'മമ്മൂട്ടി അല്ല ആരു പറഞ്ഞാലും ഇനിയും വിലക്കും, ആരെയും പേടിയില്ല'; ജി സുരേഷ് കുമാര്‍ പറയുന്നു
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടി പ്രതികരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. തൊഴില്‍ നിഷേധം തെറ്റാണെന്നാണ് മമ്മൂട്ടി ഒരു പരിപാടിയില്‍ പറഞ്ഞത്. സിനിമ മേഖലയില്‍ നിന്നുള്ളവരില്‍ പലരും മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ മമ്മൂട്ടിയുടെ അഭിപ്രായത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും കേരള ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍. മമ്മൂട്ടി അല്ല ആരു പറഞ്ഞാലും നിര്‍മ്മാതാക്കളുടെ അന്നം മുട്ടിക്കുന്നവന്റെ അന്നം ഞങ്ങള്‍ മുട്ടിക്കുക തന്നെ ചെയ്യുമെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്....
മലയാള സിനിമ ലോകത്തിന് അതിന്റേതായ അന്തസും അച്ചടക്കവുമുണ്ട്. വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കും. ആരുടെയും അന്നം മുട്ടിക്കുന്നവനല്ല, എല്ലാവര്‍ക്കും അന്നം ഊട്ടുന്നവനാണ് നിര്‍മ്മാതാവെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല ആരു പറഞ്ഞാലും അതിനോട് ഞങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെയും പേടിയില്ല, പ്രതികരിക്കാന്‍ ഭയമോ മടിയുമില്ല. ആര് വൃത്തികേട് കാട്ടിയാലും ഇനിയും നടപടി സ്വീകരിക്കും. തിലകന്‍ ഉള്‍പ്പടെയുള്ള എത്രയോ താരങ്ങളെ താര സംഘടനയായ അമ്മ വിലക്കിയിട്ടുണ്ട്. അത് ചോദ്യം ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയോ ഫിലിം ചേംബറോ ശ്രമിച്ചിട്ടില്ല. അത് ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് ഞങ്ങള്‍ സംയമനം പാലിക്കുകയാണ് ചെയ്തതെന്ന് സുരേഷ ്കുമാര്‍ പറഞ്ഞു.
അതുപോലെയുള്ള അന്തസുള്ള നിലപാട് എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ ഇവര്‍ക്ക് എന്താണ് കുഴപ്പമെന്ന് മനസിലാകുന്നില്ല. ഭാവിയില്‍ ഇത്തരക്കാര്‍ പ്രശ്‌നം ഉണ്ടാക്കാതിരിക്കാനാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാതില്‍ തുറന്നിട്ട് യുഎഇ, വിദേശികളെ ക്ഷണിക്കുന്നു: വന്‍ ആനുകൂല്യങ്ങള്‍, അവസരം പാഴാക്കരുത്
ഒരുപാട് സഹികെട്ട് വശം കെടുമ്പോഴാണ് സംഘടന വിലക്കുന്നത്. അല്ലാതെ എല്ലാ ദിവസും രാവിലെ എഴുന്നേറ്റ് മുന്നില്‍ കാണുന്ന ആരെയെങ്കിലും വിലക്കുകയല്ല നിര്‍മ്മാതാക്കളുടെ സംഘടന ചെയ്യുന്നത്. ചിലര്‍ എന്തു ചെയ്താലും നിര്‍മ്മാതാക്കള്‍ നിശബ്ദമായി സഹിക്കുകയാണ് ചെയ്യാറുള്ളത്.
ഇതിനെ കുറിച്ച് പരാതി നല്‍കിയാല്‍ സിനിമയുടെ നിര്‍മ്മാണം തടസപ്പെടും. സിനിമ ഇറങ്ങിയില്ലെങ്കില്‍ കോടികള്‍ മുടക്കുന്ന ആളിന്റെ പണം വെള്ളത്തിലാകും. അത് പേടിച്ചാണ് ആരും പരാതി നല്‍കാത്തത്. അന്നമൂട്ടുന്ന നിര്‍മ്മാതാവിനൊപ്പം നില്‍ക്കാന്‍ ഫിലിം ചേംബറിനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ബാധ്യതയുണ്ട്.
നിര്‍മ്മാതാവുണ്ടായാല്‍ മാത്രമാണ് സിനിമ ഉണ്ടാവുകയുള്ളു. അത് എല്ലാവരും മനസിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. മ്മമൂട്ടി വേണ്ട രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്താണ് സംഭവിച്ചത് എന്നറിഞ്ഞ ശേഷം വേണം പ്രതികരിക്കാന്‍. അതിന് പകരം ചാടിക്കയറി പ്രതികരിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്ര സമ്മേളനത്തില്‍ ചോദ്യം വരുമ്പോള്‍ പരിശോധിച്ച് മറുപടി പറയാമെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. മമ്മൂട്ടിയുടെ പ്രതികരണം പുറത്തുവന്നതിന് ശേഷം പല മാധ്യമപ്രവര്‍ത്തകരും പ്രതികരണത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എന്താണോ പറഞ്ഞതെന്ന് മനസിലാക്കിയ ശേഷമാണ് പ്രതികരിച്ചത്.
അതേസമയം, ശ്രീനാഥ് ഭാസിക്ക് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അയാള്‍ നന്നാകുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചത്. നല്ല നടനാണ് അദ്ദേഹം. നന്നാകാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്കും സിനിമ രംഗത്തിനും കൊള്ളാമെന്നും അദ്ദേഹം വ്യക്തമാക്കി.
പുഞ്ഞാറില്‍ വിജയിച്ച സ്ഥാനാർത്ഥി എസ്ഡിപിഐക്ക് 2 കോടി രൂപ നല്‍കി: സെബാസ്റ്റ്യനെതിരെ പിസി ജോർജ്