മകളെ സർക്കാർ സ്കൂളിൽ ചേർത്ത സ്വകാര്യ സ്കൂൾ അദ്ധ്യാപികയോട് മാനേജ്മെന്റ് ചെയ്തത്! സംഭവം കോട്ടയത്ത്..
ഏറ്റുമാനൂർ സെന്റ് ജോർജ് ഇംഗ്ലീഷ് സ്കൂളിലെ അദ്ധ്യാപികയായ സുഷമയെയാണ് മകളെ സർക്കാർ സ്കൂളിൽ ചേർത്തതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.
കോട്ടയം: പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ എത്തിയ ഈ അദ്ധ്യയന വർഷം,മകളെ സർക്കാർ സ്കൂളിൽ ചേർത്തതിന്റെ പേരിൽ അമ്മയ്ക്ക് ജോലി നഷ്ടമായി. കോട്ടയം ഏറ്റുമാനൂരിലാണ് മകളെ സർക്കാർ സ്കൂളിൽ ചേർത്ത സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ അമ്മയുടെ ജോലി തെറിച്ചത്.
ഏറ്റുമാനൂർ സെന്റ് ജോർജ് ഇംഗ്ലീഷ് സ്കൂളിലെ അദ്ധ്യാപികയായ സുഷമയെയാണ് മകളെ സർക്കാർ സ്കൂളിൽ ചേർത്തതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. 15 വർഷമായി സെന്റ് ജോർജ് സ്കൂളിലെ അദ്ധ്യാപികയാണ് സുഷമ. ഇവിടെ പഠിച്ചിരുന്ന മകളെ ഈ വർഷമാണ് സമീപത്തെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസിൽ ചേർത്തത്.

ഇതിനുശേഷം സ്കൂളിലെത്തിയപ്പോഴാണ് സുഷമയെ തടഞ്ഞത്. മകളെ തിരികെ സ്കൂളിൽ ചേർത്തതിന് ശേഷം മാത്രം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നായിരുന്നു മാനേജ്മെന്റ് അധികൃതർ അറിയിച്ചത്. തുടർന്ന് സുഷമ വിദ്യാഭ്യാസ മന്ത്രിക്കും മറ്റു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകുകയായിരുന്നു.
എന്നാൽ സുഷമയുടെ ആരോപണങ്ങളെല്ലാം സെന്റ് ജോർജ് സ്കൂൾ മാനേജ്മെന്റ് നിഷേധിച്ചു. 15 വർഷമായി അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന സുഷമ ജോലിയിൽ നിന്നും സ്വമേധയാ പിരിഞ്ഞുപോകുകയായിരുന്നുവെന്നാണ് സ്കൂളിന്റെ വാദം. കോട്ടയം ഗവൺമെന്റ് കോളേജ് ലൈബ്രറി അസിസ്റ്റന്റും എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവുമായ പിഡി പൊന്നപ്പന്റെ ഭാര്യയായ സുഷമ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.












Click it and Unblock the Notifications