എന്ത് വന്നാലും ശബരിമലയിൽ പോകുമെന്ന് തൃപ്തി ദേശായി, സംഘർഷഭരിതം നെടുമ്പാശ്ശേരി
കൊച്ചി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടങ്ങിക്കിടക്കുകയാണ്. തൃപ്തി ദേശായി എത്തിയാല്‍ തടയുമെന്ന് നേരത്തെ തന്നെ ബിജെപി അടക്കമുളള പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു.
നാടകീയ രംഗങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്. തൃപ്തി ദേശായിയെ വിമാനത്താവളത്തിന് പുറത്തേക്ക് പോലും കടക്കാന്‍ സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നാമജപക്കാര്‍. എന്നാല്‍ എന്ത് സംഭവിച്ചാലും ശബരിമലയിലേക്ക് പോകും എന്നാണ് തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സ്ഥിതിഗതികള്‍ അത്യന്തം ആശങ്കാജനകമായിരിക്കുകയാണ്.
തൃപ്തിയെ പൂട്ടി പ്രതിഷേധം
പുലര്‍ച്ചെ 4.45ന് തൃപ്തി ദേശായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പേ തന്നെ പ്രതിഷേധക്കാര്‍ക്ക് അവര്‍ വരുന്നതായുളള വിവരം ലഭിച്ചിരുന്നു. തൃപ്തിയുടെ വിമാനം എത്തുന്നതിന് മുന്‍പേ തന്നെ സ്ത്രീകള്‍ അടക്കമുളള നാമജപ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് പുറത്ത് തമ്പടിച്ചു. നാല് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ തൃപ്തിക്കും ഒപ്പമുളള ആറ് പേര്‍ക്കും പുറത്തേക്ക് കടക്കാന്‍ പോലും സാധിച്ചിട്ടില്ല.
തിരിച്ച് പോകില്ല
പ്രതിഷേധം ഭയന്ന് തിരിച്ച് പോകാന്‍ തയ്യാറല്ല എന്നാണ് തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്. എന്ത് സംഭവിച്ചാലും ശബരിമലയിലേക്ക് പോകുമെന്നും തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് നടക്കുന്നത് ഗുണ്ടായിസമാണ്. തങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പ്രതികരിച്ചു.
സുരക്ഷ പോലീസിന്റെ കടമ
തങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കാനുളള അനുമതി നല്‍കിയത് സുപ്രീം കോടതിയാണ്. തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത് വിഐപി സുരക്ഷയല്ല, മറിച്ച് ജീവന് സുരക്ഷ നല്‍കണം എന്നാണ് ആവശ്യം. അത് പോലീസിന്റെ കടമയാണ് എന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു.
ഉത്തരവാദിത്തം ആർഎസ്എസിന്
വിമാനത്താവളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ശരിയല്ല. തങ്ങളെ സുരക്ഷ നല്‍കി കോട്ടയത്തേക്കാണോ പത്തനംതിട്ടയിലേക്കാണോ കൊണ്ടുപോകേണ്ടത് എന്ന് തീരുമാനിക്കേണ്ടത് പോലീസാണെന്നും തൃപ്തി ദേശായി പറഞ്ഞു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ബിജെപി തയ്യാറാകണം. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ആര്‍എസ്എസിനാണ്.
തടയുന്നത് സ്ത്രീവിരുദ്ധർ
തന്നെ തടയുന്നത് സ്ത്രീ വിരുദ്ധരാണെന്നും തൃപ്തി ദേശായി കുറ്റപ്പെടുത്തി. ഇതാണോ അച്ഛാ ദിന്‍, അച്ഛാ ദിന്‍ എവിടെ എന്നും തൃപ്തി ദേശായി ചോദിച്ചു. അതേസമയം തൃപ്തി ദേശായിയുടെ സുരക്ഷാക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കാര്യങ്ങള്‍ വിശകലനം നടത്തി മാത്രമേ തീരുമാനമെടുക്കൂ എന്നും ഡിജിപി പ്രതികരിച്ചു.
പുറത്ത് കടക്കാൻ സമ്മതിക്കില്ല
തൃപ്തി മടങ്ങിപ്പോകില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ നിന്നും അവരെ ഹോട്ടലിലേക്ക് എങ്കിലും മാറ്റാനാണ് പോലീസിന്റെ ശ്രമം. എ്ന്നാല്‍ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തേക്ക് പോലും കടക്കാന്‍ അനുവദിക്കില്ലെന്നും ഏത് വഴിയിലൂടെ തൃപ്തിയെ കൊണ്ടുപോയാലും എല്ലായിടത്തും പ്രതിരോധം തീര്‍ക്കും എന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.
Recommended Video
ആശങ്കയുടെ മണിക്കൂറുകൾ
നെടുമ്പാശ്ശേരിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വിമാനത്താളത്തില്‍ നിന്ന് പോകാനായി തൃപ്തി ദേശായി ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചിരുന്നുവെങ്കിലും പ്രതിഷേധം കണ്ട് ടാക്‌സി തിരിച്ച് പോവുകയായിരുന്നു. സര്‍ക്കാര്‍ വാഹനത്തിലോ പോലീസ് വാഹനത്തിലോ തൃപ്തി ദേശായിയെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. മണിക്കൂറുകള്‍ കടന്ന് പോകുമ്പോള്‍ നെടുമ്പാശേരിയില്‍ ആശങ്കയേറുകയാണ്.
ഭാര്യ തട്ടമിടാത്ത ചിത്രങ്ങൾ, മൂകാംബിക ക്ഷേത്ര സന്ദർശനം.. മറുപടിയുമായി ആസിഫ് അലിയും ഭാര്യയും
തിരുകേശ വിവാദത്തിന് ശേഷം കാന്തപുരം വീണ്ടും, ഇത്തവണ മുടിവെള്ളം, സുന്നി ഐക്യം പ്രതിസന്ധിയിൽ