നടിയെ തട്ടിക്കൊണ്ടു പോകുന്നതിന് മുൻപ് പൾസർ സുനി നിരന്തരം വിളിച്ചത്...!! അപ്പുണ്ണി വഴി ദിലീപ്..!!
കൊച്ചി: ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ് പോലീസ് അടച്ചുവെച്ച കേസിനെ സംബന്ധിച്ചാണ് ഇപ്പോള്‍ സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പള്‍സര്‍ സുനിയിലും കൊട്ടേഷന്‍ സംഘത്തിലും തുടങ്ങിയ അന്വേഷണം എത്തിനില്‍ക്കുന്നത് മലയാളത്തിലെ പ്രമുഖ നടീനടന്മാരിലാണ്.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. മാത്രമല്ല പള്‍സര്‍ സുനിയുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുമ്പായി ഫോൺവിളി
നടിയെ ആക്രമിക്കുന്നതിന് മുന്‍പുള്ള മണിക്കൂറുകളിലും ദിവസങ്ങളിലും പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ട നമ്പറുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ വന്‍ വഴിത്തിരിവായി മാറിയിരിക്കുന്നത്. സുനിയെ അറിയുക പോലുമില്ല എന്ന ദിലീപിന്റെ വാദത്തെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്ത വിധമാണ് കാര്യങ്ങളുടെ പോക്ക്.

നാല് ഫോണ്‍ നമ്പറുകൾ
നടിയെ ആക്രമിക്കുന്നതിന് മുന്‍പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്നത് നാല് ഫോണ്‍ നമ്പറുകളിലേക്ക് ആയിരുന്നു. ഈ ഫോണ്‍ നമ്പറുകളുടെ ഉടമകള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി ബന്ധമുള്ളവരുടേതാണ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

നിരന്തരം കോളുകൾ
2016 നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെട്ട ദിവസമായ ഫെബ്രുവരി 17 വരെയുള്ള ഫോണ്‍ കോളുകളാണ് പോലീസ് പരിശോധിച്ചത്. ഈ കാലയളവില്‍ നാല് നമ്പറുകളിലേക്കാണ് സുനി നിരന്തരം വിളിച്ചിരുന്നത്.

അപ്പുണ്ണിയുടെ അടുപ്പക്കാർ
ഈ നാല് ഫോണ്‍നമ്പറുകളില്‍ നിന്നും ദിലീപിന്റെ മാനേജരായ അപ്പുണ്ണിക്ക് കോളുകള്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണി ഈ നമ്പറുകളിലേക്ക് തിരികെ വിളിച്ചിട്ടുമുണ്ട്. ഈ നാല് നമ്പറുകളും ഒരാളുടേതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ദിലീപെന്ന് അപ്പുണ്ണി
പള്‍സര്‍ സുനി ദിലീപിനെ നേരിട്ട് വിളിച്ചതായി കണ്ടെത്താനായിട്ടില്ല. ദിലീപിനെ ബന്ധപ്പെടാന്‍ മറ്റു നമ്പറുകള്‍ വഴി ശ്രമം നടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം ഫോണ്‍ തന്റേത് ആണെങ്കിലും വിളിച്ചത് ദിലീപ് ആണെന്ന് അപ്പുണ്ണി പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്.

ഉടമയെ അറിയില്ല
നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ അതോ മറ്റേതെങ്കിലും കാര്യത്തിന് വേണ്ടിയാണോ ഫോണ്‍വിളികള്‍ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ നമ്പറുകള്‍ ആരുടേതെന്ന് അറിയില്ലെന്നാണ് അപ്പുണ്ണിയുടെ മൊഴി.

അന്വേഷണം മുറയ്ക്ക്
അപ്പുണ്ണിയുടെ ഫോണില്‍ ഈ നമ്പറുകള്‍ സേവ് ചെയ്തിട്ടില്ല. അതേസമയം നമ്പറുകളുടെ ഉടമസ്ഥരെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. പള്‍സര്‍ സുനി വിളിച്ച 26 ഫോണ്‍ നമ്പറുകളില്‍ നിന്നാണ് നാലെണ്ണം കണ്ടെത്തിയത്.

നാദിർഷ വിളിച്ചിരുന്നു
സുനി കാക്കനാട് സബ്ജയിലിനകത്ത് വെച്ച് ഫോണ്‍വിളികള്‍ നടത്തിയിരുന്നതായി നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ചില ഫാന്‍സി നമ്പറുകളില്‍ നിന്നും പള്‍സര്‍ സുനിയുടെ ഫോണിലേക്ക് വന്ന കോളുകളിലൊന്ന് നാദിര്‍ഷയുടേത് ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

വിളിച്ചത് 3 തവണ
അതേസമയം ജയിലില്‍ നിന്നും പള്‍സര്‍ സുനി മൂന്ന് തവണ നാദിര്‍ഷയെ വിളിച്ചതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചു. അതില്‍ ഒരു കോള്‍ എട്ട് മിനുറ്റോളം നീണ്ടുനിന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വീണ്ടും ചോദ്യം ചെയ്തേക്കും
പുതിയ വിവരങ്ങളുടേയും നേരത്തെ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളുടേയും പശ്ചാത്തലത്തില്‍ ദിലീപിനേയും നാദിര്‍ഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചിരുന്നു.












Click it and Unblock the Notifications