പ്ലസ് വൺ പ്രവേശനം: 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരും; 7 ജില്ലകളിൽ 30 ശതമാനം സീറ്റ് വർദ്ധന
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് എന്നിങ്ങനെ 7 ജില്ലകളിലെ സ്കൂളുകളിലാണ് 30 ശതമാനം സീറ്റുകൾ വർധിപ്പിച്ചത്. 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി.
2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും.
താല്ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ കെഎൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.

ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകുമെന്നും മന്ത്രിസഭ യോഗം വ്യക്തമാക്കി. .
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവർക്കും പഠിക്കാനുള്ള സൗകര്യം സർക്കാർ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകുമെന്നും . ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.
99.70 ശതമാനം പേരാണ് ഇത്തവണ ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.44 ശതമാനം വർധനവാണ് ഉണ്ടായത്. ആകെ 417864 വിദ്യാർത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 68804 വിദ്യാർത്ഥികളാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്.












Click it and Unblock the Notifications