വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പ് വേണ്ട; ഇന്ദിരാഭവന് മുന്നിൽ പ്രതിഷേധം, ജയസാധ്യതയില്ലെന്ന് വിമർശനം
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന് വെല്ലുവിളിയാകുന്നു. എൻ പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പിതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ പ്രതിഷേധവുമായി പ്രദേശിക നേതാക്കൾ എത്തി. ബ്ലോക്ക് സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വട്ടിയൂർക്കാവിൽ തുറുപ്പുചീട്ടുമായി സിപിഎം! 'മേയർ ബ്രോ' വികെ പ്രശാന്ത് സ്ഥാനാർത്ഥിയാകും
പീതാംബരക്കുറിപ്പ് മോശം പ്രതിച്ഛായയാണുള്ളതെന്നും ജയസാധ്യതയുള്ളവരെയാണ് സ്ഥാനാർത്ഥിയാക്കേണ്ടതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്നും ഇവർ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയം ചർച്ചചെയ്യാനായുള്ള കെപിസിസി യോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് പ്രാദേശിക നേതാക്കൾ പ്രതിഷേധവുമായി എത്തിയത്. പീതാംബരക്കുറുപ്പിന് ജയസാധ്യതയില്ലെന്ന് ഇവർ ഉമ്മൻ ചാണ്ടിയേയും കെ സുധാകരനേയും അറിയിച്ചു.
അതേസമയം വട്ടിയൂർക്കാവിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ മാത്രമെ നിർത്തുകയൊള്ളുവെന്ന് മുൻ എംഎൽഎ കൂടിയായിരുന്ന കെ മുരളീധരൻ വ്യക്തമാക്കി. വടകര എംപിയാണങ്കിലും വട്ടിയൂർക്കാവിലും തന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. പിസി വിഷ്ണുനാഥ്, ജ്യോതികുമാർ ചാമക്കാല, ജ്യോതി വിജയകുമാർ തുടങ്ങിയവരേയും വട്ടിയൂർക്കാവിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കോൺഗ്രസിൽ പ്രതിസന്ധി തുടരുമ്പോഴും വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയായി തിരുവനന്തപുരം മേയർ വികെ പ്രശാന്തിനെ നിർത്താൻ ഇടതുമുന്നണിയിൽ ധാരണയായി. വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. മേയർ എന്ന നിലയിലെ പ്രശാന്തിന്റെ പ്രവർത്തനങ്ങളും യുവാക്കൾക്കിടയിലെ സ്വീകര്യതയും അനുകൂല ഘടകങ്ങളാണെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്.