പോത്തൻകോട് യുവതിയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; വിഴിഞ്ഞത്ത് യുവാവിനൊപ്പം രണ്ട് വീട്ടമ്മമാർ ഒളിച്ചോടി
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. പണിമൂല സ്വദേശി ബൃന്ദയെയാണ് ഭർത്താവിൻ്റെ സഹോദരൻ സിബിൻലാൽ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, വിഴിഞ്ഞത്ത് 23കാരനായ യുവാവിനൊപ്പം രണ്ടു വീട്ടമ്മമാർ ഒളിച്ചോടി. പൊഴിയൂർ സ്വദേശിയായ ടിറ്റോയ്ക്കൊപ്പമാണ് രണ്ട് സ്ത്രീകൾ ഒളിച്ചോടിയത്. ഇവരെ പിന്നീട് വിഴിഞ്ഞം പൊലീസ് ഹരിപ്പാട്ടെ ഒരു ലോഡ്ജിൽ നിന്ന് പിടികൂടി.

തിരുവനന്തപുരത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമമുണ്ടായി. പോത്തൻകോട് പണിമൂല സ്വദേശി ബൃന്ദയെയാണ് ഭർത്താവിൻ്റെ സഹോദരൻ സിബിൻലാൽ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ബൃന്ദയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായി വഴക്കിട്ട് പിണങ്ങി കഴിയുകയായിരുന്നു വൃന്ദ.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഉച്ചയ്ക്ക് 12 മണിയോടെ ബൃന്ദ ജോലി ചെയ്യുന്ന തയ്യല്‍ക്കടയിലെത്തിയാണ് പ്രതി സിബിൻലാൽ പെട്രോളൊഴിച്ചത്. ശേഷം, കൈയ്യിൽ കരുതിയ പന്തം യുവതിക്ക് നേര്‍ക്ക് എറിയുകയായിരുന്നു. ബൃന്ദയ്ക്ക് കൈയ്ക്കും വയറിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

അക്രമശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. വിഷം കഴിച്ചെന്ന് സിബിന്‍ലാല്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൃത്യത്തിൻ്റെ യഥാർഥ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്തെ വിഴിഞ്ഞത് 23കാരനായ യുവാവിനൊപ്പം രണ്ട് വീട്ടമ്മമാർ ഒളിച്ചോടി. പൊഴിയൂർ സ്വദേശിയായ ടിറ്റോയെക്കൊപ്പമാണ് സ്ത്രീകൾ ഒളിച്ചോടിയത്. ചൊവ്വര, മുക്കോല സ്വദേശികളായ വീട്ടമ്മമാരെയും യുവാവിനെയും വിഴിഞ്ഞം പൊലീസ് ഹരിപ്പാട്ടെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഫേസ്ബുക്ക് വഴിയാണ് ഇരുവരും യുവാവിനോട് പരിചയപ്പെട്ടത്. ഒളിച്ചോടിയ ഒരാൾക്ക് നാലും രണ്ടര വയസും പ്രായമുള്ള കുട്ടികളുണ്ട്. ഇവർ നഗരത്തിലെ ഒരു വസ്ത്ര വ്യാപാര വ്യാപാരശാലയിലാണ് ജോലി ചെയ്യുന്നത്.

ടിറ്റോയ്ക്കൊപ്പം ഒളിച്ചോടിയ മറ്റൊരാളായ സ്ത്രീക്ക് മൂന്നര വയസ്സുള്ള കുട്ടിയുണ്ട്. ഇവർ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. പരീക്ഷ എഴുതാനെത്തിയതാണെന്നായിരുന്നു ഹരിപ്പാട്ടെ ലോഡ്ജിൽ മുറിയെടുക്കുമ്പോൾ പറഞ്ഞത്. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.












Click it and Unblock the Notifications