വിട്ടുവീഴ്ചയില്ലാത്ത പോരാളി, കര്‍മ്മനിരതനായ കോണ്‍ഗ്രസ് നേതാവ്; പിടി തോമസിന്റെ വിയോഗത്തില്‍ നേതാക്കള്‍
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര മണ്ഡലം എംഎല്‍എയുമായ പിടി തോമസിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വെല്ലൂരിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പി ടി തോമസ് എംഎല്‍എ അന്തരിച്ചു; അന്ത്യം വെല്ലൂർ ആശുപത്രിയില്‍
പിടി തോമസിന് അര്‍ബുദമായിരുന്നുവെന്ന കാര്യം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. ആ ആത്മവിശ്വാസം അദ്ദേഹം നേതാക്കളുമായി പങ്കുവച്ചിരുന്നു. പിടിയുടെ അപ്രതീക്ഷിത വിയോഗം കേരളത്തിലെ കോണ്‍ഗ്രസിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. നേതാക്കളുടെ പ്രതികരണത്തിലേക്ക്...
പിടി തോമസിന്റെ അന്ത്യം തികച്ചും അപ്രതീക്ഷിതമായിരുന്നെന്ന് എഐസിസിജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. പിടി തോമസ് എന്ന് പറയുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നെന്ന് കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി കാല രാഷ്ട്രീയം മുതല്‍ ഇന്ന് വരെ കര്‍മ്മനിരതനായ നേതാവായിരുന്നു പിടി തോമസ്. താന്‍ വിശ്വസിക്കുന്ന കാര്യത്തിന് വേണ്ടി എത്ര ഉച്ചത്തിലും ആര്‍ക്ക് മുന്നിലും പറയാന്‍ ഒരു മടിയും കാണിക്കാത്ത നേതാവാണ് പിടി തോമസ് എന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
പിടി തോമസിന്റെ വിയോഗ വാര്‍ത്ത വളരെ വേദനയും ദുഖവുമുളനാക്കുന്നതാണെന്ന് സ്പീക്കര്‍ എംപി രാജേഷ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെല്ലൂരിലെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചിരുന്നു. ദീര്‍ഘനേരം സംസാരിച്ച് പിരിയുമ്പോള്‍, ബജറ്റ് സമ്മേളനം കഴിയുമ്പോള്‍ ചികിത്സ പൂര്‍ത്തിയാക്കി എത്തിച്ചേരാമെന്ന ആത്മവിശ്വാസവും പ്രത്യാശയും അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോള്‍, ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എംബി രാജേഷ് വ്യക്തമാക്കി.
തൃക്കാക്കര എം.എല്‍.എയും മുന്‍ എം.പിയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ടുമായ പി ടി തോമസിന്റെ വേര്‍പാട് വേദനയോടെയാണ് കേട്ടതെന്ന് കെടി ജലീല്‍ എംഎല്‍എ പ്രതികരിച്ചു. ശക്തമായ രാഷട്രീയ വിമര്‍ശനങ്ങള്‍ എയ്യുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹം കാണിച്ച അതീവ തല്‍പരത മാതൃകാപരമാണ്. ആദരാജ്ഞലികള്‍- കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
താങ്ങാനാവുന്നതിനുമപ്പുറമാണ് പി ടി തോമസിന്റെ വിയോഗമെന്ന് ഹൈബി ഈഡന്‍ എംപി. മരണത്തിന് പോലും തോല്‍പ്പിക്കാനാവത്ത ആദര്‍ശധീരന്‍. നഷ്ടപ്പെടുന്നത് ഏറെ സ്‌നേഹിക്കുന്ന ജേഷ്ഠ സഹോദരനെ.. ഈ നഷ്ടം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പൊതു സമൂഹത്തിനും എക്കാലവും നികത്താനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എനിക്ക് വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളി.... എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി... വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്ന് വിഡി സതീശന്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
Recommended Video