മധുവിന്റെ ഘാതകര്‍ പോലീസ് കസ്റ്റഡിയില്‍, കൊലക്കുറ്റം ചുമത്തി, പ്രതികളിലൊരാള്‍ക്ക് രാഷ്ട്രീയ ബന്ധം!!
രണ്ടു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്
പാലക്കാട്: കേരളം നാണിച്ച് തലതാഴ്ത്തിയ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് പോലീസ് കൊലയാളികളെ കസ്റ്റഡിയിലെടുത്തു. മധുവിനെ മര്‍ദിക്കുന്ന ദൃശ്യത്തിലുള്ള ഏഴു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രതികളെല്ലാം നാട്ടുകാര്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ച് പറയുന്നു.
വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിര്‍ദേശവുമുണ്ട്. മധുവിന്റെ അമ്മയും പ്രതിപക്ഷ കക്ഷികളും വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പ്രതികളില്‍ പലര്‍ക്കും രാഷ്ട്രീയ ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കൊലപാതകക്കുറ്റം
നിലവില്‍ കേസുമായി ബന്ധപ്പെട്ട് എഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് സൂചന. ബാക്കിയുള്ള അഞ്ച് പേര് ഇപ്പോഴും കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ കണ്ടാല്‍ അറിയിുന്ന 15 പേര്‍ക്കെതിരെയും പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളില്‍ ഇവര്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. അതേസമയം ദൃശ്യത്തിലുള്ള കൂടുതല്‍ പേരെ കുറിച്ച് അന്വേഷിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
രാഷ്ട്രീയ ബന്ധം
മധുവിനെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ട്. അറസ്റ്റിലായ ഉബൈദ് എന്നയാള്‍ എന്‍ ഷംസുദ്ദീന് എംഎല്‍എയുടെ സഹായിയാണ്. ഇത് മുസ്ലീം ലീഗിനും വലിയ തലവേദനയാകും. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലീഗിന് സ്വന്തം എംഎല്‍എയുടെ സഹായി തന്നെ ദാരുണമായ കൊലപാതകത്തിന് കൂട്ടുനിന്നു എന്നത് വന്‍ തിരിച്ചടിയാണ്. സംഭവത്തില്‍ ഇതു വരെ ഷംസുദ്ദീന് പ്രതികരിച്ചിട്ടില്ല.
മൃതദേഹം വിട്ടുനല്‍കില്ല
മധുവിന്റെ മൃതദഹേം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാനാവില്ലെന്ന് മധുവിന്റെ അമ്മയും ബന്ധുക്കളും പറയുന്നു. നിലവില്‍ അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ആര്‍ഡിഒയ്ക്ക് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി നല്‍കില്ലെന്ന് ഇവര്‍ പറഞ്ഞു.
തല്ലിക്കൊന്നു
മകന്റെ മരണത്തിന് പിന്നില്‍ നാട്ടുകാരാണെന്ന് മല്ലി പറഞ്ഞു. അവര്‍ മധുവിനെ തല്ലിക്കൊല്ലുകയായിരുന്നു. മകന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. അവനെ തല്ലിയവര്‍ക്ക് ഇതറിയാം. പ്രദേശത്ത് ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ട്. അവന് ഏതെങ്കിലും തരത്തില്‍ ജീവിച്ച് പോകുമായിരുന്നു. എന്നാല്‍ അവരതിന് സമ്മതിച്ചില്ല. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മല്ലി ആവശ്യപ്പെട്ടു.
അപലചിച്ചു
ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം അപലനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പോലീസിന് ഇതില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം പോലൊരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല ഇത്തരം സംഭവങ്ങളെന്നും മുഖ്യമന്ത്രി. അതേസമയം കേസ് തൃശൂര്‍ റേഞ്ച് ഐജിക്ക് അന്വേഷിക്കും.
സംഭവം ഇങ്ങനെ
ഒന്‍പത് വര്‍ഷം മുമ്പ് വീട്ടു വിട്ടിറങ്ങിയ മധു വനത്തിലായിരുന്നു താമസം. കഴിഞ്ഞ ദിവസം അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം ഇയാളെ പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇയാള്‍ ധരിച്ചിരുന്ന മുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദനം. പിന്നീട് മര്‍ദിച്ചവര്‍ പോലീസിനെ അറിയിച്ചുവെന്ന് പറയുന്നുണ്ട്. എന്നാല്‍ പോലീസെത്തുമ്പോള്‍ മധുവിനെ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
വിശന്നപ്പോൾ അരി ചോദിച്ചിറങ്ങി.. ജനം തല്ലിക്കൊന്നു! മധുവിന് നീതി വേണം! ധന്യാ രാമൻ വൺ ഇന്ത്യയോട്
''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല
സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!