നടി ആക്രമിക്കപ്പെട്ട സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിടി തോമസ്, മുഖ്യമന്ത്രിക്ക് കത്ത്!!
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിടി തോമസ് എംഎൽഎ. ആവശ്യങ്ങൾ ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് പിടി തോമസ് കത്തയച്ചിരിക്കുന്നത്. കേസ് വീണ്ടും പോലീസ് അന്വേഷിക്കുന്നത് വസ്തുതകൾ പുറത്ത് വരാൻ ഉപകരിക്കില്ലെന്ന് അദ്ദേഹം കത്തിൽ പറയുന്നു.
ഇതുവരെ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും തെളിവ് നശിപ്പിക്കാതിരിക്കാനുമാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കാത്തത്. എന്നാല്‍ പുറത്തു നില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വാധീനവും സൗകര്യങ്ങളും പ്രതികള്‍ക്ക് ജയിലില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി ടി തോമസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

ജയിലിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നു
കേസിലെ പ്രതികള്‍ക്ക് മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നതെന്നും കത്തിൽ പറയുന്നു.

ശാസ്ത്രീയ അന്വേഷണം വേണം
പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധന നടത്തിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇതിന് കൂടുതല്‍ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൾസർ സുനി ദിലീപിനയച്ച കത്ത് പുറത്ത്
പണമാവശ്യപ്പെട്ടും ഇത്രയുംകാലം താന്‍ വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്നും കാണിച്ച് നടിയെ ആക്രമിച്ച കേസില്‍ കാക്കനാട് സബ് ജയിലില്‍ തടവിലുള്ള മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ദിലീപിനയച്ച കത്ത് പുറത്ത് വന്നിരുന്നു.

കാക്കനാട് ജയിലിന്റെ സീലോടുകൂടിയ കത്ത്
ഇത്രയുംകാലം തന്റെ കാര്യമറിയാന്‍ ഒരു വക്കീലിനെയെങ്കിലും അയയ്ക്കാഞ്ഞത് മോശമാണെന്നും സുനില്‍കുമാറിന്റെ കത്തില്‍ പറയുന്നു. വാഗ്ദാനം ചെയ്ത തുക ഒരുമിച്ച് വേണ്ടെന്നും അഞ്ച് മാസം കൊണ്ട് തന്നാല്‍മതിയെന്നും കത്തില്‍ പറയുന്നുണ്ട്. കാക്കനാട് ജയിലിന്റെ സീലോട് കൂടിയതാണ് കത്ത്.

ഫോൺ വിളിച്ച് പണം ആവശ്യപ്പെട്ടു
അതേമയം പൾസർ സുനിയുടെ സുഹൃത്ത് വിഷ്ണു സംവിധായകൻ നദിർഷയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്.

സത്യം പുറത്ത് വരാൻ മുൻപന്തിയിലുണ്ടാകും
സത്യം പുറത്തുവരാന്‍ താന്‍ മുന്‍പന്തിയിലുണ്ടാവും. സിനിമയിലെ എല്ലാവർക്കും വേണ്ടിയാണ് പോരാടുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു.












Click it and Unblock the Notifications