കുരുക്കഴിക്കാനാവാതെ മന്ത്രി കെടി ജലീൽ, പ്രതിഷേധം ശക്തം, കരിങ്കൊടി പ്രതിഷേധവും മുട്ടയേറും!
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി കെടി ജലീലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനം അടക്കം നിരവധി ആരോപണങ്ങളാണ് കെടി ജലീലിന് നേര്‍ക്ക് ഉയര്‍ന്നിരിക്കുന്നത്. ജലീലിന്റെ യാത്രകളിലൊക്കെ നിരത്തില്‍ കരിങ്കൊടി പ്രതിഷേധമടക്കം നടത്തുകയാണ് യൂത്ത് ലീഗ് ഉള്‍പ്പെട്ട പ്രതിഷേധക്കാര്‍. കഴിഞ്ഞ ദിവസം മാത്രം മൂന്നിടത്താണ് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്.
ഇന്ന് എടപ്പാളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ മുട്ടയെറിയുകയും ചെയ്തു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസം മലപ്പുറം കോട്ടപ്പടിയിലും കൊണ്ടോട്ടിയിലും യൂത്ത് ലീഗ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ബന്ധുവായ കെടി അദീബിനെ നിയമിച്ചതാണ് കെടി ജലീലിന് എതിരായ ആരോപണങ്ങളുടെ തുടക്കം. കോര്‍പ്പറേഷന് സാമ്പത്തിക പ്രതിസന്ധിയുണ്ടായത് കൊണ്ടാണ് നിയമനത്തിന് പരസ്യം നല്‍കാത്തത് എന്ന മന്ത്രിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്. സാമ്പത്തിക പ്രശ്‌നമില്ലെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രതികരിച്ചിരുന്നു. കെടി ജലീല്‍ രാജി വെയ്ക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
മലപ്പുറത്തെ വീട്ടമ്മ മന്ത്രിയുടെ വീട്ടിലെ തോട്ടക്കാരിയെന്ന നിലയ്ക്ക് ശമ്പളം പറ്റുന്നുവെന്നും ഇവർ രേഖകളിൽ മാത്രമാണെന്നും ആരോപണം ഉയർന്നിരുന്നു. കുടുംബ ശ്രീ നിയമനങ്ങളിലും അപാകത ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ചട്ടങ്ങള്‍ ലംഘിച്ച് കൊച്ചിയില്‍ സ്വകാര്യ സര്‍വ്വകലാശാലയുടെ ക്യാംപസ് തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആരോപണങ്ങളെല്ലാം ജലീല്‍ തള്ളിക്കളഞ്ഞു.