സിപിഎം ജില്ലാ സമ്മേളനം.. ട്രാഫിക് ബ്ലോക്കിൽ വലഞ്ഞ് കൊച്ചി, പൂർണ്ണ ഗർഭണി പെരുവഴിയിൽ!ഇത് ക്രൂരത
Recommended Video
കൊച്ചി: പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധ പ്രകടനങ്ങളും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. സിപിഎം ജില്ല സമ്മേളനം നടന്ന കൊച്ചി മറൈൻ ഡ്രൈവിലും കരളലിയിപ്പിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ജനങ്ങൾ കണ്ടത്. യുവതി പ്രസവ വേദന അനുഭവിച്ച് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയത് അരമണിക്കൂറായിരുന്നു. മുഖ്യമന്ത്രി മറൈൻ ഡ്രൈവിൽ പങ്കെടുത്ത പരിപാടിയിലായിരുന്നു ഈ സംഭവം.
സമ്മേളനത്തോടനുബന്ധിച്ച് മണിക്കൂറുകളോളം നഗരത്തില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിലാണ് ഗര്‍ഭിണി കുടുങ്ങിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജനങ്ങളും പോലീസും രംഗത്തെത്തി ഇവര്‍ സഞ്ചരിച്ച വാഹനം കടന്നു പോകാന്‍ വഴിയൊരുക്കിയെങ്കിലും മൂന്നു മിനുട്ടുകൊണ്ട് ഓടിയെത്താവുന്ന ബോള്‍ഗാട്ടി ജങ്ക്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂറെടുത്തുവെന്നാണ് ആരോപണം. പറവൂര്‍ ഭാഗത്തു നിന്ന് ഗർഭിണിയായ യുവതിയുമായി എത്തിയ വാഹനമാണ് ട്രാഫിക് ബ്ലോക്കില്‍ പെട്ടത്.
വമ്പൻ ട്രാഫിക്ക്
സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വൻ ട്രാഫിക്കായിരുന്നു നഗരത്തിൽ ഉണ്ടായയത്. മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കുടുങ്ങിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
കടുത്ത ജനരോക്ഷം
കൊച്ചി നഗരത്തിന് പുറത്ത് നിരവധി നല്ല വേദികളുണ്ട് ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ. എന്നിട്ടും കൂടുതല്‍ പേര്‍ എത്തിച്ചേരുന്ന സമ്മേളനങ്ങള്‍ നടത്താന്‍ നഗരത്തിന് പുറത്ത് നിരവധി സ്ഥലങ്ങളുള്ളപ്പോള്‍ നഗരസിരാകേന്ദ്രമായ മറൈന്‍ ഡ്രൈവ് തിരഞ്ഞെടുക്കുന്നതിനെതിരെ കടുത്ത ജനരോക്ഷം ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഗുളിക തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചു
കോട്ടയത്ത് കഴിഞ്ഞ നവംബറിലാണ് ഗുളിക തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി കുട്ടി മരിച്ചിരുന്നു. ഇത് വൻ വിവാദത്തിന് വഴിവെക്കുകയും ചെയ്തു. എന്നിട്ടും സംഘാടകർ ഇക്കാര്യങ്ങൾ ആലോചിച്ചിട്ടില്ലെന്നാണ് പരാതി.
ഗതാഗത കുരുക്ക്
ഗതാഗതക്കുരുക്കിനേക്കുറിച്ച് കേരളം ഏറെ ചര്‍ച്ച ചെയ്തതിനേത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പരുത്തുംപാറ നടുവിലേപ്പറമ്പിൽ റിന്റു - റിനു ദമ്പതികളുടെ മകൾ ഐലിനായിരുന്നു മരണപ്പെട്ടത്. ചിങ്ങവനത്തു നിന്ന് കുട്ടിയുമായി കോട്ടയം നഗരത്തിലെ ആശുപത്രിയിലേക്കു കാറോടിക്കുന്നതിനിടെ കോടിമത പാലത്തിൽ കുരുക്കിൽപെട്ടു. കാർ ഇഴയാൻ തുടങ്ങി. ഇടവഴികളിലൂടെ ഓടിച്ചെങ്കിലും സമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനായില്ല.
ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു
ആശുപത്രിയിലെത്തും മുൻപേ കാറിൽ തന്നെ അമ്മയുടെയും മറ്റും കൺമുൻപിൽ ഐലിന്റെ ജീവൻ പൊലിയുരകയായിരുന്നു. അൽപം കൂടി മുൻപേ ഐലിനെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആ കുഞ്ഞുപുഞ്ചിരി നഷ്ടപ്പെടുമായിരുന്നില്ല. കോട്ടയം നഗരത്തിലെ ഗതാഗത കുരുക്കും ചികിത്സ കിട്ടാൻ വൈകിയതുമായിരുന്നു കുട്ടിയുടെ മരണത്തിന് കാരണമായത്. ഇത്തരം അനുഭവങ്ങൽ നമ്മുടെ മുന്നിലുണ്ടായിട്ടും ഏപ്പോഴും ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്ന കൊച്ചിയിലെ ഒത്ത നടുക്ക് തന്നെ സിപിഎം പോലുള്ള പാർട്ടി സമ്മേളനം നടത്തിയതിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.