സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് വ്യാപക 'ചോര്‍ച്ച'; പ്രേമത്തിന്റെ അണിയറയില്‍?
തിരുവനന്തപുരം: 'പ്രേമം' സിനിമയുടെ സെന്‍സര്‍ പകര്‍പ്പ് എങ്ങനെ ചോര്‍ന്നു എന്ന കാര്യത്തില്‍ ആന്റി പൈറസി സെല്ലിന് ഇപ്പോഴും അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അവര്‍ ഒു കാര്യം കണ്ടെത്തിയിരിയ്ക്കുന്നു- സെന്‍സര്‍ ചെയ്യാന്‍ വേണ്ടി സെന്‍സര്‍ ബോര്‍ഡിന് നല്‍കുന്ന സിനിമകളൊന്നും അത്ര സുരക്ഷിതമല്ല.
പ്രേമത്തിന്റെ സെന്‍സര്‍ പകര്‍പ്പ് പുറത്തായതില്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന് സംശയം അണിയറ പ്രവര്‍ത്തകരെ തന്നെയാണ്. സെന്‍സറിങിനായി സിനിമയുടെ ഡിവിഡി എത്തിച്ചവരും സംശയത്തിന്റെ നിഴലിലാണ്. അതില്‍ ഒരാള്‍ അന്‍വര്‍ റഷീദിന്റെ ബന്ധുവും ആണ്.
മൂന്ന് പേര്‍
മൂന്ന് പേര്‍ ചേര്‍ന്നാണ് സെന്‍സര്‍ ചെയ്യാനുള്ള ഡിവിഡികളുമായി തിരുവനന്തപുരത്തെത്തുന്നത്.
അവരില്‍ ഒരാള്‍
മൂന്ന് പേരില്‍ ഒരാള്‍ സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ ബന്ധുവാണ്. അന്വേഷണം ആ രീതിയിലും പുരോഗമിയ്ക്കുന്നുണ്ട്.
നശിപ്പിച്ച ഡിവിഡി
സെന്‍സറിങിനായി കൊണ്ടുവന്ന മൂന്ന് ഡിവിഡികളില്‍ ഒരെണ്ണം നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. പ്രിന്റ് വ്യക്തമല്ലാത്തതിനാലാണ് അത് നശിപ്പിച്ചതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം.
അന്വേഷണം അഞ്ച് കേന്ദ്രങ്ങളില്‍
സിനിമ ചോരാന്‍ ഇടയുള്ള അഞ്ച് കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. സിനിമ എഡിറ്റ് ചെയ്ത കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കിന്റെ ശാസ്ത്രീയ പരിശോധനാഫലം പുറത്ത് വന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേയ്ക്കും.
സെന്‍സര്‍ ബോര്‍ഡ്
സെന്‍സറിങ്ങിനായി കൊണ്ടുവരുന്ന സിനിമകള്‍ ഉദ്യോഗസ്ഥര്‍ തന്നെ പെന്‍ ഡ്രൈവില്‍ പകര്‍ത്തി പുറത്ത് കൊണ്ടുപോകാറുണ്ടെന്ന ഞെട്ടിപ്പിയ്ക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. പ്രേമം ചോര്‍ന്നതും അങ്ങനെയാവില്ലെന്ന് ഉറപ്പൊന്നും ഇല്ല.
ആവേശം പോയോ
സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാവും സംവിധായകനും തുടക്കത്തില്‍ പ്രകടിപ്പിച്ചിരുന്ന ധാര്‍മിക രോഷമൊന്നും ഇപ്പോള്‍ കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്.