മിഷേൽ കേസ്: ഫേസ്ബുക്ക് ഗ്രൂപ്പുകൾ കുടുങ്ങും!! അഡ്മിൻസിനെ ചോദ്യം ചെയ്യും
ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് എതിരേയാണ് നടപടി.
കൊച്ചി: മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ പോലീസ് കേസെടുക്കും. തെറ്റിദ്ധരിപ്പിയ്ക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് കേസ്. ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് എതിരേയാണ് നടപടി.
സി എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മൃതദേഹം മാര്‍ച്ച് 6നാണ് കൊച്ചി കായലില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പ്രശസ്ത സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ചിലര്‍ പ്രത്യേക ഗ്രൂപ്പുകളും തുടങ്ങിയിരുന്നു.
ജസ്റ്റിസ് ഫോര്‍ മിഷേല്‍, ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി എന്നീ ഗ്രൂപ്പുകള്‍ക്ക് എതിരേയാണ് പോലീസ് നടപടിയ്ക്ക് ഒരുങ്ങുന്നത്. നിരവധി പോസ്റ്റുകളും ഫോട്ടോകളും ഈ ഗ്രൂപ്പുകളില്‍ ഉണ്ട്. 3,400ല്‍ അധികം അംഗങ്ങളാണ് ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്ന ഗ്രൂപ്പില്‍ ഉള്ളത്. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങലില്‍ വന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങളും വീഡിയോകളും, പത്രവാര്‍ത്തകളുടെ ലിങ്കും ഈ പേജുകളില്‍ ഉണ്ട്.
മിഷേലിന്റേത് എന്ന പേരില്‍ നിരവധി ഫോട്ടുകള്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. മൃതദേഹത്തിന്റെ ഫോട്ടോയും ഉണ്ട്. എന്നാല്‍ ഈ ചിത്രം മിഷേലിന്റേത് അല്ലെന്ന് പോലീസ് പറയുന്നു.
മോര്‍ഫ് ചെയ്ത പല ചിത്രങ്ങളും ഗ്രൂപ്പില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. മിഷേലിന്റെ മൃതദേഹത്തിന്റേത് എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ചിത്രം ഇത്തരത്തില്‍ ഒന്നാണ്. ടീ ഷര്‍ട്ട് ധരിച്ച് മരിച്ച് കിടക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ഗ്രൂപ്പില്‍ ഉള്ളത്.
മിഷേലിന്റെ മൃതദേഹം കായലില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ചുരിദാറാണ് ധരിച്ചിരുന്നത്. എന്നാല്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ചിത്രത്തില്‍ ടീ ഷര്‍ട്ട് ധരിച്ചിരിയ്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഉള്ളത്. ഇതിനോടൊപ്പം ഉള്ള പോസ്റ്റില്‍് മിഷേലിന്റേത് കൊലപാതകമാണെന്ന് സമര്‍ത്ഥിയ്ക്കുന്ന വരികളും ഉണ്ട്.
മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നതിനാണ് ഗ്രൂപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിയ്ക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം കൊച്ചി പോലീസ് ആണ് കേസ് എടുത്തിരിയ്ക്കുന്നത്.
രണ്ട് ഗ്രൂപ്പുകളുടേയും അഡ്മിന്‍മാരേയും ചോദ്യം ചെയ്യും. തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകളിട്ട മെമ്പേഴ്‌സിനേയും ചോദ്യം ചെയ്യാന്‍ സാധ്യത ഉണ്ട്.
മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രോണിൻ അലക്സാണ്ടർ ബേബി എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഇയാൾ പെൺകുട്ടിയുടെ കാമുകൻ ആയിരുന്നെന്നാണ് പോലീസ് പറയുന്നത്.