രാഹുൽ ഈശ്വർ 'പ്ലാൻ ബി'യിൽ 'പെട്ടു'; ജാമ്യമില്ലാ വകുപ്പ്... വീണ്ടും ജയിലിലേക്ക്?
തിരുവനന്തപുരം: ശബരിമലയില്‍ അക്രമത്തിന് കോപ്പുകൂട്ടിയെന്ന വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്താന്‍ ആളുകളെ ശബരിമലയില്‍ ഒരുക്കി നിര്‍ത്തിയിരുന്നു. ഇതിനായി 20 ഓളം പ്രവര്‍ത്തകര്‍ ശബരിമല സന്നിധാനത്ത് തയ്യാറായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പത്ര സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തിരിക്കുന്നത്.
പൊലീസിന് മാത്രമല്ല ഞങ്ങള്‍ക്കും ഉണ്ടായിരുന്നു പ്ലാന്‍ ബി സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് പ്രവേശിക്കുകയാണെങ്കില്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാനും നടഅടപ്പിക്കാനും പ്ലാൻ ചെയ്തിരുന്നെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. എന്നാൽ പ്രതിഷേധത്തിനിടെ അങ്ങിനെയും ആളുകൾ ഉണ്ടായിരുന്നു. അവരെയെല്ലാം താൻ പിൻതിരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം തിരുത്തിയിരുന്നു.

നടയടപ്പിക്കാനുള്ള ദൗത്യം
ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു രാണ്ടാംഘട്ട പദ്ധതി തയ്യാറാക്കിയത്. അതിനായിട്ടാണ് 20 പേരടങ്ങുന്ന സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോള്‍ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നു
20 പേർ ഇതിനു തയാറായി നിൽക്കുന്നുവെന്നു താൻ അറിഞ്ഞിരുന്നു. ഇവരോട് അങ്ങനെ ചെയ്യരുതെന്നാണു പറഞ്ഞത്. വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നു. തന്നെ കള്ളക്കേസിൽ കുടുക്കി വീണ്ടും അറസ്റ്റു ചെയ്യാനാണു നീക്കമെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം ശബരിമലയിൽ പോരാട്ടത്തിന് തയാറെടുക്കുകയാണെന്ന് വ്യക്തമാക്കി അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വർ വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു.

വിക്കിടോക്കികൾ
ആശയ വിനിമയത്തിനായി അയ്യപ്പ ഭക്തര്‍ക്ക് വാക്കി ടോക്കി വിതരണം ചെയ്യുമെന്നും മുസ്‌ലിം, ക്രിസ്ത്യന്‍ സഹോദരങ്ങൾക്ക് നന്ദി പറയുന്നുവെന്നും രാഹുൽ കുറിച്ചിരുന്നു. സോഷ്യൽ മീഡിയയിലാണ് വാക്കിടോക്കി പിടിച്ചുള്ള ഫോട്ടോയിട്ടിരിക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ പാളിച്ചയ്ക്ക് പ്രധാന കാരണം ആശയവിനിമയത്തിന്റെ അഭാവമായിരുന്നു. ശബരിമല റെയ്ഞ്ചും കണക്ഷനും വളരെ കുറവുള്ള സ്ഥലമാണ്. വിവരങ്ങൾ പല സ്ഥലങ്ങളിലുമുള്ള ഭക്തരിലേക്ക് എത്തിക്കുന്നതിൽ പാളിച്ചകൾ സംഭവിച്ചു. അത് ആവർത്തിക്കാതിരിക്കാനാണ് വിക്കി ടോക്കിയെന്നാണ് രാഹുൽ വ്യക്തമാക്കുന്നത്.

പോലീസിനോട് അനുവാദം വാങ്ങും
നിയമവശങ്ങളുൾപ്പെടെ പരിശോധിച്ച ശേഷമേ ഇവ വിതരണം ചെയ്യൂവെന്നും രാഹുല്‍ വിശദീകരിച്ചു. പ്രാർഥനായജ്ഞത്തിന്റെ മറ്റ് വിശദാംശങ്ങളുൾപ്പെടെ പൊലീസിനെ വിശദമായി അറിയിക്കും. നിയമപരമായി അംഗീകാരം ലഭിച്ച ശേഷമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കുവെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. നവംബര്‍ അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പ്രാർഥനായജ്ഞത്തിന്റെ ഭാഗമായി ഭക്തർക്ക് വാക്കിടോക്കികൾ വിതരണം ചെയ്യുമെന്നും അതിനായി പോലീസിനോട് അനുവാദം വാങ്ങുമെന്നും അദ്ദഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.












Click it and Unblock the Notifications