നട അടയ്ക്കുമെന്ന ഭീഷണിക്ക് മുൻപ് ശബരിമല തന്ത്രി വിളിച്ചത് ശ്രീധരൻ പിള്ളയെ, ശബ്ദരേഖ ചോർന്നു
Recommended Video

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ യുവതികള്‍ കയറിയാല്‍ ക്ഷേത്രമടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിച്ച് പോകുമെന്ന് തന്ത്രി കണ്ഠരര് രാജീവര് ഭീഷണി മുഴക്കിയിരുന്നു. നടപ്പന്തല്‍ വരെ എത്തിയ രഹ്ന ഫാത്തിമയേയും കവിത ജക്കാലയേയും കൊണ്ട് പോലീസിന് തിരികെ മലയിറങ്ങേണ്ടി വന്നത് ഈ ഭീഷണിയുടെ കൂടെ പശ്ചാത്തലത്തില്‍ ആയിരുന്നു.
ക്ഷേത്രം പൂട്ടി താക്കോല്‍ ഏല്‍പ്പിച്ച് പോകാനുള്ള അധികാരം തന്ത്രിക്കുണ്ടോ എന്നുള്ള ചര്‍ച്ചകള്‍ പിന്നീട് കൊടുമ്പിരിക്കൊണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കീതിന്റെ രൂപത്തിലാണ് തന്ത്രിക്ക് മറുപടി നല്‍കിയത്. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും വിശ്വാസ സംരക്ഷണത്തിനൊപ്പമാണ് എന്നും അന്ന് മുതൽ ആവർത്തിക്കുന്നവരാണ് തന്ത്രിയടക്കമുളളവര്‍. എന്നാല്‍ ആ പറച്ചിൽ പോലെ കാര്യങ്ങള്‍ അത്ര ലളിതമല്ല.
ശബരിമലയിൽ തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും, വിശ്വാസികൾക്കൊപ്പമാണ് എന്നുമാണ് ബിജെപിയും ഉന്നയിച്ച് കൊണ്ടിരിക്കുന്ന വാദം. എന്നാൽ ശബരിമലയിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയക്കളികൾ നടന്നു എന്നാണിപ്പോൾ വ്യക്തമായിരിക്കുന്നത്. യുവതികൾ കയറിയാൽ നട അടയ്ക്കാനുളള തന്ത്രിയുടെ നീക്കത്തിന് പിന്നിൽ ബിജെപിക്ക് പങ്കുണ്ട് എന്ന വിവരമാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയുടെ നാക്കിൽ നിന്ന് തന്നെ പുറത്ത് വന്നിരിക്കുന്നത്.

രഹ്ന ഫാത്തിമയുടെ മല കയറ്റം
ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ ശബരിമലയില്‍ എത്താന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്ന് സംഘപരിവാര്‍ വലിയ കോളിളക്കങ്ങളാണ് കേരളത്തിലുണ്ടാക്കിയത്. രഹ്ന ഫാത്തിമയുടെ പേരിലുളള തര്‍ക്കങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം ഇപ്പോഴും തുടരുന്നു. മുസ്ലീം നാമധാരിയാണ് എന്നത് കൊണ്ട് വലിയ വര്‍ഗീയ ധ്രുവീകരണത്തിനാണ് രഹ്ന ഫാത്തിമയുടെ പേര് ഉപയോഗിക്കപ്പെടുന്നത്. ശബരിമല അന്യമതസ്ഥര്‍ക്ക് പോലും പ്രവേശമുളള ക്ഷേത്രമാണെന്നിരിക്കെയാണിത്.

നട അടച്ച് പോകും
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നൂറോളം പോലീസുകാരുടെ വലയത്തിന് നടുവിലാണ് രഹ്ന ഫാത്തിമയും മാധ്യമപ്രവര്‍ത്തകയായ കവിതയും ശബരിമല കയറിയത്. എന്നാല്‍ നടപ്പന്തലില്‍ വെച്ച് പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു. പരികര്‍മ്മികള്‍ പതിനെട്ടാം പടിക്ക് താഴെയിറങ്ങി പ്രതിഷേധിച്ചു. പിന്നാലെയാണ് യുവതികള്‍ കയറിയാല്‍ നട അടച്ച് പോകുമെന്ന തന്ത്രിയുടെ പ്രഖ്യാപനം നടന്നത്.

