എഡിജിപിയുടെ മകളുടേത് ഒരൊന്നൊന്നര ഇടി.. ഗവാസ്കറിന്റെ കഴുത്തിലെ കശേരുക്കൾക്ക് ചതവ്
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. മര്‍ദ്ദിച്ചതിന് പുറമേ മകളുടെ പരാതിയില്‍ ഡ്രൈവര്‍ ഗവാസ്‌കറിനെ കുടുക്കാനുള്ള നീക്കവും വലിയ വിമര്‍ശനത്തിന് വഴി തുറന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. അതിനിടെ ഗവാസ്‌കറിന് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.
കശേരുക്കൾക്ക് പരുക്ക്
എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് പോലീസ് ഡ്രൈവറായ ഗവാസ്‌കര്‍. മര്‍ദ്ദനത്തില്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കൾക്ക് സാരമായ പരുക്ക് ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകത്തും ഇടിച്ചതായാണ് ഗവാസ്‌കര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇത് ശരി വെയ്ക്കുന്നതാണ് റിപ്പോര്‍ട്ട്.
മാറാൻ ആറാഴ്ച
കഴുത്തില്‍ വേദനയും നീര്‍ക്കെട്ടുമുണ്ട്. ഇത് മാറാന്‍ ആറാഴ്ചയോളം സമയമെടുക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ലഭിച്ചിട്ടും എഡിജിപിയുടെ മകളുടെ പരാതിയില്‍ പോലീസ് ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. യുവതിക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുകയാണ്.
പ്രഭാത സവാരിക്ക് സർക്കാർ വാഹനം
എഡിജിപി സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഭാര്യയേയും മകളേയും സംഭവ ദിവസം പ്രഭാത സവാരിക്കായി ഡ്രൈവറായ ഗവാസ്‌കര്‍ കനകക്കുന്നില്‍ കൊണ്ടുവന്നത്. വണ്ടിക്കുള്ളില്‍ വെച്ച് മകള്‍ ഗവാസ്‌കറെ ഫോണ്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഔദ്യോഗിക വാഹനത്തില്‍ മകളേയും ഭാര്യയേയും പ്രഭാത സവാരിക്ക് കൊണ്ട് പോയത് എഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് എന്നാണ് ഗവാസ്‌കര്‍ മൊഴി നല്‍കിയിരിക്കുന്നത്.
ദാസ്യപ്പണി ആരോപണം
ഗവാസ്‌കറടക്കമുള്ള പോലീസുകാര്‍ എഡിജിപിക്കെതിരെ ദാസ്യപ്പണിയെടുപ്പിക്കുന്നുവെന്ന ആരോപണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എഡിജിപിയുടെ മകളെ നോക്കി ചിരിച്ചുവെന്ന് പറഞ്ഞ് അഞ്ച് പോലീസുകാരെയാണ് നല്ല നടപ്പിന് പറഞ്ഞയച്ച്. മാത്രമല്ല ഏമാന്റെ പട്ടിയെ കുളിപ്പിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഒരു പോലീസുകാരനെ സ്ഥലം മാറ്റിയതായും ഗവാസ്‌കര്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
എഡിജിപിക്കെതിരെ അന്വേഷണം
എഡിജിപിയുടെ വീട്ടിലെ നായയെ കുളിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ ഭാര്യയും മകളും ചേര്‍ന്ന് ചീത്ത വിളിക്കും. ഒരിക്കല്‍ മകളെ നോക്കി ചിരിച്ചുവെന്ന് ആരോപിച്ച് എഡിജിപി സുദേഷ് കുമാര്‍ തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും ഗവാസ്‌കര്‍ വെളിപ്പെടുത്തിയിരുന്നു. ഗവാസ്‌കറുടെ ഭാര്യ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. ദാസ്യപ്പണി പരാതിയെ തുടര്‍ന്ന് എഡിജിപിക്കെതിരെ അന്വേഷണമുണ്ടാവും.