പോക്സോ കേസുകൾ വർധിക്കുന്നു.. കേരളത്തിൽ തലസ്ഥാന നഗരി ഒന്നാം സ്ഥാനത്ത്.. തൃശൂർ രണ്ടാമത്
തൃശൂര്‍: സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ രണ്ടാം സ്ഥാനത്ത് സാംസ്‌കാരിക തലസ്ഥാനം. കുട്ടികള്‍ക്കെതിരെയുള്ള 845 ലൈംഗികാതിക്രമ കേസുകളാണ് പോക്‌സോ കോടതിയില്‍ കെട്ടിക്കിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് കുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രണ്ടാം സ്ഥാനമാണ് തൃശൂരിനുള്ളത്.
തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ 576 കേസുകളും സിറ്റി പരിധിയില്‍ 269 കേസുകളുമാണുള്ളത്. ഓരോ വര്‍ഷവും പോക്‌സോ കേസുകള്‍ ഭീകരമാം വിധം വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2012ലെ ശിശുദിനത്തിലാണ് പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നത്. 2012ല്‍ തൃശൂര്‍ റൂറലില്‍3 കേസും സിറ്റി പരിധിയില്‍ 10 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2013ല്‍ റൂറല്‍ പരിധിയില്‍ 50 കേസുകളും സിറ്റി പരിധിയില്‍ 24 കേസുകളുമടക്കം 76 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2014ല്‍ റൂറലില്‍ 96 കേസും സിറ്റി പരിധിയില്‍ 45 കേസുകളുമടക്കം 141 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2015ല്‍ റൂറലില്‍ 99 കേസുകളും സിറ്റിയില്‍ 51 കേസുകളുമടക്കം 150 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ റൂറലില്‍ 142 കേസുകളും സിറ്റിയില്‍ 49 കേസുകളുമടക്കം 191 കേസുകളായി വര്‍ദ്ധിച്ചു. 2017ല്‍ റൂറല്‍ പരിധിയില്‍ 125 കേസുകളും സിറ്റി പരിധിയില്‍ 61 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ആകെ 186 കേസുകള്‍ പോക്‌സോ കോടതിയിലെത്തി. 2018 മാര്‍ച്ച് വരെ റൂറല്‍ പരിധിയില്‍ 59 കേസുകളും സിറ്റി പരിധിയില്‍ 29 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.