കോടതിയില്‍ക്കയറി സുനിയെ പിടിച്ച പോലീസിന് ഒരു തിരിച്ചടിയും ഇല്ല, സുനി കസ്റ്റഡിയിൽ തന്നെ
കൊച്ചി: കോടതി മുറിക്കുള്ളില്‍ കയറി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത കേരള പോലീസിന് കോടതിയുടെ തിരിച്ചടിയെന്ന വാർത്ത തെറ്റ്. സുനിയെ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കണം എന്ന് എറണാകുളം എസിജെഎം കോടതി ഉത്തരവിട്ടു എന്നായിരുന്നു വാർത്തകൾ.
സുനിയേയും വിജീഷിനേയും കോടതിയ്ക്ക് അകത്ത് വച്ച് അറസ്റ്റ് ചെയ്തതിനെതിരെ അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. സുനിയെ കോടതിയിൽ തിരികെ ഹാജരാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.
സുനിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് നെടുമ്പാശേരി പോലീസ് സ്‌റ്റേഷനിലാണ്. അതുകൊണ്ട് തന്നെ പ്രതികളെ അവിടത്തെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം എന്നാണ് കോടതി ഉത്തരവിട്ടത്.
എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു പള്‍സര്‍ സുനിയേയും വിജേഷിനേയും പോലീസ് അറസ്റ്റ് ചെയ്തത്. കോടതി മുറിയ്ക്കുള്ളില്‍ വച്ച് അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
കീഴടങ്ങാനെത്തിയ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ ഒരു വിഭാഗം അഭിഭാഷകന്‍ പരാതി നല്‍കുകയാരുന്നു. തുടര്‍ന്നാണ് തുറന്ന കോടതി ഇത് സംബന്ധിച്ച വാദം കേട്ടത്. അതിന് ശേഷമാണ് ഉത്തരവിട്ടത്.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തണം. അതിന് ശേഷം 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം എന്നാണ് എസിജെഎം ഉത്തരവിട്ടിരിക്കുന്നത്.
കോടതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഉടന്‍ പള്‍സര്‍ സുനിയേയും വിജീഷിനേയും ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബ്ബിലേക്കാണ് കൊണ്ടുപോത്.
നെടുമ്പാശേരി പോലീസ് സ്റ്റേഷനിലാണ് നടി ആക്രമിക്കപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് ഉടന്‍ തന്നെ പ്രതികളെ കൈമാറണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
എന്തായാലും കോടതി പൾസർ സുനിയുടെ അറസ്റ്റ് അസാധുവാക്കിയിട്ടില്ല. കോടതി മുറിയിൽ നിന്ന് അറസ്റ്റ് ചെയ്തതിനെതിരെ പരാമർശം നടത്തുകയും ചെയ്തിട്ടില്ല.
24 മണിക്കൂർ ചോദ്യം ചെയ്യാനുള്ള അവസരമാണ് ഇപ്പോൾ പോലീസിന് കിട്ടിയിട്ടുള്ളത്. പരസ്പര വിരുദ്ധമായ മൊഴികളാണ് സുനി നൽകുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.