ബിജെപിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു; പറയുന്നത് ബിജെപി നേതാവ്, സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറി!!
ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പുന:സംഘടനയല്ലെങ്കിലും പുന: ക്രമീകരണം വേണമെന്നും മുകുന്ദന്‍ പറഞ്ഞു.
തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദം ബിജെപിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് ബിജെപി നേതാവ് പിപി മുകുന്ദൻ. സംസ്ഥാന പ്രസിഡന്റിന് നല്‍കിയ റിപ്പോര്‍ട്ട് ചോര്‍ന്നു എന്നതാണ് പാര്‍ട്ടിയെ സംബന്ധിച്ച് അതീവ ഗൗരവതരം. റിപ്പോര്‍ട്ട് ചോര്‍ന്നത് അവരിലൂടെയല്ലെങ്കില്‍ പോയ വഴി കണ്ടെത്താന്‍ പാര്‍ട്ടി സംവിധാനത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പിപി മുകുന്ദൻ പറഞ്ഞു.
ഇക്കാര്യത്തില്‍ എന്ത് നടപടി വേണമെന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. വരാന്‍ പോകുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പുന:സംഘടനയല്ലെങ്കിലും പുന: ക്രമീകരണം വേണമെന്നും മുകുന്ദന്‍ പറഞ്ഞു.

സംഘപരിവാറിന്റെ അഭിപ്രായം
പാര്‍ട്ടിക്കെതിരെ ഇത്തരം ആരോപണം ഉയര്‍ന്നുവരുന്ന സമയങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ സ്വഭാവികമായും ഉത്തരവാദിത്തപ്പെട്ട പരിഹാരമാര്‍ഗങ്ങള്‍ തേടുമായിരുന്നു.

പതിവിന് വിരുദ്ധം
എന്നാൽ മെഡിക്കൽ കോഴ വിവാദം പുറത്തു വന്നതോടെ പതിവിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന് മുകുന്ദൻ പറഞ്ഞു.

പാർട്ടി മര്യാദ ലംഘിച്ചു
തൂക്കികൊല്ലാന്‍ പോകുന്നതിന് മുന്‍പ് ശിക്ഷ വിധിച്ച കുറ്റവാളിയോട് അവസാന ആഗ്രഹമെന്താണെന്ന് ചോദിക്കുന്നതുപോലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയ ആളോട് ചോദിക്കേണ്ട മര്യാദ പാര്‍ട്ടി സംസ്ഥാന നേതൃത്വം കൈക്കൊള്ളണമായിരുന്നു.

പ്രതിച്ഛായ നഷ്ടപ്പെട്ടു
പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിക്കകത്തും പുറത്തും പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടെന്നും മുകുന്ദന്‍ പറഞ്ഞു.

വ്യക്തിഗത അഴിമതി
അതേസമയം മെഡിക്കല്‍ കോഴ വ്യക്തിഗത അഴിമതിയാണെന്നും ആരോപണവിധേയനായ നേതാവിനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നും ബിജെപി. ആരോപണവിധേയനായ നേതാവിനെ കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് പുറത്താക്കിയെന്നും ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു.

കഠിനമായ കുറ്റം
കഠിനമായ കുറ്റമാണ് സഹകരണ സെല്‍ കണ്‍വീനര്‍ ചെയ്തത്. ഇത് കടുത്ത വഞ്ചനാക്കുറ്റമാണ്. പരാതി ലഭിച്ച ഉടന്‍ ആരോപണവിധേയനെതിരെ അന്വേഷിച്ച് കൃത്യമായ നടപടി പാര്‍ട്ടി സ്വീകരിച്ചു. മാതൃകാപരമായ പ്രവൃത്തിയാണ് ബിജെപിയുടേത്. നിയമനടപടികള്‍ ഭരണകൂടത്തിന്റെ ചുമതലയാണെന്നും ബിജെപി വ്യക്തമാക്കി.

ആരോപണ വിധേയനെ രക്ഷിക്കില്ല
ആരോപണവിധേയനെ രക്ഷിക്കാനല്ല, കുറ്റവാളിയെങ്കില്‍ ശരിയായ ശിക്ഷ നല്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ സംസ്ഥാനഘടകം തയ്യാറായത്. അഴിമതിയോട് ഒരുകാരണവശാലും ബിജെപി സന്ധി ചെയ്യില്ലെന്നും ബിജെപി വ്യക്തമാക്കി.












Click it and Unblock the Notifications