'രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ പഞ്ചായത്തിലും മത്സരിക്കും'; പിവി അൻവർ
മലപ്പുറം: ഒടുവിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് സ്ഥിരീകരിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. ആരൊക്കെ തനിക്കൊപ്പം വരുമെന്ന് പറയുന്നില്ല. ചാപ്പയടിക്കപ്പെട്ട നേതാക്കൾ കൂടെ വരണമെന്നില്ല. യുവാക്കൾ ഉണ്ട്. അവർ സ്ഥാനാർത്ഥികളാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മത്സരിക്കും', പിവി അൻവർ പറഞ്ഞു.
'നേതാവായി ചാപ്പയടിക്കപ്പെട്ടവനൊന്നും എന്റെ പാർട്ടിയിൽ വേണമെന്നില്ല. ഈ നെക്സസിന്റെ ഭാഗാമാകാതെ എന്റെ കൂടെ യോജിക്കാൻ തയ്യാറാണെങ്കിൽ അവർക്കൊക്കെ എന്റെ ഒപ്പം ചേരാം. അല്ലെങ്കിൽ യുവാക്കൾ വരും. 21 വയസായവർക്ക് ഇവിടെ മത്സരിക്കാം. വ്യക്തിയല്ല, നമ്മൾ ഉയർത്തുന്ന നയപരിപാടികളും വിഷയങ്ങളും ആദർശവും ആണ് പ്രധാനം. അതുയർത്തുന്ന വ്യക്തിയാണ് ജനങ്ങൾക്ക് മുന്നിൽ നിൽക്കുക. അല്ലാതെ ആളുടെ വലിപ്പം കാണിച്ചല്ല വോട്ട് നേടുക.

തദ്ദേശ തിരഞ്ഞെടുപ്പിൽ എന്റെ പാർട്ടി മത്സരിക്കും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മത്സരിക്കും. പാർട്ടിയുടെ പ്രാഥമിക രൂപമൊക്കെ മനസിലുണ്ട്. മതേതരത്വത്തിൽ ഊന്നി നിന്ന് കൊണ്ടായിരിക്കും പാർട്ടിയുടെ പ്രവർത്തനം. നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പം നിന്ന് , സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കൊപ്പം നിന്ന് മുന്നോട്ട് പോകും. ദളിത് വിഭാഗങ്ങൾ അടക്കമുള്ളവർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇത്തരം വിഷയങ്ങൾ അടക്കം ഉയർത്തി കൊണ്ടുവരും ', പിവി അൻവർ മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
എൽഡിഎഫ് വിട്ടെന്ന് പ്രഖ്യാപിച്ചതോടെ അൻവറിന്റെ അടുത്ത നീക്കം എന്താണെന്നാണ് രാഷ്ട്രീയ കേരളം പ്രധാനമായും ഉറ്റുനോക്കുന്നത്. താനൊരു പാർട്ടി രൂപീകരിക്കുമെന്നായിരുന്നു തുടക്കത്തിൽ അൻവർ പറഞ്ഞത്. എന്നാൽ പിന്നീട് നിലമ്പൂരിൽ വിളിച്ച് ചേർത്ത പൊതുയോഗത്തിൽ അത്തരമൊരു സംഘടന രൂപീകരിക്കാൻ ഇപ്പോൾ തീരുമാനം ഇല്ലെന്ന് അൻവർ വ്യക്തമാക്കുകയായിരുന്നു. ഇതോടെ അൻവർ കോൺഗ്രസിലേക്ക് മടങ്ങുമോയെന്ന ചർച്ചകളും ശക്തമായി.
അൻവറിനെ കോൺഗ്രസിലേക്ക് സ്വീകരിക്കുന്നതിനെ പാർട്ടി നേതൃത്വം ഇതുവരെ തള്ളിയിട്ടില്ല. അൻവറിന് തനിച്ചാക്കില്ല സംരക്ഷിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ കോൺഗ്രസ് നേതൃത്വം കൂടി ആലോചിക്കേണ്ടതുണ്ട് എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലീഗിനടക്കം ഇക്കാര്യത്തിൽ എതിർപ്പില്ലെന്ന വിലയിരുത്തലുകൾ ഉണ്ട്. ഇനി അൻവർ പുതിയ പാർട്ടി രൂപീകരിച്ചാൽ പാർട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കുമോയെന്ന ചോദ്യങ്ങളും ഉയുന്നുണ്ട്.
അതിനിടെ മറ്റൊരു സിപിഎം സ്വതന്ത്ര എംഎൽഎയായ കെടി ജലീന്റെ നിലപാട് എന്താണെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. പോലീസിലെ പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടങ്ങുമെന്ന് അൻവർ പ്രഖ്യാപിച്ചതിന് പിന്നാലെ അൻവറിനെ പരസ്യമായി പിന്തുണച്ചത്തെത്തിയ നേതാവാണ് ജലീൽ. അൻവറിനെ പോലെ തന്നെ അദ്ദേഹവും കടുത്ത നിലപാടുമായി മുന്നോട്ട് നീങ്ങുമോയെന്ന ചോദ്യങ്ങൾ ഉണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന തന്‌റെ പുസ്തക പ്രകാശനത്തിന് ശേഷം ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് ജലീൽ വ്യക്തമാക്കിയത്. അൻവറിന്റെ ചില നിലപാടുകളോട് തനിക്ക് യോജിപ്പുണ്ടെന്നും മറ്റ് ചിലതിനോട് വിയോജിപ്പുണ്ടെന്നും ഇന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications