ഭാര്യ സുഹൃത്തിനൊപ്പം വീട്ടിൽ.. കാട്ടാക്കടയിൽ ഭർത്താവ് നിറഗർഭിണിയെ ചുട്ടുകൊന്നു!
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. വീട്ടിലെ അടുപ്പില്‍ നിന്നും തീ പടര്‍ന്നാണ് പൂര്‍ണ ഗര്‍ഭിണിയായ ഷൈന എന്ന യുവതി മരിച്ചത് എന്നായിരുന്നു ആദ്യത്തെ വിവരങ്ങള്‍.
എന്നാല്‍ പോലീസിന് തോന്നിയ ചില സംശയങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങളിലേക്കാണ്. ഭര്‍ത്താവ് സുനില്‍ തന്നെ നിറഗര്‍ഭിണിയായ ഭാര്യയെ പച്ചയ്ക്ക് കത്തിക്കുകയായിരുന്നു എന്നാണ് വിവരം.
ദുരൂഹതയില്ലാത്ത തുടക്കം
ഈ മാസം 14ന് ആണ് ഗര്‍ഭിണിയായ ഷൈനയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുപ്പിന് സമീപം വെച്ചിരുന്ന മണ്ണെണ്ണ വിളക്ക് മറിഞ്ഞാണ് തീപൊള്ളലേറ്റത് എന്നായിരുന്നു ആശുപത്രിയില്‍ പറഞ്ഞിരുന്നത്. സംഭവത്തില്‍ ആരും ആദ്യം പോലീസിനോട് ദുരൂഹതയൊന്നും അറിയിച്ചില്ല.
ആത്മഹത്യയ്ക്ക് ശ്രമമെന്ന്
അത് മാത്രമല്ല താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് എന്നാണ് ഷൈന പോലീസിന് മൊഴി നല്‍കിയതും. എന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തോന്നിയ നെയ്യാര്‍ പോലീസ് ഭര്‍ത്താവ് സുനിലിലെ നിരീക്ഷിച്ചു. അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മക്കളില്‍ നിന്നും മൊഴി എടുത്തതോടെയാണ് ഷൈനയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായത്.
അമ്മയും കുഞ്ഞും മരിച്ചു
ഗുരുതരമായി പൊള്ളലേറ്റ ഷൈന 16ാം തിയ്യതി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നവെങ്കിലും കുട്ടി മരിച്ച് പോയി. 21ന് ഷൈനയും മരിച്ചു. സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നടുക്കുന്ന കൊലപാതക വിവരങ്ങള്‍ പുറത്ത് വന്നത്. സ്ഥിരം മദ്യപാനിയായ സുനില്‍ ഭാര്യയെ നിരന്തരമായി മര്‍ദിച്ചിരുന്നു. സംശയമായിരുന്നു കാരണം.
തികഞ്ഞ മദ്യപാനി
വീട്ടിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന ശീലം സുനിലിനുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ മുതല്‍ സുനി കൂട്ടുകാരനായ കുമാറിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചു. ശേഷം ഇരുവരും പുറത്തേക്ക് പോയി. വൈകിട്ട് സുനില്‍ തിരിച്ച് വന്നപ്പോള്‍ വീട്ടില്‍ ഷൈന കുമാറുമായി സംസാരിച്ചിരിക്കുന്നതാണ് കണ്ടത്.
മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
ഇതോടെ നിയന്ത്രണം വിട്ട സുനില്‍ കുമാറിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. കുമാറിന്റെ മുന്നില്‍ വെച്ച് ഷൈനയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനം താങ്ങാനാവാതെ വന്നപ്പോള്‍ ഷൈന ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ മണ്ണെണ്ണ എടുത്ത് ദേഹത്ത് ഒഴിച്ചു. ഇത് കണ്ട സുനില്‍ തീപ്പെട്ടി ഉറച്ച് ഷൈനയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സാക്ഷികൾ പുറത്ത്
തീപടര്‍ന്ന് ഷൈന അലറി കരഞ്ഞപ്പോള്‍ പുറത്ത് ശബ്ദം കേള്‍ക്കാതിരിക്കാന്‍ വാതിലും സുനില്‍ അടച്ചു. നിലവിളി കേട്ടെത്തിയ അയല്‍പക്കത്തെ സ്ത്രീയും കുമാറും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമം നടത്തി. ആ സമയത്തെല്ലാം സുനില്‍ വെറുതെ നോക്കി നില്‍ക്കുകയായിരുന്നു. ഷൈനയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ആദ്യം സുനി തയ്യാറായില്ലെന്നും അയല്‍ക്കാരി പോലീസിന് മൊഴി നല്‍കി.
ട്വിസ്റ്റായി വെളിപ്പെടുത്തൽ
ആദ്യം നെടുമങ്ങാട് ആശുപത്രിയിലാണ് ഷൈനയെ എത്തിച്ചത്. എന്നാല്‍ അവസ്ഥ ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശരീരത്തിന്റെ എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സംഭവദിവസം നടന്ന കാര്യങ്ങള്‍ അയല്‍വാസികള്‍ പോലീസില്‍ അറിയിച്ചതോടെയാണ് കൊലപാതകി കുടുങ്ങിയത്.
ക്രൂരമായ കൊലപാതകം
സുനിലിന്റെ സഹോദരീഭര്‍ത്താവിന്റെ സഹോദരിയാണ് ഷൈന. ഇവരുടേത് പ്രണയവിവാഹമായിരുന്നു. രണ്ട് മക്കളുമുണ്ട്. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെയാണ് ക്രൂരമായ കൊലപാതകം. സുനിലിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ശ്രീദേവിയുടെ മൃതദേഹത്തിന്റെതെന്ന പേരിൽ ചിത്രം വാട്സ്ആപ്പിൽ.. റോയല്‍ എമിറേറ്റ് ഹോസ്പിറ്റലിൽ നിന്ന്
ചുണ്ടിലും മൂക്കിലും സർജറി.. ത്വക്കിനും സ്തനത്തിനും ലേസർ! ശ്രീദേവിയെ കൊന്നത് സൗന്ദര്യമോഹം?