പ്രണയിച്ച യുവതിയുമായി താമസം.. പോലീസ് പിടിച്ച് ഉപദേശിച്ചു'.. തൊടുപുഴയിലെ യുവാവിന് സംഭവിച്ചത്!
തൊടുപുഴ: പേരുദോഷം കൊണ്ട് കുപ്രസിദ്ധരാണ് കേരള പോലീസ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനായ യുവാവിനും ആക്ടിവിസ്റ്റായ യുവതിക്കും പോലീസില്‍ നിന്നുണ്ടായ ദുരനുഭവം ഒടുവിലത്തെ ഉദാഹരണമാണ്. പോലീസ് ക്രൂരതയ്ക്ക് ഇരയായി മരണപ്പെട്ട വിനായകനെയും മറക്കാറായിട്ടില്ല. പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ഒരു യുവാവ് തൊടുപുഴയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. പോലീസ് മര്‍ദനമാണോ മരണത്തിന് പ്രേരണയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
നടിയെ വിവാഹം ചെയ്യാം.. ദിലീപ് ശിക്ഷിക്കപ്പെട്ടാൽ ആത്മഹത്യ! സലിം ഇന്ത്യയ്ക്ക് കിളിപോയോ?
ഹാദിയ കേസിൽ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തൽ.. ഷെഫിൻ ജഹാന് ഐസിസ് ബന്ധമെന്ന് എൻഐഎ
യുവാവ് ജീവനൊടുക്കി
തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷ് ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു ആത്മഹത്യ. കഴിഞ്ഞ ദിവസം രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് രതീഷിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മയും സഹോദരിയും ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് രതീഷ് ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം.
പോലീസ് മർദിച്ചെന്ന് ആരോപണം
തൊടുപുഴ സിഐ ആയ എന്‍ജി ശ്രീമോന് നേര്‍ക്കാണ് രതീഷിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്. ശ്രീമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രതീഷിനെ ക്രൂരമായി തല്ലിച്ചതച്ചത് എന്ന് കുടുംബം പറയുന്നു. യുവാവിന്റ മുതുകില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രണയമാണ് വില്ലൻ
രതീഷ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയോടൊത്ത് അടിമാലിയിലെ വീട്ടില്‍ രതീഷ് താമസവും തുടങ്ങിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം സമ്മതമായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രതീഷിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിൽ പരാതി
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രതീഷിനെ കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെയാണ് പോലീസ് രതീഷിനെ വിട്ടയച്ചത്. പോലീസ് സ്‌റേറഷനില്‍ നിന്നും വളരെ ക്ഷീണിതനായാണ് രതീഷ് വീട്ടിലേക്ക് മടങ്ങിയെത്തിയത് എന്ന് ബന്ധുക്കള്‍ പറയുന്നു. ദേഹത്ത് മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു.
നാട്ടുകാർ പ്രതിഷേധത്തിൽ
രതീഷിന്റെ ആത്മഹത്യയെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ പോലീസിന് എതിരെ വലിയ പ്രതിഷേധമാണുണ്ടാക്കിയത്. രതീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുനല്‍കണമെങ്കില്‍ ആര്‍ഡിഒ വരണം എന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. രതീഷിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിരിക്കുകയാണ്.
ഉപദേശിച്ചതാണെന്ന് പോലീസ്
അതേസമയം രതീഷിനെ മര്‍ദ്ദിച്ചിട്ടില്ല എന്നാണ് ആരോപണവിധേയനായ സിഐ ശ്രീമോന്‍ പറയുന്നത്. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ല. പകരം ഉപദേശിച്ച് വിടുകയായിരുന്നു എന്നാണ് പോലീസ് വാദം. നേരത്തെ യുഡിഎഫ് ഹര്‍ത്താലിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി വിവാദത്തിലായ പോലീസുദ്യോഗസ്ഥനാണ് സിഐ ശ്രീമോന്‍.