കുഞ്ഞാലിക്കുട്ടിയല്ല പിണറായിയാണ് മുഖ്യമന്ത്രിയെന്നത് മനസ്സിലാക്കണം: അന്‍വറിന് ഫിറോസിന്‍റെ മറുപടി
തിരുവനന്തപരും: 'എക്സ് എംപി' കാര്‍ വിവാദം തുടരുന്നതിനിടെയായിരുന്നു പലാരിവട്ടം മേല്‍പ്പാല്‍ വിഷയത്തില്‍ യുഡിഎഫിലെ യുവ എംഎല്‍എമാരുടെ അഭിപ്രായം തേടി നിലമ്പൂര്‍ എംഎല്‍എ പിവന്‍ അന്‍വര്‍ രംഗത്ത് എത്തിയത്. ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോർഡിനേക്കാൾ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേൽപ്പാലത്തെ സംബന്ധിച്ചുള്ളതെന്ന് വ്യക്തമാക്കിയ അന്‍വര്‍ വിഷയത്തില്‍ വിടി ബല്‍റാം, ഷാഫി പറമ്പില്‍, പികെ ഫിറോസ് എന്നിവരുടെ മറുപടി പ്രതീക്ഷിക്കുന്നവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
വിഷയത്തില്‍ പിവി അന്‍വറിന് മറുപടിയുമായി പികെ ഫിറോസ് ഉടനടി രംഗത്ത് എത്തുകയും ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് പി.കെ കുഞ്ഞാലിക്കുട്ടിയല്ല പിണറായി വിജയനാണെന്ന് എംഎല്‍എ മനസ്സിലാക്കണമെന്നാണ് പികെ ഫിറോസ് അഭിപ്രായപ്പെടുന്നത്. പിണറായി വിജയനുമായുള്ള ബന്ധം വെച്ച് ഇക്കേസിലെങ്കിലും അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തോട് പറയമെന്ന് ഫിറോസ് ആവശ്യപ്പെട്ടുന്നു. പികെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തുറന്ന കത്ത് കിട്ടി
പിവി അൻവർ എംഎൽഎയുടെ തുറന്ന കത്ത് കിട്ടി. പാലാരിവട്ടം പാലത്തിന്റെ അഴിമതിയെ സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്നാണ് ബൽറാമിനോടും ഷാഫിയോടും എന്നോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. ഞങ്ങളുടെ നിലപാട് വരാത്തത് കൊണ്ടാണ് അഴിമതിക്കാർക്കെതിരെ നടപടി എടുക്കാത്തത് എന്ന് സത്യമായിട്ടും അറിഞ്ഞില്ല. ഉണ്ണീ ആരും പറഞ്ഞില്ല!!!

പിണറായി വിജയനാണ് മുഖ്യമന്ത്രി
പ്രിയപ്പെട്ട എംഎൽഎ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് പികെ കുഞ്ഞാലിക്കുട്ടിയല്ല പിണറായി വിജയനാണ്. നിലമ്പൂരിലും പൊന്നാനിയിലും അങ്ങേക്ക് നൽകിയത് പേമെന്റ് സീറ്റാണെന്ന ആരോപണത്തിന്റെ വസ്തുത എന്തായാലും സീറ്റ് നൽകിയത് പിണറായി വിജയനാണെന്ന് അങ്ങ് പോലും സമ്മതിക്കുമല്ലോ! ആ ബന്ധം വെച്ച് ഇക്കേസിലെങ്കിലും അഴിമതിക്കാർക്കെതിരെ കർശന നടപടി എടുക്കാൻ അദ്ദേഹത്തോട് പറയണം.

അതുപോലെ ആവരുത്
ഒരു കാര്യം കൂടി. കശുവണ്ടി അഴിമതിക്കേസ് ഒതുക്കിയത് പോലെയോ ബ്രുവെറി-ഡിസ്റ്റലറി അഴിമതിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ അന്വേഷണം നടത്താതിരുന്നത് പോലെയോ ബന്ധു നിയമന പരാതിയിൽ മന്ത്രിമാരായ കെ.ടി ജലീലിനെതിരെയും എ.കെ ബാലനെതിരെയും യൂത്ത് ലീഗ് നൽകിയ പരാതി പൂഴ്ത്തി വെച്ചത് പോലെയോ പാലാരിവട്ടം അഴിമതിക്കേസും ആവരുത്.

'ജുദ്ധത്തിന്'
ആയതിന് താങ്കൾ മുൻകയ്യെടുക്കണം. നിലമ്പൂരിലെ മേഘങ്ങൾ അങ്ങ് ജപ്പാൻ വരെ എത്തിക്കാൻ സാധിച്ച അങ്ങേക്ക് ഇതൊക്കെ നിഷ്പ്രയാസം സാധിക്കുമെന്ന് അറിയാഞ്ഞിട്ടല്ല. ഇതിനൊക്കെ സമയം കിട്ടുമോ എന്ന ആശങ്ക മാത്രമേ ഉള്ളൂ. ഭൂമി കയ്യേറ്റത്തിനിടയിലും കോടതി പൊളിക്കാൻ പറഞ്ഞ തടയണ പൊളിച്ചു തീർക്കുന്നതിനിടയിലും അഴിമതിക്കെതിരെയുള്ള 'ജുദ്ധത്തിന്' കൂടി സമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

പൊതുജനങ്ങൾക്ക് ആഗ്രഹമുണ്ട്
നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്ന വിഷയത്തില്‍ പി വി അന്‍വര്‍ യുഡിഎഫ് എംഎല്‍എമാരുടെ അഭിപ്രായം തേടിയത്. പൊതുജനങ്ങൾക്ക് ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ സംബന്ധിച്ച് ഇന്ന് വരെ നിങ്ങൾ മൂന്ന് പേരും പ്രതികരിച്ച് കണ്ടിട്ടില്ല.സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ചെറുപ്പക്കാർ എന്ന നിലയിൽ,പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ നിലപാടുകൾ അറിയാൻ ഞാൻ ഉൾപ്പെടുന്ന പൊതുജനങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിലക്കുകള്‍ നിലവിലുണ്ടോ
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന ഈ നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് നിങ്ങൾക്ക് മൂന്ന് പേർക്കും പറയാനുള്ളതെന്താണ്? ഇന്ന് നിങ്ങൾ വലിയ ആഗോള വിഷയമാക്കി ഉയർത്തുന്ന ഒരു ബോർഡ് വിവാദം ഈ പാലാരിവട്ടം അഴിമതിയുടെ ഏഴയലത്ത് എത്തുന്നതാണോ?നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ചുള്ള ചർച്ചകൾ നിർജ്ജീവമാക്കാനല്ലേ ശ്രമം?
ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനായി നിങ്ങൾക്ക് വിലക്കുകൾ നിലവിലുണ്ടോയെന്നും പിവി അന്‍വര്‍ ചോദിച്ചു.












Click it and Unblock the Notifications