലതല്ല എന്നാണ് ജോസഫ് പറയുന്നത്. കേരള കോണ്‍ഗ്രസിനെ ചെറുതാക്കുന്നത് മുന്നണിയ്ക്ക് ഗുണകരമല്ലെന്നും ജോസഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മധ്യ തിരുവിതാംകൂറില്‍ തങ്ങളാണ് യുഡിഎഫിന്റെ ശക്തി എന്നതാണ് ജോസഫിന്റെ വാദം.
തകര്‍ന്നടിഞ്ഞു
തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയമാണ് ജോസഫ് ഗ്രൂപ്പിനെ ശരിക്കും തളര്‍ത്തിയത്. മധ്യതിരുവിതാംകൂറില്‍ യുഡിഎഫ് ഏറെക്കുറേ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. അതിന് ജോസഫ് ഗ്രൂപ്പിനെ മാത്രം പഴിക്കാന്‍ ആകില്ലെങ്കിലും അതിന്റെ ഉത്തരവാദിത്തം സ്വാഭാവികമായും ജോസഫിന്റെ തലയില്‍ തന്നെ വന്നുവീഴുകയായിരുന്നു.
സ്ഥിതി മാറിയേനെ
തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം ഇങ്ങനെ ആയിരുന്നില്ലെങ്കില്‍ ജോസഫ് മുന്നണിയില്‍ കുറച്ചുകൂടി ശക്തനായേനെ. വന്‍ വിജയം നേടിയില്ലെങ്കിലും, കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നിലനിര്‍ത്താനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ യുഡിഎഫിനുള്ളില്‍ പ്രശ്‌നങ്ങളും കുറഞ്ഞേനെ. ഒരുപക്ഷേ, ജോസഫിന് പതിനഞ്ചില്‍ പത്ത് സീറ്റെങ്കിലും ഉറപ്പിക്കാന്‍ ആകുമായിരുന്നു.
കാപ്പനും ചതിച്ചു
മാണി സി കാപ്പനും എന്‍സിപിയും യുഡിഎഫിലേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രനാളും. കാപ്പനെങ്കിലും യുഡിഎഫിലെത്തുമെന്ന് ജോസഫ് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മാണി സി കാപ്പനും മനംമാറ്റത്തിലാണ്. പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ പോലും മുന്നണി വിടില്ലെന്ന മൃദു സമീപനമാണ് കാപ്പന്‍ സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ പിജെ ജോസഫ് ഇപ്പോഴും പ്രതീക്ഷയിലാണ്. മാണി സി കാപ്പൻ ഒറ്റയ്ക്ക് യുഡിഎഫിലെത്തുമെന്ന് തന്നെയാണ് ജോസഫ് ഇപ്പോഴും പറയുന്നത്. പാലാ സീറ്റ് കാപ്പന് വേണ്ടി മാറ്റി വച്ചിരിക്കുകയാണെന്നും പറയുന്നുണ്ട്.
ഏഴിലോ എട്ടിലോ ഒതുങ്ങും
നിലവിലെ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പിന് പരമാവധി എഴോ എട്ടോ സീറ്റുകള്‍ മാത്രമായിരിക്കും കോണ്‍ഗ്രസ് നല്‍കുക. കോട്ടയം ജില്ലയിലെ ഭൂരിപക്ഷം സീറ്റുകളിലും മത്സരിക്കണം എന്ന ആവശ്യം ഡിസിസി ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. അത് കൂടി അംഗീകരിക്കപ്പെട്ടാല്‍ ജോസഫ് ഗ്രൂപ്പിന്റെ തകര്‍ച്ച പൂര്‍ണമാകും.
കൊഴിഞ്ഞുപോക്ക്
സ്ഥാനമാനങ്ങളും സീറ്റും കൊതിച്ച് ജോസ് കെ മാണിയെ കൈവിട്ട് ജോസഫിനൊപ്പം എത്തിയ ഒരുപാട് പേരുണ്ട്. അവരെ തൃപ്തിപ്പെടുത്താനും ജോസഫ് ബുദ്ധിമുട്ടുമെന്ന് ഉറപ്പാണ്. സീറ്റ് കിട്ടിയില്ലെങ്കില്‍ മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുകയാണ് പലരും എന്നാണ് വിവരം.