കെവിന്‍റെ രക്തസാക്ഷിത്വത്തിന് ഫലമുണ്ടായി; ഒളിച്ചോടിയ കമിതാക്കള്‍ക്ക് പോലീസ് സംരക്ഷകരായി
കാക്കനാട്: ദുരഭിമാന കൊലയിൽ മരണപ്പെട്ട കെവിന്‍റെ രക്തസാക്ഷിത്വത്തിന് ഫലമുണ്ടായി. ബന്ധുക്കളുടെ എതിര്‍പ്പുകള്‍ ഭയന്നു ഒളിച്ചോടിയ കമിതാക്കള്‍ക്ക് പൊലീസ് സംരക്ഷകരായി. തൃക്കാക്കര പൊലീസാണ് രാത്രിയില്‍ കമിതാക്കളെ സുരക്ഷിതമായി താമസിപ്പിച്ച ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. കമിതാക്കളെ നാട്ടിലേക്ക് കൊണ്ട് പോകാന്‍ കണ്ണൂര്‍ കേളകം സ്റ്റേഷനിലെ പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു. ഇരുവരും ഒരേ സമുദായഗംങ്ങളിലുള്ളവരായതിനാല്‍ ബന്ധുക്കള്‍ക്ക് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
22 കാരിയും വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ കണ്‍മാനില്ലെന്ന് ബന്ധുക്കള്‍ കേളകം സ്റ്റേഷനില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. കേളകത്ത് കേസുള്ളതിനാല്‍ തൃക്കാക്കര പൊലീസ് പ്രശ്‌ന പരിഹാരം അവിടേക്ക് മാറ്റുകയും ചെയ്തു. കോട്ടയം എരുമേലി സ്വദേശിയായ യുവാവുമായാണ് പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വീട്ടില്‍ നിന്ന് ഡോക്റ്ററെ കാണാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയുമായി ചൊവാഴ്ച വൈകിട്ടാണ് യുവാവ് വാഴക്കാലയിലെ ബന്ധുവിന്‍റെ വീട്ടിലെത്തിയത്. കോട്ടയത്ത് ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ യുവാവിന്‍റെ വാഴക്കാലയിലെ ബന്ധുക്കള്‍ കമിതാക്കളെ സ്വീകരിക്കാന്‍ തയാറായില്ല. പെണ്‍കുട്ടിയുടെ നാട് കണ്ണൂരായതിനാല്‍ പ്രണയ വിവരം യുവാവ് വീട്ടിലും പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുമെന്ന് ഭയന്നാണ് പെണ്‍കുട്ടി യുവാവിനൊപ്പം നാട് വിട്ടതെന്നാണ് പൊലീസ് വിശദീകരണം. ബന്ധുക്കള്‍ വീട്ടില്‍ സ്വീകരിക്കാന്‍ തയ്യാറവാതിരുന്നതിനാല്‍ കമിതാക്കള്‍ രാത്രിയില്‍ പൊലിസ് തേടുകായിരുന്നു. തൃക്കാക്കര അസി.പൊലീസ് കമീഷണര്‍ ഇടപെട്ട് പെണ്‍കുട്ടിയെയും യുവാവിനെയും രാത്രിയില്‍ തന്നെ സുരക്ഷി സ്ഥലത്ത് താമസിപ്പിച്ചു.
രാത്രി പത്തോടെയാണ് പൊലീസില്‍ വിവരം ലഭിച്ചത്. ഇതോടെ പൊലീസ് നെട്ടോട്ടത്തിലായി. രാത്രിയില്‍ കമിതാക്കളെത്തിയ ബന്ധുവീട്ടിലെത്തിയാണ് ഇരുവരെയും സ്റ്റേഷനിലേക്ക് എത്തിച്ചത്. വിവരം അറിഞ്ഞ് യുവാവിന്‍റെയും യുവതിയുടെയും ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയിരുന്നു. രാവിലെ ബന്ധുക്കളുമായി സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ കമിതാക്കളെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കേളകം സ്റ്റേഷനിലെ പൊലീസുകാര്‍ക്കൊപ്പം വിട്ടയച്ചപ്പോഴാണ് ശ്വാസം നേരെയായത്.