'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
'എന്നും സാഹസികത ഇഷ്ടപ്പെടുന്ന പ്രകൃതമായിരുന്നു നിർമ്മലിന്റേത്.യുദ്ധ വാർത്തകൾ ഏറെ ശ്രദ്ധയോടെയാണ് കണ്ടിരുന്നത്. സിവിൽ സർവീസ് പരിശീലനത്തിന് പോയ അവൻ അവിടെ നിന്ന് നേരേ പോയത് സൈന്യത്തില്‍ ചേരാനാണെന്ന് അറിഞ്ഞത് പിന്നീടായിരുന്നു'.. അച്ഛൻ ശിവരാജന് പറഞ്ഞ് മുഴുമിപ്പിക്കാൻ ആയില്ല
മകന്റെ മടങ്ങിവരവ് കാത്തിരുന്ന കുടുംബത്തിന് മുമ്പിലേക്ക് നിർമലിന്റെ മരണം സ്ഥിരീകരിച്ചുള്ള വാർത്തയാണ് എത്തിയത്.ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിയ നിമിഷം... പ്രതീക്ഷകളുടെ കാത്തിരിപ്പെല്ലാം അതോടെ സങ്കട കടലായി മാറി..
കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം
കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷ പാസായി 22-ാം വയസ്സിലാണ് നിര്‍മല്‍ ദെഹ്റാദൂണ്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്നത്. ഒന്നര വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി ലഫ്റ്റനന്റായി സര്‍വീസില്‍ പ്രവേശിച്ചു. രണ്ട് വര്‍ഷം അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയിലായിരുന്നു സേവനം. തുടര്‍ന്ന് രാജസ്ഥാനില്‍ സൂരജ്ഘട്ടില്‍ പാക് അതിര്‍ത്തിയിലും സേവനം അനുഷ്ഠിച്ചു.
കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം. സൈന്യത്തില്‍ ലഫ്റ്റനന്റുമായ തിരുവനന്തപുരം സ്വദേശി ഗോപിചന്ദ്രയയാരുന്നു വധു. തുടർന്ന് പച്മഡിയിലെ എ.ഇ.സി. ട്രെയ്നിങ് സെന്ററില്‍ ചൈനീസ് പഠിക്കാൻ ചേർന്നു. ഇന്ത്യ ചൈന അതിർത്തിയില്‍ ജോലിചെയ്യണമെന്നായിരുന്നു ആഗ്രഹം.ആര്‍മി എജ്യുക്കേഷന്‍ കോറിലാണ് നിര്‍മല്‍ ഉള്‍പ്പെടുന്നത്.ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോള്‍ തന്നെ സെന്‍ട്രല്‍ ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും നിർമ്മലിന് ജോലി സ്വീകാര്യമായിരുന്നില്ല.
സൈന്യത്തിൽ ചേരാനായിരുന്നു ആഗ്രഹം. കമാൻഡോ വിങ്ങില്ർ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മയുടെ എതിർപ്പ് കൊണ്ട് തീരുമാനത്തിൽ നിന്ന് പിൻമാറി.തേവര എസ്.എച്ച്. കോളേജില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.അമ്മേ, റോഡില്‍ തടസ്സമുണ്ട്, നോക്കട്ടെ. ഞാന്‍ പിന്നെ വിളിക്കാം; ഇതായിരുന്നു നിര്‍മല്‍ അമ്മ സുബൈദയോട് ഫോണില്‍ അവസാനം പറഞ്ഞത്.
ജബല്‍പുരില്‍നിന്ന് മടങ്ങുംവഴി 15-ന് രാത്രി 7.50-നാണ് നിര്‍മല്‍ അമ്മയെ വിളിച്ചത്. പിന്നീട് ജബല്‍പുരിലുള്ള ഭാര്യയെ വിളിച്ച് റോഡ് ബ്ലോക്കായതിനാല്‍ വഴി മാറി പോകുകയാണെന്നറിയിച്ചു. പിന്നീട് വിവരമൊന്നും ഉണ്ടായില്ല.മകന്‍ തിരിച്ചുവിളിക്കാതായതോടെ രാത്രി ഒമ്പതുമണിയോടെ സുബൈദ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ശക്തമായ പ്രളയത്തില്‍ അകപ്പെട്ടിട്ടും രക്ഷപ്പെടാനുള്ള ശ്രമം നിര്‍മലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് സൈന്യം വിലയിരുത്തുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിന്റെ ഭാഗത്തെ ഡോര്‍ തുറന്നാണ് കിടന്നത്.
വാഹനത്തില്‍ നിന്ന് അല്പം അകലെയായാണ് മൃതദേഹം കിടന്നത്. അപകടത്തില്‍പ്പെട്ട സ്ഥലത്തെ കാലാവസ്ഥ തിരച്ചിലിന് അനുയോജ്യമല്ലെന്ന വിവരമായിരുന്നു ആദ്യം ലഭിച്ചത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സൈന്യവുമായി ബന്ധപ്പെട്ടപ്പോള്‍ നിര്‍മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയെന്ന് അറിയിച്ചു.ഇതിനു പിന്നാലെയാണ് മൃതദേഹം കിട്ടിയെന്ന വിവരം അറിയിക്കുന്നത്.
മകനെ കണ്ടെത്താനുള്ള നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ പി.കെ. ശിവരാജന്‍ ബുധനാഴ്ച രാവിലെ തന്നെ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന് ഇ-മെയില്‍ അയച്ചിരുന്നു.തിരച്ചില്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് ഹൈബി ഈഡന്‍ എം.പി.യും കത്തയച്ചു.മരണ വിവരം അറിഞ്ഞ് മന്ത്രി പി. രാജീവ്, ഉമാ തോമസ് എം.എല്‍.എ., വാര്‍ഡ് കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ്, ബി.ജെ.പി. നേതാവ് സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ ഭാഗ്യതാര നഗറിലുള്ള നിര്‍മലിന്റെ വീട്ടില്‍ എത്തിയിരുന്നു.
Recommended Video
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്