ശ്രീധരൻ പിള്ളയെ വിളിച്ചു
നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഏറെ അസ്വസ്ഥനായാണ് അന്ന് തന്നെ തന്ത്രി വിളിച്ചത്. യുവതികള്‍ കയറുമ്പോള്‍ നട അടച്ചിട്ടാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി തന്നോട് ചോദിച്ചു. തിരുമേനി ഒറ്റയ്ക്കല്ലെന്ന് താന്‍ മറുപടി നല്‍കി.

തിരുമേനി ഒറ്റയ്ക്കല്ല
നട അടച്ചിടുന്നതിന് കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും താന്‍ പറഞ്ഞതായി ശ്രീധരന്‍ പിള്ള പറഞ്ഞു. ആദ്യം താനടക്കമുളളവരുടെ പേരിലാവും കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ഉണ്ടാവുക. പതിനായിരക്കണക്കിന് ആളുകളും കൂടെയുണ്ടാകും. തിരുമേനി ഒറ്റയ്ക്കല്ല എന്ന ഒറ്റ വാക്ക് മതി എന്ന് പറഞ്ഞാണ് അന്ന് ക്ഷേത്രം അടച്ചിടും എന്ന പ്രഖ്യാപനം തന്ത്രി നടത്തിയത് എന്നും ശ്രീധരന്‍ പിള്ള വെളിപ്പെടുത്തി.

തന്ത്രിമാർക്ക് വിശ്വാസം ബിജെപിയെ
തന്ത്രിയുടെ ആ തീരുമാനമാണ് സര്‍ക്കാരിനേയും പോലീസിനേയും അങ്കലാപ്പിലാക്കിയത്. തന്നെ ഒന്നാം പ്രതിയും തന്ത്രിയെ രണ്ടാം പ്രതിയുമാക്കി കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യുകയാണ് സിപിഎമ്മുകാര്‍. ഇനിയും യുവതികള്‍ കയറിയാല്‍ തന്ത്രി നട പൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രി സമൂഹത്തിന് കൂടുതല്‍ വിശ്വാസം ബിജെപിയേയും അതിന്റെ പ്രസിഡണ്ടിനേയുമാണ് എന്നും പിഎസ് ശ്രീധരന്‍ പിളള പറഞ്ഞു.

ഇത് സുവർണാവസരം
യുവമോർച്ച യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പിഎസ് ശ്രീധരൻ പിളള നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. വിശ്വാസികളുടെ മാത്രം സമരമാണ് എന്ന സംഘപരിവാർ വാദം പൊളിച്ചടുക്കുന്നതാണ് ശ്രീധരൻ പിള്ളയുടെ തന്നെ ഈ വാക്കുകൾ. തങ്ങൾക്ക് ഇതിലും നല്ല ഒരു സുവർണാവസരം ലഭിക്കാനില്ലെന്നും തങ്ങളുടെ അജണ്ടയിൽ എല്ലാവരും വീണു എന്നും ശ്രീധരൻ പിളള പ്രസംഗത്തിൽ പറയുന്നു.

ഇനിയും നട അടയ്ക്കുമെന്ന് ഭീഷണി
ചിത്തിരആട്ട പൂജകള്‍ക്കായി ശബരിമല നട വീണ്ടും തുറക്കുന്ന പശ്ചാത്തലത്തില്‍ യുവതികള്‍ കയറിയാല്‍ നട അടച്ചിടും എന്ന തന്ത്രിയുടെ ഭീഷണി ആവര്‍ത്തിച്ചിരിക്കുകയാണ് ശബരിമല മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തും. സന്നിധാനത്തെ സുരക്ഷാ ചുമതലയുളള ഐജി അജിത് കുമാറിനോടാണ് മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്.
വാർത്ത കാണാം
ശ്രീധരൻ പിള്ളയുടെ ഓഡിയോ കേൾക്കാം












Click it and Unblock the Notifications