കൊലപാതകം അബുദാബായില്‍, എല്ലാം നിലമ്പൂരില്‍ നിന്നും ലൈവായി കണ്ട് ഷൈബിന്‍; ക്രൂരത
മലപ്പുറം: മലയാളികളായ ഹാരിസിനേയും ഡെന്‍സി ആന്റണിയേയും അബുദാബിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കണ്ടെത്തിയത് നിർണ്ണായക തെളിവുകള്‍. കൊലപാതകം നടക്കുമ്പോള്‍ കേസിലെ എട്ട് പ്രതികളും അബുദാബിയില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നത്.
നാട്ടില്‍ വെച്ച് തന്നെ ഹാരിസിനെ കൊലപ്പെടുത്താന്‍ പലവട്ടം ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. കൊല്ലപ്പെടുന്നതിന് മുന്‍പ് തനിക്ക് ഷൈബിന്‍ അഷ്റഫില്‍ നിന്നും വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഹാരിസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും ചെയ്തിരുന്നു.

അഷ്റഫ് കൈപ്പഞ്ചേരി അബുദാബിയില്‍ ജയിലിലായതിന്റെ വിരോധം തീർക്കാനാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഹാരിസ് വ്യക്തമാക്കുന്നത്. റിസോർട്ട് ഉടമ കരീം വധക്കേസിലെ കൊലയാളികള്‍ തന്നെ പിന്തുടരുന്നുവെന്നും ഹാരിസിന്‍റെ പരാതിയിലുണ്ട്.

വധഭീഷണിയുടെ അടിസ്ഥാനത്തില്‍ കൊലപാതക നീക്കം മുന്‍കൂട്ടി മനസ്സിലാക്കിയ കുന്നമംഗലം എസ്ഐ ചില പ്രതികളെ പിടികൂടിയിരുന്നു. എന്നാല്‍ ഉന്നത സ്വാധീനത്താല്‍ ഇവരെ പിന്നീട് വിട്ടയച്ചെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഹാരീസ് നല്‍കിയ പരാതിയില്‍ തുടക്കത്തില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ക്രിമിനല്‍ സംഘം അബുദാബിയിലേക്ക് പോവില്ലെന്നായിരുന്നു ഹാരസിന്റെ ബന്ധുക്കളും വിലയിരുത്തുന്നത്.

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തന്നെയാണ് അബുദാബിയിലെത്തി കൊല നടത്തിയ കേസിലേയും പ്രതികളും. പാസ്പോർട്ട് രേഖകള്‍ പരിശോധിച്ചാണ് എട്ടുപേരും കൊലപാതക സമയത്ത് അബുദാബിയില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് മനസ്സിലാക്കിയത്.

അബുദാബിയിൽ കൊലപാതകം നടക്കുമ്പോൾ നിലമ്പൂരിലിരുന്ന് ഇതെല്ലാം തത്സമയം കണ്ട് ഷൈബിൻ നിയന്ത്രിക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കൊലപാതകം വീട്ടിലിരുന്നു ലൈവായി കണ്ട ഷൈബിൻ വിഡിയോ കോളിലൂടെ നിർദേശങ്ങളും നൽകുകയായിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകളുമായി ഹാരീസിന്റെ മാതാവ് ഗള്‍ഫിലെത്തി അബുദാബി പൊലീസില്‍ പരാതി നല്‍കാനാണ് നീക്കം. ഇതോടെ കേസില്‍ പുനരന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റേത് അടക്കം മൂന്ന് പേരുടെ മരണത്തിന് പിന്നിലും ഷൈബിനാണെന്നാണ് ആരോപണം. ഹാരിസിനെ ഷൈബിന്‍ തന്നെയാണ് കൊന്നതെന്നും ഹാരിസിന്റെ മാതാവും ആരോപിച്ചിരുന്നു. ഹാരിസിന് പുറെ ഇയാളുടെ മാനേജര്‍ ചാലക്കുടി സ്വദേശിയായ യുവതി, വയനാട് ബത്തേരി സ്വദേശി ദീപേഷ് എന്നിവരുടെ ദുരൂഹ മരണത്തിന് പിന്നിലും ഷൈബിനാണെന്ന ആരോപണമാണ് ബന്ധുക്കള്‍ അടക്കം ഉന്നയിക്കുന്നത്












Click it and Unblock the Notifications