പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പി എസ് സി അംഗത്തെ ഗവർണർ പുറത്താക്കണം: യൂത്ത് ലീഗ്
കോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് പുതുതായി ഒരു ബാറും തുറന്നിട്ടില്ലെന്ന എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭക്ക് അകത്തും പുറത്തും നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് യൂത്ത് ലീഗ്.
വിവരാവകാശ നിയമപ്രകാരം എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ സംസ്ഥാനത്ത് 77 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതായി മറുപടി ലഭിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞതിന് മന്ത്രി മാപ്പുപറയണം. പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയത് ജനങ്ങളില്‍ നിന്ന് മറച്ചു വെച്ചതെന്തിനാണെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വ്യാപകമായി ബാറുകള്‍ അനുവദി്ച്ചതില്‍ നടത്തിയിട്ടുള്ള അഴിമതി മറച്ചുപിടിക്കാനാണോ മന്ത്രി വസ്തുതാ വിരുദ്ധമായി കാര്യങ്ങള്‍ അവതരിപ്പിച്ചതെന്ന് വിശദീകരിക്കണം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പുതിയ ഒരു ബാറിനും അനുമതി നല്‍കില്ലെന്ന് വാഗ്ദാനം നല്‍കിയ സിനിമാ താരങ്ങളായ ഇന്നസെന്റും, കെ.പി.എ.സി ലളിതയും ഇനിയെങ്കിലും കുറ്റസമ്മതം നടത്താന്‍ തയ്യാറാകണം.
ഹൈദരാബാദില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത പി.എസ്.സി മെമ്പര്‍ ആര്‍. പാര്‍വ്വതി ദേവി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ പദവിക്ക് ചേരാത്ത പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കയാണ്. പി.എസ്.സി മെമ്പര്‍മാര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന കോടതി വിധികളുടെയും (Salil - Sabhlog Vs Union of India and Others on 17 August 2011) ചട്ടങ്ങളുടെയും ലംഘനമാണ് ആര്‍. പാര്‍വ്വതി ദേവി നടത്തിയത്. നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നിയമനാധികാരിയായ ഗവര്‍ണര്‍ പി.എസ്.സി മെമ്പര്‍ സ്ഥാനത്ത് നിന്നും ആര്‍. പാര്‍വ്വതി ദേവിയെ പുറത്താക്കണം. ഇക്കാര്യമുന്നയിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കും.
ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ കീഴ്‌വഴക്കങ്ങളും ധാര്‍മ്മികതയും ലംഘിച്ചിരിക്കയാണ്. സ്പീക്കര്‍മാര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിയില്‍ പങ്കെടുക്കരുതുമെന്നുമുള്ള നീതി ബോധത്തിന് വിരുദ്ധവുമായിട്ടാണ് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തത്. സ്പീക്കര്‍ പദവിയുടെ അന്തസ്സിന് കളങ്കം വരുത്തിയ പി. ശ്രീരാമകൃഷ്ണന്‍ തത്സ്ഥാനം ഒഴിയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
41 ചോദ്യങ്ങള്‍ സിലബസ്സിന് പുറത്തുള്ളതാണെന്ന് തെളിയുകയും ചോദ്യങ്ങളില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടെന്ന് പരാതികള്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഏപ്രില്‍ 9ന് നടന്ന എച്ച്.എസ്.എസ്.ടി കൊമേഴ്‌സ് ജൂനിയര്‍ പരീക്ഷ റദ്ദ് ചെയ്ത് വീണ്ടും നടത്തണം. എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളെ നോക്കുകുത്തിയാക്കി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടത്തി കൊണ്ടിരിക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തിവെക്കണം. എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ പരിഹസിക്കുന്ന രീതി അംഗീകരിക്കാനാവില്ല. കുറ്റമറ്റ വിധത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നിയമന ശുപാര്‍ശ നല്‍കുന്ന നടപടി പുനരാരംഭിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications