എത്ര സീറ്റ് കിട്ടും? യുഡിഎഫിന്റെ പ്രതീക്ഷ ഇങ്ങനെ... വെളിപ്പെടുത്തി കുഞ്ഞാലിക്കുട്ടി, കൂടെ കാരണങ്ങളും
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പല മാറ്റങ്ങളും സംഭവിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ഇതുവരെ വിവിധ ചാനലുകലും ഏജന്‍സികളും നടത്തിയ സര്‍വ്വെകള്‍ പ്രകാരം എല്‍ഡിഎഫിനാണ് മേല്‍ക്കൈ. പിണറായി വിജയന്റെ രണ്ടാമൂഴവും പ്രവചിക്കപ്പെടുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം തീര്‍ത്തും മാറി എന്നാണ് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നത്.
ഇത്തവണ യുഡിഎഫ് ഭരണം പിടിക്കുമെന്ന് മാത്രമല്ല, എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് കൂടി പറയുകയാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വിശദാംശങ്ങള്‍ ഇങ്ങനെ...

ട്രബിള്‍ ഷൂട്ടര്‍
യുഡിഎഫിലെ ട്രബിള്‍ ഷൂട്ടറായി കരുതപ്പെടുന്ന നേതാവാണ് പികെ കുഞ്ഞാലിക്കുട്ടി. ദേശീയ രാഷ്ട്രീയം വിട്ട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം കേരളത്തില്‍ സജീവമായിരിക്കുന്നു. ലോക്‌സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്ക് വേങ്ങര മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുകയാണ്.

80ലധികം സീറ്റുകള്‍
80ലധികം സീറ്റുകളുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറയുന്നത്. നേരത്തെ വന്ന അഭിപ്രായ സര്‍വ്വെകള്‍ അദ്ദേഹം കാര്യമാക്കുന്നില്ല. പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനങ്ങള്‍ കുഞ്ഞാലിക്കുട്ടി തള്ളിക്കളയുന്നു.

ഇത്ര ധൈര്യത്തില്‍ പറയാന്‍ കാരണം
എന്തുകൊണ്ടാണ് യുഡിഎഫിന് അധികാരം ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം നിരത്തുന്നു. ആദ്യത്തേത് യുഡിഎഫിന്റെ പ്രകടനപത്രികയാണ്. ജനോപകാര പ്രദമായ ഒട്ടേറെ പദ്ധതികളും കേരളത്തെ വികസനക്കുതിപ്പിലേക്ക് നയിക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങളും അടങ്ങിയതാണ് പ്രകടന പത്രിക എന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.

മറ്റു രണ്ടു ഘടകങ്ങള്‍
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യമാണ് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടുന്ന മറ്റൊരു ഘടകം. ഗാന്ധി സഹോദരങ്ങളുടെ സാന്നിധ്യം യുഡിഎഫിന് കരുത്ത് പകരുമെന്ന് അദ്ദേഹം പറയുന്നു. യുഡിഎഫ് തകര്‍ന്നാല്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നും അത് ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

ത്രിപുര ആവര്‍ത്തിക്കും
യുഡിഎഫ് തകര്‍ന്നാല്‍ ബിജെപി ശക്തിപ്പെടും. ത്രിപുരയിലേത് പോലെ സിപിഎമ്മിന് കനത്ത തിരിച്ചടി ലഭിക്കുകയാകും പിന്നീട് സംഭവിക്കുക. മലയാളികള്‍ക്ക് അക്കാര്യം അറിയാം. അതുകൊണ്ടുതന്നെ യുഡിഎഫിന് അനുകൂലമായുള്ള ഒരു വോട്ട് ഏകീകരണമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പ്രതീക്ഷിക്കുന്നു.

ജില്ലാ തലത്തില്‍ പരിശോധിച്ചു
അഭിപ്രായ സര്‍വ്വേകള്‍ കാര്യമാക്കേണ്ട. ജില്ലാ തലത്തില്‍ നിന്ന് കണക്കുകള്‍ ശേഖരിച്ചാണ് യുഡിഎഫ് നേതൃത്വം പറയുന്നതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിക്കുന്നു. ഞങ്ങളുടെ പ്രവചനം തെറ്റാറില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. മിക്ക മാധ്യമങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന് പറഞ്ഞിരുന്നില്ല. പക്ഷേ, ഫലം വന്നപ്പോള്‍ 19-1 എന്നായിരുന്നില്ലേ എന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടുന്നു.

പണവും തൊഴിലും
നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് തരംഗമുണ്ടാകും. യുഡിഎഫ് മുന്നോട്ടുവച്ച ന്യായ് പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും മാസത്തില്‍ 6000 രൂപയും വര്‍ഷത്തില്‍ 72000 രൂപയും വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് ന്യായ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതികളും യുഡിഎഫ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നു.

തിരിച്ചുവന്നത് എന്തുകൊണ്ട്
കേരള രാഷ്ട്രീയത്തിലേക്ക് താന്‍ തിരിച്ചുവന്നത് യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ബിജെപി കേരളം ലക്ഷ്യമിടുന്നു. അവരുടെ ലക്ഷ്യം തകര്‍ക്കണമെങ്കില്‍ യുഡിഎഫിനെ ജയിപ്പിക്കുക മാത്രമാണ് വഴി. കോണ്‍ഗ്രസിനെ ഇല്ലാതാക്കാനും ബിജെപിയെ വളര്‍ത്താനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം തൂത്തുവാരും
മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. 2016ല്‍ നാല് സീറ്റില്‍ ഇടതുപക്ഷം ജയിച്ചിരുന്നു. നിലമ്പൂരും തവനൂരും താനൂരും പൊന്നാനിയും. താനൂരൊഴികെ മൂന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളാണ്. ഈ നാല് മണ്ഡലങ്ങളിലും ജയിക്കുമെന്ന് ഉറപ്പുണ്ട് എന്ന് ബൂത്ത് തല വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ലീഗ് നേതൃത്വം പറയുന്നു.

നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലിലെ ഓരോ മണ്ഡലവും വിശകലനം ചെയ്തു. യോഗത്തില്‍ സംസ്ഥാന തല അവലോകനം പികെ കുഞ്ഞാലിക്കുട്ടി നടത്തി. സര്‍വ്വെ ഫലങ്ങളില്‍ നിന്ന് വിപരീതമായ ജനവിധിയാണ് നടന്നിരിക്കുന്നത് എന്ന് ലീഗ് നേതൃത്വം കണക്കൂ കൂട്ടുന്നു.

മൂന്ന് കോണ്‍ഗ്രസ് സീറ്റുകള്‍
മലപ്പുറത്ത് 2016ല്‍ മൂന്ന് ഇടതുപക്ഷ സ്വതന്ത്രരുള്‍പ്പെടെ നാല് സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. പിവി അന്‍വര്‍, കെടി ജലീല്‍, വി അബ്ദുറഹ്മാന്‍, പി ശ്രീരാമകൃഷ്ണ്‍ എന്നിവരാണ് ജയിച്ചത്. ഇത്തവണ ശ്രീരാമകൃഷ്ണന്‍ മല്‍സരിച്ചിട്ടില്ല. പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലെ അഭിപ്രായ ഭിന്നത തങ്ങള്‍ക്ക് നേട്ടമാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. അതേസമയം, ജില്ലയില്‍ ഇടതുപക്ഷത്തിന് എട്ട് സീറ്റ് കിട്ടുമെന്നാണ് കെടി ജലീല്‍ പറഞ്ഞത്.
ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications