പൊലീസ് ആക്ട് ഭേദഗതി; കുരുക്ക് മാധ്യമങ്ങള്‍ക്കും, ക്രൂരതയെന്ന് പ്രശാന്ത് ഭൂഷണ്‍
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യം തടയാനായി പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാവുമെന്ന് വിജ്ഞാപനത്തിലുള്ളത്. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. മാധ്യമം എന്ന് മാത്രമാണ് പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്തുള്ള ഭേദഗതിയിലുള്ളത്.
സമൂഹമാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചു സ്ത്രീകള്‍ക്കെതിരായി നടക്കുന്ന സൈബര്‍ അതിക്രമങ്ങളെ തടയാന്‍ പര്യാപ്തമായ നിയമം സംസ്ഥാനത്ത് ഇല്ലെന്ന വിമര്‍ശനം നേരത്തെ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ആക്ടില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള വിനിമയ മാധ്യമത്തിലൂടെ ഒരു വ്യക്തിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്തയോ പ്രചാരണങ്ങളോ വന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10000 പിഴയോ രണ്ടും കൂടിയോ ചുമത്താം. ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

സുപ്രീം കോടതി റദ്ദാക്കിയ, ഐടി നിയമത്തിലെ വിവാദ വകുപ്പായിരുന്ന 66എയ്ക്ക് സമാനമാണ് കേരള പൊലീസ് ആക്ടിലെ ഭേദഗതിയെന്നാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടത്. നിയമഭേദഗതി ക്രൂരതയാണെന്നും ഇത് എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ദുരുപയോഗം ചെയ്യപ്പെടുമെന്നും സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും പ്രശാന്ത് ഭൂഷണന്‍ ട്വിറ്ററിലൂടെ ഓര്‍മ്മിപ്പിക്കുന്നു.
പരാതി ഉയരുന്ന വാര്‍ത്തയോ പ്രചാരണമോ അപകീര്‍ത്തിപരമാണെന്ന് ബോധ്യപ്പെട്ടാല്‍ കോടതിയാണ് നിര്‍ദേശം നല്‍കുന്നത്. പുതിയ ഭേദഗതി പ്രകാരം ഒരു വാർത്തക്കെതിരെ ആർക്കുവേണണെങ്കിലും അത് പ്രസിദ്ധീകരിച്ച മാധ്യമത്തിനോ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെയോ എത് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കാന്‍ ചെയ്യും. ജാമ്യം ലഭിക്കാത്ത വകുപ്പായതിനാല്‍ പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടി വരും. വിവാദ കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം ഒപ്പു വെച്ചിരുന്നു.












Click it and Unblock the Notifications