സിഐസിയില്‍ വീണ്ടും പ്രശ്നങ്ങള്‍: രാജിവെച്ച് ജിഫ്രി തങ്ങൾ, ആലിക്കുട്ടി മുസ്ലിയാരും രാജിക്ക്
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസ് (സി ഐ സി) സമിതികളിൽനിന്ന് രാജിവെച്ചു. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് പുറമെ സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാറും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സമസ്തയുടെ നിർദേശങ്ങള്‍ സി ഐ സി പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി നീക്കമെന്നാണ് റിപ്പോർർട്ടുകള്‍ വ്യക്തമാക്കുന്നത്. സി ഐ സി ഉപദേശ സമിതിയിൽ നിന്നടക്കം ഇരുവരും രാജിവെച്ചു.
സി ഐ സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതിപ്പെട്ടിരുന്നു. നേരത്തെ ഹക്കീം ഫൈസി അദൃശേരി സി ഐ സി ചുമതല വഹിക്കുന്ന സമയത്ത് സമസ്തയുമായി വലിയ സംഘർഷത്തിലായിരുന്നു. എന്നാല്‍ ഹക്കീം ഫൈസി അദൃശേരി രാജിവെച്ച ശേഷവും സിഐസിയും സമസ്തയും രണ്ട് തട്ടിലാണ്.

ഹക്കീം ഫൈസിക്ക് പകരം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങൾ സി ഐ സി ജനറൽ സെക്രട്ടറിയായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇത് സമസ്തയോട് കൂടിയാലോചിച്ചില്ലെന്നതാണ് ഇപ്പോഴത്തെ തർക്കങ്ങളുടെ പ്രധാന കാരണം. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സി ഐ സിയിൽനിന്ന് ഹകീം ഫൈസിയുടെ രാജി അംഗീകരിക്കുന്നതിനുള്ള നിയമ, സാങ്കേതിക തടസ്സങ്ങൾ നീക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു രാജി അംഗീകരിച്ചത്.
തൂത ദാറുൽ ഉലൂം ഇസ്‍ലാമിക് ആൻഡ് ആർട്സ് കോളജ് (തൂത വാഫി കോളജ്) പ്രിൻസിപ്പലും സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാരുടെ മരുമകനുമാണ് ഹബീബുല്ല ഫൈസി. അതേസമയം രാജി അംഗീകരിച്ചതും പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചതും സംബന്ധിച്ച് സമസ്ത നേതാക്കളുമായും സി ഐ സി ഭാരവാഹികളുമായും സംസാരിച്ചെന്നുമാണ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചത്.
നേരത്തെ ഹകീം ഫൈസി ചുമതല വഹിക്കുന്ന സി ഐ സിയുമായി ബന്ധമില്ലെന്നായിരുന്നു സമസ്ത മുശാവറ സ്വീകരിച്ച നിലപാട്. ഇക്കാര്യം സി.ഐ.സി അംഗീകരിച്ച് സമസ്ത ജനറൽ സെക്രട്ടറിയുടെ മരുമകന് ചുമതല നൽകിയ സാഹചര്യത്തിൽ സമവായ സാധ്യത ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതേസമയം പാണക്കാട് കുടുംബവുമായും മുസ്‍ലിം ലീഗുമായും ചേർന്നുപോകുന്ന രീതിയോട് താൽപര്യമില്ലാത്ത സമസ്തയിലെ 'ശജറ' വിഭാഗത്തിന് സമവായത്തിൽ താൽപര്യമില്ലെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications